ജനപ്രതിനിധിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ല; ഹൈക്കോടതിയ്ക്കെതിരായ കെ. എം. ഷാജിയുടെ അപ്പീൽ നാളെ സുപ്രീംകോടതി പരിഗണിക്കും

അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള തെരെഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി നടപടിയ്‌ക്കെതിരെ കെ. എം. ഷാജി നൽകിയ അപ്പീൽ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ. കെ. സിക്രി, അശോക് ഭൂഷൺ, എം ആർ ഷാ എന്നിവർ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്.
ജനപ്രതിനിധിയെ അയോഗ്യനാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയിൽ കെ.എം.ഷാജിയുടെ വാദം. അതേസമയം അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അപ്പീലിൻറെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ഷാജിയുടെ അഭിഭാഷകൻ നാളെ കോടതിയിൽ ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥി എം.വി.നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.
അതേസമയം ഹൈക്കോടതിയുടെ നടപടിക്കെതിരെ ഷാജി സുപ്രീംകോടതിയെ മുൻപും സമീപിച്ചിരുന്നു. ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ലെന്നും രേഖാമൂലമുള്ള അറിയിപ്പു ലഭിച്ചാല്‍ മാത്രമേ നിയമസഭയില്‍ പ്രവേശിക്കാന്‍ കഴിയൂ എന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























