നിയമസഭ പിരിച്ചുവിടുന്നതിനു തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കൊടുത്തുവിട്ട കുറിപ്പ് വിവാദമാക്കി പ്രതിപക്ഷം

പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് തിങ്കളാഴ്ച നിയമസഭ പിരിച്ചുവിടുന്നതിനു തൊട്ടു മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കൊടുത്തുവിട്ട കുറിപ്പ് വിവാദമാക്കി പ്രതിപക്ഷം. സഭാ നടപടികളുടെ ദൃശ്യങ്ങളില്‍ നിയമസഭാ ജീവനക്കാരന്‍ മുഖ്യമന്ത്രി നല്‍കിയ കുറിപ്പ് സ്പീക്കര്‍ക്കു നല്‍കുന്നതു വ്യക്തമാണ്. മുഖ്യമന്ത്രി കുറിപ്പ് എഴുതി ജീവനക്കാരന്‍റെ കയ്യില്‍ കൊടുത്തുവിടുകയും ജീവനക്കാരന്‍ അത് ഡയസിനു താഴെ ഇരിക്കുന്ന മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തു. ആയാള്‍ അത് മൂന്നാമതൊരാളുടെ കൈവശം ഏല്‍പിക്കുന്നു. ഇയാളാണു കുറിപ്പു സ്പീക്കര്‍ക്കു കൈമാറിയത്. കുറിപ്പു വായിച്ചശേഷം ഈ സഭ ഇങ്ങനെ കൊണ്ടുപോകാന്‍ പറ്റില്ല എന്ന് സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം.
എന്നാല്‍, മുഖ്യമന്ത്രി കുറിപ്പു നല്‍കുന്നത് സ്വാഭാവികമാണെന്ന് സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ എഴുതി അറിയിക്കാറുണ്ട്. സഭ നടത്തുന്നതുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടി മാത്രമാണിത്. ഇത് വിവാദമാക്കേണ്ട കാര്യമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ന് നിയമസഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു. സഭാ നേതാവാകേണ്ട മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറി ആയാണ് സഭയില്‍ പെരുമാറിയത്. പ്രതിപക്ഷം എപ്പോള്‍ സമരം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ചോദിക്കേണ്ട കാര്യമല്ലെന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നത് കേട്ടു പോകാന്‍ യു.ഡി.എഫ് പാര്‍ട്ടി കേഡറുകളല്ല. നിയമസഭ മുടക്കാന്‍ പ്രതിപക്ഷം ആഗ്രഹിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി കെ.ടി ജലീല്‍ ബന്ധുനിയമനം നടത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പ്രശ്‌നം ഒതുക്കാനാണ് ശബരിമല വിഷയം ലൈവായി നിര്‍ത്തുന്നതെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായി നാലാംദിവസമാണ് പ്രതിപക്ഷം നിയമസഭ മുടക്കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ നീക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതി പോലും സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം വെട്ടിലായിരിക്കുകയാണ്.
ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്ത് നിന്ന് എം.വിന്‍സെന്റ് എം.എല്‍.എ ആദ്യദിവസം തന്നെ സ്വകാര്യബില്‍ കൊണ്ടുവന്നെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞാണ് അനുമതി നല്‍കാഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള വാക്‌പോരിനാണ് നിയമസഭ സാക്ഷ്യംവഹിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കാനുള്ള വേദിയല്ല നിയമസഭയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും അതുകൊണ്ടാണ് ചോദ്യോത്തരത്തിനുള്ള മറുപടി മേശപ്പുറത്ത് വയ്ക്കാഞ്ഞതെന്നും പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് എല്ലാ ചോദ്യങ്ങള്‍ക്കും ഒരുമിച്ച് മറുപടി നല്‍കിയതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
വെള്ളിയാഴ്ച നിയമസഭ പിരിഞ്ഞെങ്കിലും ശനിയാഴ്ച പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി പരാതി നല്‍കി. ബ്രൂവറി അഴിമതിയില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. അടുത്തമാസം 10ന് ഇത് കോടതി പരിഗണിക്കും. ബ്രൂവറി ഇടപാടില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നാല് തവണ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെങ്കിലും അനുമതി റദ്ദാക്കിയതിനാലും ഹൈക്കോടതി കേസ് തീര്‍പ്പ് കല്‍പ്പിച്ചതിനാലും അദ്ദേഹം കേസ് എടുക്കാന്‍ തയ്യാറായില്ല. അങ്ങനെ പോര് തുടരുകയാണ്. ഇരുവരുടെയും ലക്ഷ്യം ലോക്‌സഭാതെരഞ്ഞെടുപ്പും മുഖ്യമന്ത്രിക്കസേരയുമാണെന്ന് എല്ലാവര്‍ക്കുമറിയാം.
https://www.facebook.com/Malayalivartha


























