ബിജെപിയുടെ നിലയ്ക്കലെ പുലി; എ.എൻ രാധാകൃഷ്ണൻ നടത്തുന്ന അനിശ്ചിത കാല ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ ഉത്‌ഘാടനം ചെയ്തു

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ നടത്തുന്ന അനിശ്ചിത കാല ഉപവാസ സമരം ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ ഉത്‌ഘാടനം ചെയ്തു. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുക, കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുളള അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത കളളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, ശബരിമലയില്‍ അയ്യപ്പഭക്തന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം
ശബരിമലയിലെ സമരത്തില്‍ നിന്ന് ബിജെപി പിന്‍വാങ്ങുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ തങ്ങള്‍ സമരം അവസാനിപ്പിക്കുന്നില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. അടുത്തതായി എഎന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം ആയിരുന്നു പദ്ധതി. ബിജെപിയുടെ മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എഎന്‍ രാധാകൃഷ്ണന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ എഎന്‍ രാധാകൃഷ്ണന്‍ 15 ദിവസം നിരാഹാര സമരം ഇരിക്കും എന്നാണ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുള്ളത്. ഓരോ ദിവസവും ഓരോ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും എന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.
നിലവില്‍ സന്നിധാനത്തും ശബരിമല പരിസര പ്രദേശങ്ങളിലും മാത്രം ആയിരുന്നു കാര്യമായ സമരങ്ങള്‍ നടന്നത്. എന്നാല്‍ ഇത് സംസ്ഥാന വ്യാപകമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. പഞ്ചായത്ത് തലം മുതല്‍ സമരപരിപാടികള്‍ സംഘടിപ്പിക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നിരീശ്വര വാദി സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം നടത്തുകയാണെന്ന് എൻ രാധാകൃഷ്‌ണൻ വ്യക്തമാക്കിയിരുന്നു.
സമരത്തിന്റേയും പ്രതിഷേധ പരിപാടികളുടേയും ഭാഗമായി മറ്റ് ചില പരിപാടികളും ബിജെപി സംഘടിപ്പിക്കുന്നുണ്ട്. ശബരിമലയെ സംരക്ഷിക്കുന്നതിനായി ഒരു കോടി ഒപ്പ് ശേഖരണം ആണ് അതില്‍ പ്രധാനം. പഞ്ചായത്തുകള്‍ തോറും അയ്യപ്പ ഭക്ത സദസ്സുകള്‍ സംഘടിപ്പിക്കുക, ഗുരുസ്വാമിമാരെ ആദരിക്കുക തുടങ്ങിയ പരിപാടികളും ഇതോടൊപ്പം നടത്തുന്നുണ്ട്.
സമരം നയിക്കാന്‍ കൃത്യമായ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എംടി രമേശിനാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങളുടെ ഏകോപന ചുമതല. ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍മാരായി ജെആര്‍ പത്മകുമാറിനേയും സജീവിനേയും ശിവന്‍കുട്ടിയേയും നിയോഗിച്ചിട്ടുണ്ട്.
നിലയ്ക്കലിൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്‌ണനെ തടഞ്ഞ എസ്പി യദീഷ് ചന്ദ്രയോട് തട്ടിക്കയറിയ എ എൻ രാധാകൃഷ്ണന് അണികൾക്കിടയിൽ പ്രതിച്ഛായ വർധിച്ചു. മന്ത്രിയും സംഘവും നിലയ്‌ക്കലിലെത്തിയപ്പോൾ എസ്.പി.യതീഷ് ചന്ദ്രയുമായി തർക്കമുണ്ടായിരുന്നു. നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. എന്നാൽ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങൾ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. മറ്റ് വാഹനങ്ങൾ കടത്തി വിട്ടാലുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് മന്ത്രി ഉത്തരവാദിയാകുമോ എന്നും എസ്.പി ചോദിച്ചു. എന്നാൽ ഇക്കാര്യത്തിൽ മന്ത്രിക്കും കൂട്ടർക്കും ഉത്തരമുണ്ടായിരുന്നില്ല. ഇതിനിടെ സ്വന്തം കടമകൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന രാധാകൃഷ്‌ണൻ എസ്.പിയോട് തട്ടി കയറി.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ വാഹനം വീണ്ടും പൊലീസ് തടഞ്ഞു. അബദ്ധം പറ്റിയതാണെന്നും മന്ത്രിയാണ് വാഹനത്തിലെന്ന് അറിഞ്ഞിരുന്നില്ലെന്നും പോലീസ് അറിയിച്ചെങ്കിലും ചെറിയ രീതിയില്‍ തര്‍ക്കമുണ്ടായി. സംഭവത്തില്‍ പൊലീസ് അദ്ദേഹത്തിന് മാപ്പെഴുതി നല്‍കുകയുണ്ടായി.
കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് കൊച്ചിയില്‍ ബിജെപി നടത്തിയ ദേശീയപാതാ ഉപരോധത്തിനിടെ മുഖ്യമന്ത്രിയെ പിണറായി വിജയനെ ചവിട്ടി അറബിക്കടലില്‍ എറിയും എന്ന് രാധാകൃഷ്ണന്റെ ഭീഷണി മുഴക്കി. പിണറായിക്കെതിരെ അതിരൂക്ഷമായ ജനരോഷം ഉയരുമെന്നും രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. പിണറായി വിജയന്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. 357ാം വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുമെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ ഞങ്ങള്‍ കടിച്ച പാമ്പിനെകൊണ്ട് വിഷമിറക്കും. പിണറായിക്ക് കാറില്‍ നിന്നിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കും എന്ന് രാധാകൃഷ്‌ണൻ പറഞ്ഞിരുന്നു. എന്നാൽ തന്നെ ചവിട്ടാനുള്ള ശേഷിയൊന്നും ആ കാലിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
https://www.facebook.com/Malayalivartha


























