ഹരിവരാസനത്തിനല്ല മാപ്പിനാ എത്തിയത്... സുരേന്ദ്രനെ തടഞ്ഞു; ശശികലയെ തടഞ്ഞു; കേന്ദ്രമന്ത്രിയെ തടഞ്ഞു; അവസാനം ജഡ്ജിയേയും; ഹീറോയായി മാറിയ യതീഷ് ചന്ദ്ര ശബരിമലയില്‍ എത്തിയത് ഹരിവരാസനം കേള്‍ക്കാനല്ല ജഡ്ജിയോട് മാപ്പിരക്കാനാണെന്ന് പുറത്തുവിട്ട് ജന്മഭൂമി

വളരെ വേഗം രാജ്യ ശ്രദ്ധ നേടി ഹീറോയായി മാറിയ യതീഷ് ചന്ദ്ര ശബരിമലയില്‍ എത്തിയത് ഹരിവരാസനം കേള്‍ക്കാനല്ല ജഡ്ജിയോട് മാപ്പിരക്കാനാണെന്ന് പുറത്തുവിട്ട് ജന്മഭൂമി. മുമ്പ് സിപിഎമ്മുകാരെ ഓടിച്ചിട്ടടിച്ച യതീഷ് ചന്ദ്ര അവരുടെ ഹീറോയായി മാറുന്ന ചിത്രമാണ് നിലയ്ക്കലില്‍ കണ്ടത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്റെ വെല്ലുവിളിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് അകത്താക്കിയ യതീഷ് ചന്ദ്ര ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറിനേയും കുടഞ്ഞു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ എത്ര പ്രകോപിച്ചിട്ടും ചിരിച്ച് നിന്നതേയുള്ളൂ. തൊട്ടടുത്ത ദിവസം കേന്ദ്രമന്ത്രിയെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചോദിച്ച് ഉത്തരം മുട്ടിച്ച യതീഷ് ചന്ദ്ര ദേശീയ ശ്രദ്ധയും നേടി. സന്നിധാനത്തെത്തി സെല്‍ഫിയെടുക്കുന്ന യതീഷ്ചന്ദ്ര ജനകീയനാകുകയും ചെയ്തു.
അതിനിടെ എംപിയായ കേന്ദ്രമന്ത്രിയെ അപമാനിച്ചതിന് പാര്‍ലമെന്ററീ സമിതിയുടെ അന്വേഷണവും നേരിടേണ്ടി വരും. യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചുവെങ്കിലും സംസ്ഥാന സര്‍ക്കാരും വെട്ടിലാണ്. ഹൈക്കോടതിയുടെ ഇടപെടലുകളെ സംസ്ഥാന സര്‍ക്കാരും ഭയക്കുന്നു. ഇതിന് പിന്നിലെ വാര്‍ത്തയും പുറത്തുവരികയാണ്. യതീഷ് ചന്ദ്ര സന്നിധാനത്തെത്തിയത് ഹരിവരാസനെ കേള്‍ക്കാനല്ലെന്നാണ് റിപ്പോര്‍ട്ട്.
ഹൈക്കോടതി ജഡ്ജിയെ തടഞ്ഞതിനാലാണ് യതീഷ് ചന്ദ്രയെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് നീക്കിയതെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 30വരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഇദ്ദേഹത്തോട് തൃശൂര്‍ സിറ്റി പൊലീസിലേക്ക് മടങ്ങിപ്പോകാനാണ് നിര്‍ദ്ദേശം. എന്നാൽ ഡ്യൂട്ടി കാലാവധി കഴിയുന്ന 30ന് പകരം ആള്‍ വന്നതിനു ശേഷം മാത്രമേ ചുമതല വിടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പ് സന്നിധാനത്ത് യതീഷ് ചന്ദ്ര എത്തിയത് അവിടെയുള്ള ജഡ്ജിയോട് മാപ്പ് പറയാനായിരുന്നുവെന്നാണ് സൂചന. ജഡ്ജിയേയും യതീഷ് കണ്ടിരുന്നു. അതിന് ശേഷമാണ് സന്നിധാനത്ത് ഹരിവരാസനം തൊഴാൻ യതീഷ് ചന്ദ്ര എത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ശബരിമലയിലേക്ക് പോയ ഒരു ജഡ്ജിയെ ഇദ്ദേഹം നിലയ്ക്കലില്‍ തടഞ്ഞെന്നാണ് വിവരം. ജഡ്ജിയുടെ കാര്‍ തടഞ്ഞ ഇയാള്‍ ജഡ്ജിയെ വിളിച്ചു പുറത്തിറക്കി, അദ്ദേഹവുമായി തര്‍ക്കിച്ചു. കാറില്‍ ആരൊക്കെയുണ്ടെന്ന് പരിശോധിച്ചു. പിന്നീട് യതീഷ് ചന്ദ്രയെ ജഡ്ജി സന്നിധാനത്ത് വിളിച്ചുവരുത്തി. ഇദ്ദേഹം ജഡ്ജിയോട് മാപ്പപേക്ഷിച്ചു.
ഹരിവരാസനം കേള്‍ക്കാനാണ് താന്‍ രാത്രി സന്നിധാനത്ത് എത്തിയതെന്നാണ് ഇതിന് മറ്റുള്ളവരോട് യതീഷ് ചന്ദ്ര നല്‍കിയ വിശദീകരണം. ഇതും യതീഷ് ചന്ദ്രയെ വെട്ടിലാക്കി. ജഡ്ജിയുടെ അനിഷ്ടം കൂടിയെന്ന് മനസ്സിലായതോടെ സര്‍ക്കാരിന് യതീഷിനെ കൈവിടേണ്ടി വന്നു. ഇതാണ് യതീഷിനെ മാറ്റാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഈ വിവരങ്ങളെല്ലാം ജഡ്ജി ദേവസ്വം ബെഞ്ചിനെ അറിയിച്ചു. ഇന്ന് ഹൈക്കോടതി ശബരിമല കേസുകള്‍ പരിഗണിക്കാനിരിക്കെ ഇത് തിരിച്ചടിയാകുമെന്ന് ഭയന്ന് മുഖ്യമന്ത്രിയും പൊലീസ് മേധാവിയും ചേര്‍ന്ന് പുതിയ തന്ത്രം ആസൂത്രണം ചെയ്തുവെന്നാണ് വിവരം. കോടതി വിധി നടപ്പാക്കാന്‍ എന്തു ചെയ്യണമെന്ന് ആരാഞ്ഞ് പൊലീസ് സുപ്രീംകോടതിയെ സമീപിക്കുമെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. ദേവസ്വം ബെഞ്ചിനെ സമ്മര്‍ദത്തിലാക്കുക ലക്ഷ്യമിട്ടാണിത്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ തടഞ്ഞ്, അപമാനിച്ച യതീഷ് ചന്ദ്രക്കെതിരെ മന്ത്രിയും ബിജെപിയും കേന്ദ്രത്തിന് പരാതി നല്‍കിയിരുന്നു.
കൂടാതെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചറെ തടഞ്ഞ് അപമാനിക്കുകയും അപഹസിക്കുകയും ചെയ്തിരുന്നു. അതിനിടെ, ശബരിമല ഡ്യൂട്ടിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കി പതിവ് ഡ്യൂട്ടിയിലേക്ക് മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് എസ്പിമാരായ പ്രതീഷ് കുമാര്‍, ശിവവിക്രം എന്നിവര്‍ സര്‍ക്കാരിന് കത്തു നല്‍കിയെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിലയ്ക്കലില്‍ 15 ദിവസത്തെ ഡ്യൂട്ടിക്കാണ് യതീഷ് ചന്ദ്രയെ സര്‍ക്കാര്‍ നിയോഗിച്ചത്. 30 വരെയാണ് കാലാവധി. എന്നാല്‍ അത് തികയ്ക്കാതെയാണ് മടക്കം. അതേസമയം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട യതീഷ് ചന്ദ്ര ഈ മാസം 28ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുമ്പില്‍ ഹാജരാകണം. ഇതും കൂടി കണക്ക് കൂട്ടിയാണ് സര്‍ക്കാര്‍ യതീഷ് ചന്ദ്രയെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്. ഗവര്‍ണറും കേന്ദ്ര സര്‍ക്കാരും അതൃപ്തി രേഖപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥനെ പിന്‍താങ്ങി കൂടുതല്‍ പുലിവാല് പിടിക്കേണ്ടെന്ന് കരുതിയാണ് അദ്ദേഹത്തെ നിലയ്ക്കലിലെ സുരക്ഷാ ചുമതലയില്‍ നിന്നും ഒഴിവാക്കുന്നത്. ഇതിനൊപ്പമാണ് ഹൈക്കോടതി ജഡ്ജിയുടെ അതൃപ്തിയും ചര്‍ച്ചയാകുന്നത്. അതേസമയം ചൊവ്വാഴ്ച നിയമസഭാസമ്മേളനം തുടങ്ങാന്‍ ഇരിക്കുകയാണ്. യതീഷ് ചന്ദ്രയെ പിന്‍താങ്ങി നിയമസഭാ സമ്മേളനത്തില്‍ കൂടുതല്‍ ആക്ഷേപങ്ങള്‍ ഉയരുന്നത് ഒഴിവാക്കാനാണ് നിലയ്ക്കലിലെ കാലാവധി തീരും മുന്‍പ് അദ്ദേഹത്തെ മാറ്റുന്നത്. യതീഷ് ചന്ദ്രയ്ക്ക് പകരം തൃശൂര്‍ റൂറല്‍ എസ്. പി എം. കെ പുഷ്‌കരന്‍ നിലയ്ക്കലിലെ സുരക്ഷാ ചുമതലയില്‍ എത്തും. യതീഷ് ചന്ദ്രയോട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ജോലിയില്‍ തിരിച്ചു കയറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതായാണ് വാര്‍ത്ത.
അതേസമയം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ യതീഷ് ചന്ദ്രയുടെ നിലപാട് ഏറെ വിവാദമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ രൂക്ഷമായി നോക്കി യതീഷ് ചന്ദ്ര പ്രതികരിച്ചതും സോഷ്യല്‍ മീഡിയകളില്‍ വലിയ തരംഗമാണ്.
ഹിന്ദു ഐക്യവേദി നേതാവ് ശശികലയോട് സത്യം ചെയ്യിച്ചതും ബി.ജെ.പിയുടെ മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതും ഉള്‍പ്പെടെ നിലയ്ക്കലില്‍ പ്രതിഷേധക്കാരെ നിലക്കുനിര്‍ത്തിയാണ് യതീഷ് ചന്ദ്ര 30 ന് ചുമതല ഒഴിയുന്നത്. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യതീഷ് ചന്ദ്രയെ സര്‍ക്കാര്‍ മാറ്റിയെന്നും തിങ്കളാഴ്ച ചുമതല ഒഴിയുമെന്നുമുള്ള വാര്‍ത്തകള്‍ പ്രമുഖ മാധ്യമങ്ങളിലടക്കം വരികയായിരുന്നു. സംഘപരിവാര്‍ ഈ സ്ഥലമാറ്റത്തെ അവര്‍ ‘കൊടുപ്പിച്ച’ പണിയായി സോഷ്യല്‍ മീഡിയകളില്‍ പ്രചരണമാക്കിയതോടെയാണ് യതീഷ് ചന്ദ്ര തന്നെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























