ഒടുവിൽ ഗവർണറെയും ബിജെപിക്ക് മടുത്തു ; ഒ രാജഗോപാൽ എംഎൽ എ ക്കെതിരെ പടപ്പുറപ്പാട് നടക്കുന്നതിനിടെ ഗവർണർക്കെതിരെയും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു

ഒടുവിൽ ബി ജെ പി സർക്കാർ നിയമിച്ച കേരള ഗവർണർ ജസ്റ്റിസ് പി സദാശിവത്തെയും ബിജെപിക്ക് മടുത്തു. ഒ രാജഗോപാൽ എംഎൽ എ ക്കെതിരെ പടപ്പുറപ്പാട് നടക്കുന്നതിനിടെയാണ് ഗവർണർക്കെതിരെയും ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.
കേരള ഗവർണർ സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസാണ്. അദ്ദേഹത്തിന് സാധാരണ ബിജെപി നേതാക്കൾ പെരുമാറുന്നത് പോലെ പെരുമാറാനാവില്ല. നിയമപരമായി മാത്രം കാര്യങ്ങളെ സമീപിക്കുന്ന ജനകീയനായ ഗവർണറാണ് അദ്ദേഹം. ഏറെ നാളായി ബി ജെ പിക്ക് അദ്ദേഹത്തോട് കലിപ്പ് തോന്നി തുടങ്ങിയിട്ട്.
ഏറ്റവും ഒടുവിൽ ബി ജെ പിയുടെ കേന്ദ്ര സംഘം കൊച്ചിയിൽ ഞായറാഴ്ച ഗവർണറെ കണ്ടിരുന്നു. ശബരിമലഷയത്തിൽ ഇടപെടണമെന്നായിരുന്നു ആവശ്യം. താൻ നിരവധി തവണ ഇടപെട്ടതാണെന്നും മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി സംസാരിച്ചെന്നും ഗവർണർ എംപി മാർ അടങ്ങുന്ന സംഘത്തെ അറിയിച്ചു. എന്നാൽ അമിത് ഷാ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഗവർണറെ കണ്ടതെന്നും കണ്ട വിവരം അദ്ദേഹത്തെ അറിയിക്കുമെന്നും എം പിമാർ ഗവർണറെ അറിയിച്ചു.
ബിജെപിയെ സംബന്ധിച്ച് ഗവർണർ അവർ പറയുന്ന മട്ടിൽ പ്രർത്തിക്കണം. അക്കാര്യത്തിൽ ബിജെപിയെ കുറ്റം പറയാനാവില്ല. കാരണം ഗവർണർമാരെ സാധാരണ നിയമിക്കുന്നത് കേന്ദ്ര സർക്കാരാണ്. അവരിൽ അധികം പേരും ബി ജെ പി നേതാക്കളാണ്. കേന്ദ്ര സർക്കാരിന്റെ ആഗ്രഹ പ്രകാരമായിരിക്കും അവർ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരുകളെ ചില ഗവർണർമാർ പിരിച്ചു വിടുന്നത് അതുകൊണ്ടാണ്. ബിജെ പിയെ സംബന്ധിച്ചടത്തോളം ഗവർണർ ന്യായാധിപനായത് ഒരു വിഷയമേയല്ല.
കേന്ദ്രമന്ത്രി പൊൻരാധാകൃഷണനോട് മോശമായി പെരുമാറിയ യതീഷ്ചന്ദ്രയെ കുറിച്ച് ബി ജെ പി സംഘം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. പൊൻരാധാകൃഷ്ണൻ അപമാനിതനായിട്ട് ഒന്നര ആഴ്ച കഴിഞ്ഞു. ബി ജെ പിയാണ് കേന്ദ്രം ഭരിക്കുന്നത്. എന്നിട്ടും യതീഷ് ചന്ദ്രക്കെതിരെ ചെറുവിരൽ അനക്കാൻ കഴിഞ്ഞില്ല. കേരള സർക്കാരാകട്ടെ പൊൻരാധാകൃഷ്ണനെ തടഞ്ഞതിന് യതീഷ് ചന്ദ്രക്ക് നൽകിയത് ഗുഡ് സർവീസ് എൻട്രിയാണ്. തങ്ങളും യതീഷ് ചന്ദ്രക്ക് ഒരു സമ്മാനം നൽകുന്നുണ്ടെന്ന എ. എൻ . രാധാകൃഷ്ണന്റെ വാക്കുകളെ മലയാളികൾ പുഛിച്ച് തള്ളുകയാണ് ചെയ്തത്. എല്ലില്ലാത്ത നാക്ക് കൊണ്ടുള്ള ചുഴറ്റൽ എന്നതിൽ കവിഞ്ഞ് രാധാകൃഷ്ണന്റെ വാചകത്തിന് മലയാളികൾ ഒരു വിലയും നൽകിയില്ല. പൊൻ രാധാകൃഷ്ണൻ ഓരോ ദിവസവും വിഷമിച്ചാണ് തള്ളി നീക്കുന്നത്. ഇതിനെതിരെ ഗവർണർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
അതിനിടെ പൊൻ രാധാകൃഷ്ണൻ ശബരിമലയിലെത്തി പ്രശ്നങ്ങളുണ്ടാക്കി എന്ന തരത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. ഒരു മൂഴം മുമ്പേ എറിയുകയായിരുന്നു സർക്കാർ. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കണമെന്ന അജണ്ടയും സർക്കാരിനുണ്ട്. കേന്ദ്രമന്ത്രി പമ്പയിൽ ചെന്ന് പരിഹാസ്യനായത് മോശമായി പോയെന്നു തന്നെയാണ് കേന്ദ്ര സർക്കാർ കരുതുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിൽ ഗവർണറും തങ്ങളെ അവഗണിക്കുന്നതായി ബി ജെ പി കരുതിയെങ്കിൽ എന്ത് ചെയ്യും?
ഒരിക്കൽ കേരള ഗവർണർ മാറാൻ സ്വയം ആലോചിച്ചതാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ സ്ഥാനമാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ ജസ്റ്റിസ് ദത്തുവിനെ കേന്ദ്രസർക്കാർ നിയമിച്ചു.
സുപ്രീം കോടതി ഉത്തരവിൽ ഗവർണർ ഇടപെടില്ല. എന്നാൽ അതിന്റെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ അദ്ദേഹത്തിന് ഇടപെടാം. അത് അദ്ദേഹം ചെയ്യുന്നുമുണ്ട്. പക്ഷേ ബിജെപി ഇക്കാര്യത്തിൽ തീരെ തൃപ്തരല്ല. അവർക്കാവശ്യം ഗവർണർ കേന്ദ്രത്തിന് നൽകുന്ന റിപ്പോർട്ടാണ്. ശബരിമല വിഷയം സംസാരിക്കാൻ ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കണ്ടിരുന്നു. എന്നാൽ അദ്ദേഹം വിഷയത്തിൽ ഇടപെട്ടില്ല. കേരളത്തിലെ സംഘർഷാവസ്ഥ കേന്ദ്ര സർക്കാരിനെ ഗവർണർ അറിയിച്ചിരുന്നു. എന്നാൽ തെരഞ്ഞടുപ്പിന്റെ ബഹളത്തിനിടയിൽ കേന്ദ്ര ബി ജെ പി നേതാക്കൾക്ക് അതൊന്നും കേൾക്കാൻ സമയമുണ്ടായിരുന്നില്ല. ചുരുക്കത്തിൽ കടലിനും ചെകുത്താനുമിടയിലാണ് ഗവർണർ. ബിജെപിയാകട്ടെ സംസ്ഥാനത്തെ തങ്ങളുടെ രണ്ട് അധികാര കേന്ദ്രങ്ങളും നിഷ്ഫലമായി പോയതിന്റെ വിഷമത്തിലുമാണ്.
https://www.facebook.com/Malayalivartha


























