നാമജപത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംഘപരിവാർ; കഴിഞ്ഞ രണ്ട് ദിവസം പ്രശ്നമുണ്ടായ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നീട്ടണമെന്ന നിലപാട് പൊലീസ് ആവർത്തിക്കുമെന്ന് സൂചന

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും പൊലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ തുടരുന്ന കാര്യത്തിൽ വൈകീട്ടോടെ തീരുമാനമുണ്ടാകും. കഴിഞ്ഞ രണ്ട് ദിവസം പ്രശ്നമുണ്ടായ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നീട്ടണമെന്ന നിലപാട് പൊലീസ് ആവർത്തിക്കുമെന്നാണ് സൂചന.
സന്നിധാനത്ത് നാമജപക്കാര്‍ തമ്പടിച്ചിട്ടുള്ള സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടാനായി പൊലീസ് വീണ്ടും ആവശ്യപ്പെടുക. നാമ ജപ പ്രക്ഷോഭത്തിൽ നിന്നും പിന്നോട്ടില്ല എന്ന നിലപാടിലാണ് സംഘപരിവാർ. ഇത് സംബന്ധിച്ച് നിരോധനാജ്ഞ ഒരാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായാണ് വിവരം. സന്നിധാനത്തു നടക്കുന്ന പ്രശ്നങ്ങൾ ആസൂത്രിതമാണെന്ന് ഹൈക്കോടതിയെയടക്കം ബോധിപ്പിക്കാൻ സാധിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. നിരോധനാജ്ഞ ഏർപ്പെടുത്തിയതിനെതിരെ ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ ഉണ്ടായെങ്കിലും ഉത്തരവിൽ ഇതൊന്നും ഉൾപ്പെടുത്താതിരുന്നത് സർക്കാരിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
മണ്ഡല–-മകര വിളക്കിന്റെ ആദ്യദിവസങ്ങളിൽ ഇരുമുടിക്കെട്ടുമെടുത്ത‌് ഭക്തരുടെ വേഷത്തിലെത്തിയാണ‌് കലാപത്തിന‌് ശ്രമിച്ചതെങ്കിൽ നേരിട്ടുള്ള അക്രമത്തിന‌് തയ്യാറെടുക്കുകയാണ‌് ആർഎസ‌്എസും ബിജെപിയുമെന്ന‌് ശനിയാഴ‌്ച രാത്രിയും ഞായറാഴ‌്ചയുമുണ്ടായ സംഭവങ്ങളോടെ വ്യക്തമാവുന്നു. ശനിയാഴ‌്ച രാത്രി സന്നിധാനത്ത‌് ഹരിവരാസനം കഴിഞ്ഞ‌് നട അടച്ചശേഷം കൊലക്കേസ‌് പ്രതിയായ ആർഎസ‌്എസ‌് ക്രിമിനലുകളുടെ നേതൃത്വത്തിലാണ‌് കലാപത്തിന‌് ശ്രമിച്ചത‌്. ആദ്യനാളുകളിലെ സംഘർഷ ശ്രമങ്ങളെ പൊലീസ‌് ഒതുക്കിയശേഷം സമാധാനപരമായി തീർഥാടനകാലം മുന്നോട്ടുപോകവെയാണ‌് വീണ്ടും കലാപ നീക്കം.
https://www.facebook.com/Malayalivartha

























