കുമ്മനം തിരിച്ചുവരുമോ; ശബരിമല വിഷയത്തില്‍ ബി.ജെ.പി പ്രതിരോധത്തിലായ സാഹചര്യത്തില്‍ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് തിരിച്ചുവരുമെന്ന വാർത്തയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള

ശബരിമല വിഷയത്തില്‍ ബി.ജെ.പി പ്രതിരോധത്തിലായ സാഹചര്യത്തില്‍ മിസോറാം ഗവർണർ കുമ്മനം രാജശേഖരന്‍ കേരളത്തിലേക്ക് തിരിച്ചുവരുമെന്ന വാർത്തയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള .
കുമ്മനം രാജശേഖരന്‍ സജീവ ജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് കുമ്മനത്തോട് തന്നെ പോയി ചോദിക്കണമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി. കുമ്മനം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രചരണത്തെക്കുറിച്ച് അറിവൊന്നുമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരുന്ന പതിവ് മുന്‍കാലങ്ങളിലില്ല. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി സജീവ രാഷ്ട്രീയത്തിലേക്ക് തിരികെയെത്തുമെന്ന് പറയുന്നത് ശരിയാണോയെന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
ശബരിമലയെ സുവർണാവസരമായി കണക്കാക്കിയ ബി.ജെ.പിക്ക് അത് മുതലെടുക്കാൻ സാധിക്കുന്നില്ലെന്ന ആരോപണം ശക്തമായിരിക്കെയാണ് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും ഇപ്പോഴത്തെ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ബി.ജെ.പിയിൽ ശക്തമായത്. ശബരിമല സമരത്തിൽ കുമ്മനത്തിന്റെ സാന്നിദ്ധ്യം ആഗ്രഹിച്ചിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ശബരിമല പ്രശ്‌നം കൂടുതല്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യാന്‍ കുമ്മനം രാജശേഖരന്‍ വരണമെന്ന ആവശ്യമാണെന്ന് ഒരുവിഭാഗം ബി.ജെ.പിക്കാര്‍ക്കുള്ളത്. കേരളത്തിലേക്കു മടങ്ങിവരാന്‍ കുമ്മനം രാജശേഖരനും സന്നദ്ധത പ്രകടിപ്പിച്ചുവെന്നും മിസോറം തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ കുമ്മനം കേരളത്തിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം കേരളത്തിലേക്കുള്ള തന്റെ മടങ്ങിവരവിനെക്കുറിച്ച് കുമ്മനം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഒട്ടും തൃപ്തിയില്ലാതെയാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങൾക്കിടയിൽ നിന്നും മിസോറാമിലേക്കു വിമാനം കയറിയതും ഗവർണറായി ചുമതയേറ്റതും. ഇക്കാര്യത്തിൽ തനിക്കുള്ള അതൃപ്തി ആ വേളയിൽ തന്നെ കുമ്മനം പരസ്യമായി പ്രകടിപ്പിച്ചതുമാണ്. അതുകൊണ്ടു തന്നെ കേരളത്തിലേക്ക് മടങ്ങിവരാൻ അവസരം ഒരുങ്ങിയാൽ കുമ്മനം അത് ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടി.
മിസോറം ഗവർണർ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അണിയറയിൽ തകൃതിയായ നീക്കങ്ങൾ നടക്കുന്നുവെന്ന് ചില വാർത്താ ചാനലുകളും പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപിയുടെയും ആർഎസ്എസ്സിന്റെയും കേന്ദ്ര നേതൃത്വത്തിൽ തന്നെയുള്ള ചിലരാണത്രെ ഈ നീക്കത്തിനു പിന്നിൽ എന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. ഇരു സംഘടനകളുടെയും കേന്ദ്ര നേതാക്കളോ കേരള നേതാക്കളോ ഇക്കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാർത്ത പരന്നതിനു തൊട്ടു പിന്നാലെ തന്നെ കേരള നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ ചെറിയൊരു ഇളക്കം കണ്ടുതുടങ്ങി.
ബിജെപിക്കു രാഷ്ട്രീയമായി വലിയ മേൽക്കൈ ലഭിക്കേണ്ടിയിരുന്ന വിഷയമായിരുന്നു ശബരിമല. എന്നാൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും സംഘവും ചേർന്ന് എല്ലാം കുളമാക്കിയെന്നും ബിജെപിയുടെയും ആർഎസ്എസ്സിന്റെയും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നുവെന്നും അത്തരമൊരു വിലയിരുത്തലിന്റെ വെളിച്ചത്തിലാണ് കുമ്മനത്തെ കേരളത്തിലേക്ക് മടക്കി അയയ്ക്കാൻ നീക്കം നടത്തുന്നതുമെന്നാണ് അണിയറയിലെ ചർച്ച.
എന്നാൽ ശ്രീധരൻ പിള്ളയ്ക്ക് പകരക്കാരനായല്ല, മറിച്ച് കേരളത്തിലെ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് ഈ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലയ്ക്കൽ പ്രശ്നത്തിൽ സംഘ പരിവാറിന് നേട്ടമുണ്ടാക്കി കൊടുത്ത കുമ്മനത്തിന് ശബരിമല വിഷയത്തിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കുമ്മനത്തിന്റെ കേരളത്തിലേക്കുള്ള തിരിച്ചെഴുന്നള്ളത്തിനെ പിന്തുണയ്ക്കുന്നവരുടെ പ്രധാന വാദം. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ കേരള സര്‍ക്കാരുമായി ഇതിനകം അകന്നുകഴിഞ്ഞ എൻഎസ്എസ്സിനെ ബിജെപിക്കൊപ്പം കൊണ്ടുവരാൻ ആ സംഘടനയുമായി നല്ല ബന്ധം പുലർത്തുന്ന കുമ്മനത്തിനു കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.
എന്നാൽ കുമ്മനത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കത്തെ വി. മുരളീധരൻ എംപിയും അനുയായികളും ശക്തമായി എതിർക്കുന്നുവെന്ന രീതിയിൽ മുൻപ് ദേശാഭിമാനി റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനുവേണ്ടിയുള്ള സമ്മർദ്ദ തന്ത്രങ്ങൾ അവർ പയറ്റി തുടങ്ങിയെന്നും പത്രം റിപ്പോട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























