വയൽ കിളി സമരത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം;ബൈപ്പാസുമായി മുന്നോട്ട് പോകും ; അലൈന്മെന്റിനു മാറ്റമില്ല

കീഴാറ്റൂരിൽ വയല്‍ക്കിളി സമരത്തിൽ പ്രതിഷേധങ്ങളെ മറികടന്ന് ബൈപാസ് നിര്‍മാണപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബൈപ്പാസ് അലയ്ന്‍മെന്റില്‍ മാറ്റമില്ല. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഭൂവുടമകള്‍ രേഖകളുമായി ഹാജരാകണമെന്നും കേന്ദ്രം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്നു. ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം. ബദല്‍ പാതകള്‍ക്കായുള്ള സാധ്യത പരിഗണിക്കല്‍ ഒരു ഘട്ടം വരെ എത്തിയ ശേഷമാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകുന്നത്.
കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തില്‍ അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് കേന്ദ്രസംഘം കഴിഞ്ഞ ജുലൈയിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വയലിന് നടുവിലെ തോടും കൃഷിയും സംരക്ഷിക്കണമെന്നും ഇത് സംബന്ധിച്ച് പഠിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തോട്ടിലെ ഒഴുക്ക് തടയാത്ത രീതിയില്‍ അലൈന്‍മെന്റ് മാറണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. കീഴാറ്റൂരില്‍ ബൈപ്പാസ് ആവശ്യമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കൃഷി സംരക്ഷിച്ചു മാത്രമേ ബൈപ്പാസ് പാടുള്ളുവെന്നും വിശദമാക്കിയിരുന്നു.
കോഴിക്കോട് നല്ലളം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന ആറുവരി പാതയുടെ ഭാഗമെന്ന നിലയ്ക്ക് കണ്ണൂരിലെ തന്നെ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ നീളുന്ന 5 കിലോമീറ്റര്‍ അലൈന്‍മെന്റിനായുള്ള നടപടികള്‍ 2012ല്‍ തുടങ്ങിയിരുന്നു. 2016ല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനവും വന്നിരുന്നു. എന്നാല്‍ ഈ രൂപരേഖ അട്ടിമറിച്ച് കീഴാറ്റൂരില്‍ വയല്‍ നികത്തി പാത നിര്‍മിക്കുന്നതിനെതിരെയാണ് സമരം ആരംഭിച്ചിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് ബിജെപിയുടെ പിന്തുണ കൂടി കിട്ടിയതോടെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയും വിദഗ്ദ്ധ സമിതിയെ പഠിക്കാന്‍ നിയോഗിക്കുകയും ചെയ്തിരുന്നു.
തളിപ്പറമ്പിലൂടെ കടന്നുപോകുന്ന ദേശീയപാത 45 മീറ്ററാക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ കുപ്പം-കീഴാറ്റുര്‍-കൂവോട്-കുറ്റിക്കോല്‍ ബൈപ്പാസ് ഉണ്ടാക്കാനുള്ള നിര്‍ദേശം ഉയര്‍ന്നപ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
നൂറു മീറ്റർ പോലും വീതിയില്ലാത്ത വയൽ നികത്തി ദേശീയപാത നിർമിച്ചാൽ അതു പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും ബദൽ മാർഗങ്ങൾ ചിന്തിക്കണമെന്നുമായിരുന്നു സമിതി കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ട്. കീഴാറ്റൂരിൽ ഒൻപത് ഹെക്ടർ വയൽ ഉൾപ്പെടെ 12.22 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കടന്നു പോകുന്നിടങ്ങളിൽ വയൽമേഖലയിൽപെടുന്ന സ്ഥലമുടമകളായ എട്ടുപേര്‍ അലൈൻമെന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു.
ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ചാണ് കീഴാറ്റൂര്‍വഴി പുതിയ ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പാത വന്നാല്‍ കീഴാറ്റൂര്‍ ഗ്രാമവും 250 ഏക്കറോളം വരുന്ന നെല്‍പ്പാടവും ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. പ്രദേശത്തിന്റെ ജലസംഭരണി കൂടിയാണ് ഈ വയലുകള്‍. വയലുകള്‍ മണ്ണിട്ട് നികത്തുന്നതോടെ കടുത്ത ജലക്ഷാമം ആയിരിക്കും സമീപത്തെ ഗ്രാമങ്ങള്‍ക്ക് നേരിടേണ്ടി വരിക.
https://www.facebook.com/Malayalivartha

























