ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ; യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ എല്ലാ കേസുകളും സ്റ്റേ ചെയ്യണം; നിലവിലെ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണം

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതേസമയം നിലവിൽ 23 ഓളം റിട്ട് ഹർജികള്‍ ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധിക്കെതിരെയാണ് ഹൈക്കോടതിയിലെ എല്ലാ കേസുകളും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളാണിത്. ജനുവരി 22ന് സുപ്രീംകോടതി പുനപരിശോധന ഹർജികൾ പരിഗണിക്കാൻ പോകുമ്പോൾ സമാന ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നത് ശരിയല്ലെന്നും സർക്കാർ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 139 എ പ്രകാരമാണ് സംസ്ഥാന സർക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നടത്തിയ പരാമര്‍ശവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സംസ്ഥാന പൊലീസ് വകുപ്പ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. കോടതി വിധി നടപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിന് ആവശ്യമുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്.
എന്നാൽ വലതുപക്ഷ സംഘടനകൾ അക്രമങ്ങളിലൂടെ ഇത് തടയാൻ ശ്രമിക്കുകയാണ്. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ വിധി നടപ്പാക്കുന്നതിന് തടസമുണ്ടാക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ വാദം. ശബരിമലയില്‍ മൂന്നംഗ നിരീക്ഷക സമിതിയെ നിയോഗിച്ച ഹൈക്കോടതി ഭരണഘടനാവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
https://www.facebook.com/Malayalivartha


























