ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് യോജിക്കാത്ത രീതിയിലുളള സംഭാഷണമാണ് പി. കെ. ശശിയുടെ ഭാഗത്തുനിന്നും ഉണ്ടായത്; ശശിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണകമ്മീഷനംഗം പി.കെ. ശ്രീമതി

പി. കെ ശശിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണകമ്മീഷനംഗം പി.കെ. ശ്രീമതി. ഒരു പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് യോജിക്കാത്ത രീതിയിലുളള സംഭാഷണമാണ് പി. കെ. ശശിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അദ്ദേഹം ഉപയോഗിച്ച പ്രയോഗങ്ങള്‍ ശരിയായില്ല. അത് അന്വേഷണത്തില്‍ കണ്ടെത്താനായി. മാതൃകാപരമായ നടപടിയാണ് പാര്‍ട്ടിയെടുത്തതെന്നും പി.കെ. ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടികളോട് എങ്ങനെ പെരുമാറണമെന്നതിനെ സംബന്ധിച്ച് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണ് ശശിക്കെതിരായ നടപടി. പാര്‍ട്ടിയിലെ ഒരു ഉന്നത നേതാവിന് യോജിക്കാത്ത രീതിയിലാണ് ശശിയുടെ പെരുമാറ്റം. ശക്തമായ നടപടിയാണ് ശശിക്കെതിരെ സ്വീകരിച്ചത്. ശശി ആരോപിച്ച വിഭാഗീയത പാര്‍ട്ടി അംഗീകരിച്ചില്ല. എന്നും പി.കെ. ശ്രീമതി പറഞ്ഞു.
യുവതിയുടെ പരാതിയില്‍ ആരോപിച്ചിരുന്ന പീഡന ആരോപണം തെളിയിക്കാനായില്ലെന്നും എന്നാല്‍ ഫോണിലൂടെ അപമര്യാദയായി പെരുമാറിയത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തത്. ഇക്കാര്യം കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ശശിയും നടപടിയില്‍ തൃപ്‌തിയുണ്ടെന്ന് പി.കെ.ശശിയും പ്രതികരിച്ചു. അതേസമയം അന്വേഷണ കമ്മിഷനില്‍ അംഗമായ മന്ത്രി എ.കെ.ബാലന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്കാണ് പി.കെ ശശിയെ സസ്‌പെൻഡ് ചെയ്‌തത്. ഇന്നുചേർന്ന പാർട്ടി സംസ്ഥാനകമ്മിറ്റിയാണ് തീരുമാനമെടുത്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ എം.എൽ.എയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ ശശിയെ തരംതാഴ്‌ത്തുമെന്നാണ് സൂചനകളുണ്ടായിരുന്നതെങ്കിലും സസ്‌പെൻഷൻ എന്ന കടുത്ത നടപടിയിലേക്ക് സി.പി.എം എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























