ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതി അന്വേഷിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും രണ്ട് തട്ടില്‍, എന്നാല്‍ പരാതിയുടെ പ്രധാനഭാഗം ആവിയാക്കിയതില്‍ ഇരുവരും കൈകോര്‍ത്തു

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതി അന്വേഷിച്ച കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും രണ്ട് തട്ടില്‍. പാലക്കാട്ട് സി.പി.എമ്മിലുള്ള വിഭാഗീയതയാണ് പരാതിക്ക് കാരണമെന്ന അന്വേഷണ കമ്മീഷന്‍ അംഗവും നിയമമന്ത്രിയുമായ എ.കെ ബാലന്റെ കണ്ടെത്തലുകളെ പി.കെ ശ്രീമതി എം.പി പൂര്‍ണമായും തള്ളി.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എം.എല്‍.എയുടെ ഭാഗത്ത് നിന്നും നീതികരിക്കാനാവാത്ത പെരുമാറ്റം ഉണ്ടായെന്നും 45 വര്‍ഷമായി സജീവമായി പാര്‍ട്ടിയിലുള്ള അദ്ദേഹത്തെ കുറിച്ച് ആദ്യമായാണ് ഇത്തരത്തിലൊരു പരാതി ഉയരുന്നതെന്നും പി.കെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിക്കാരി പൊലീസിനെ സമീപിക്കുമോ എന്ന് അറിയില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു.
ഇരുവരുടെയും കണ്ടെത്തലുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ട്. ഷൊര്‍ണൂര്‍ ഏര്യാകമ്മിറ്റി ഓഫീസില്‍ വെച്ച് എം.എല്‍.എ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നാണ് യുവവനിതാ നേതാവ് പരാതി നല്‍കിയത്. അത് എങ്ങനെ ആവിയായെന്ന് അന്വേഷിക്കാന്‍
വേറെ കമ്മീഷനെ പാര്‍ട്ടി വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ മാധ്യമസിന്‍ഡിക്കേറ്റ് ഇക്കാര്യം അന്വേഷിക്കും. എന്നാല്‍ ഒരു കാര്യത്തില്‍ ബാലനും ശ്രീമതിയും യോജിച്ചു. അത് യുവതിയുടെ പരാതിയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നിലപാടായിരുന്നു. പി.കെ ശശി ലൈംഗീക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെയുള്ള മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയുണ്ട്.
എം.എല്‍.എക്കെതിരായ പീഡന പരാതിയില്‍ അദ്ദേഹം ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റി യോഗം ചര്‍ച്ച ചെയ്ത് വരികയാണ്. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.കെ ശശി. ജില്ലാ നേതാവില്‍ നിന്നുണ്ടായ ഇത്തരം വാക്കും പ്രവൃത്തിയും പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നാണ് പാര്‍ട്ടി സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. അതിനാലാണ് പി.കെ ശശിക്കെതിരായ പാര്‍ട്ടി നടപടിയുണ്ടാവുക.
പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് മറ്റ് ആറുപേര്‍ക്കെതിരെ നടപടിയുണ്ടാവുക. ഉയര്‍ന്ന പാര്‍ട്ടി ബോധമുള്ളതിലാണ് ഡി.വൈ.എഫ്.ഐ നേതാവായ യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയത്. എന്നാല്‍ അവര്‍ പോലും അറിയാതെ ഇത് മാധ്യമങ്ങളില്‍ വാര്‍ത്ത ആക്കിയത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് മറ്റുള്ളവര്‍ക്കെതിരായ നടപടി.
https://www.facebook.com/Malayalivartha

























