ബർമുഡയാണോ വേഷം? നിയമസഭാ ഹോസ്റ്റല്‍ വളപ്പിലേക്ക് പ്രവേശനമില്ല...

നിയമസഭാ ഹോസ്റ്റല്‍ വളപ്പിലേക്ക് ബര്‍മുഡ ഇട്ട് വന്നാല്‍ പ്രവേശനമില്ല. ബര്‍മുഡ സഭ്യതയ്ക്ക് ചേര്‍ന്ന വസ്ത്രമല്ലെന്നാണ് നിയമസഭാ സുരക്ഷ വിഭാഗത്തിന്‍റെ വാദം. ഹര്‍ത്താല്‍ ദിനത്തില്‍ നിയമസഭാ ഹോസ്റ്റല്‍ വളപ്പിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ബര്‍മുഡ ധരിച്ചെന്ന പേരില്‍ സുരക്ഷാ ജീവനക്കാര്‍ തടയുകയും ചെയ്തു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ഹോസ്റ്റലില്‍ തങ്ങുന്നുണ്ട്. അതുകൊണ്ട് ബര്‍മുഡ ധരിച്ച് വളപ്പില്‍ കയറാന്‍ ആവില്ലെന്ന മറുപടിയാണ് ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് സുരക്ഷാ ജീവനക്കാര്‍ നല്‍കിയത്. ബര്‍മുഡ, നിയമസഭ ഹോസ്റ്റില്‍ വളപ്പില്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവൊന്നും ഏതായാലും ഇറങ്ങിയിട്ടില്ല. വാക്കാലുള്ള നിര്‍ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ 'ബര്‍മുഡ' നിരോധനം ഏര്‍പ്പെടുത്തുന്നത്.
എന്നാൽ, സഭ്യമല്ലാത്ത വസ്ത്രമാണ് ധരിച്ചതെന്ന ആരോപണം പരാതിക്കാർ നിഷേധിക്കുന്നു. മുട്ടോളമുള്ള ബർമുഡയെ മോശം വസ്ത്രമായി കണക്കാക്കാൻ കഴിയില്ലെന്നും അവർ പറയുന്നു. ബർമുഡ നിരോധിച്ചുകൊണ്ട് ഉത്തരവൊന്നും ഇറങ്ങിയിട്ടില്ലെങ്കിലും ഗേറ്റിലെ സുരക്ഷാ ജീവനക്കാർക്ക് ഇതുസംബന്ധിച്ച വാക്കാൽ നിർദേശമാണ് നൽകിയിട്ടുള്ളത്. എം.എൽ.എ. ഹോസ്റ്റൽ വളപ്പിലെ കോഫി ഹൗസിലും ഹോട്ടലിലും പുറമേ നിന്നുള്ളവരും ഭക്ഷണം കഴിക്കാനെത്തുന്നുണ്ട്. ഹർത്താൽ ദിവസങ്ങളിലും പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ നിരവധിപേർക്ക് ആശ്രയമാണ്. ഭക്ഷണം വാങ്ങാനെത്തിയവരെയാണ് ബർമുഡ ധരിച്ചുവെന്ന പേരിൽ തടഞ്ഞത്. സുരക്ഷാ ജീവനക്കാർ ഏർപ്പെടുത്തുന്ന കർശന നിയന്ത്രണം കോഫി ഹൗസിന്റെയും ഹോട്ടലിന്റെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്.
അതേസമയം ബർമുഡയോടുള്ള സുരക്ഷാ ജീവനക്കാരുടെ അലർജി സന്ദർശകർ ധരിക്കുമ്പോൾ മാത്രമേയുള്ളൂ. ഹോസ്റ്റലിലെ എം.എൽ.എ.മാരുടെ മക്കൾ ഉൾപ്പെടെയുള്ളവർ ബർമുഡ ധരിച്ച് ഹോസ്റ്റൽ വളപ്പിൽ നടക്കുന്നുണ്ട്. ഇത് സുരക്ഷാജീവനക്കാർ അനുവദിക്കാറുണ്ട്. പലരും ബർമുഡയിട്ട് പ്രധാന കവാടത്തിൽകൂടി പുറത്തോട്ടു പോകുകയും തിരികെയെത്തുകയും ചെയ്യുന്നുണ്ട്. ഇതിന് സാക്ഷിയാകുന്നുണ്ടെങ്കിലും ഹോസ്റ്റൽ വളപ്പിലെ വസ്ത്രധാരണ സദാചാരത്തെക്കുറിച്ച് സുരക്ഷാ ജീവനക്കാർ വേവലാതിപ്പെടാറില്ല.
എം.എൽ.എ. ഹോസ്റ്റൽ വളപ്പിലേക്കു വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണം തുടരുന്നുണ്ട്. അനധികൃത പാർക്കിങ് തടയാനാണ് ഈ ക്രമീകരണമെന്ന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ സ്ഥലങ്ങളിൽനിന്നു ജനപ്രതിനിധികളെ കാണാനെത്തുന്നവരാണ് ഈ നിയന്ത്രണം കാരണം വലയുന്നത്. വാഹനങ്ങൾ പുറത്തിടാൻ കർശനനിർദേശമാണ് സുരക്ഷാ ജീവനക്കാർ നൽകുന്നത്. പാർക്കിങ്ങിനുവേണ്ടി പലരും എൽ.എൽ.എ. ഹോസ്റ്റൽവളപ്പ് ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ് ഈ ക്രമീകരണമെന്നു പറയുന്നു. ദൂരയാത്രയ്ക്കു പോയവർവരെ സുരക്ഷിതത്വത്തിനായി വാഹനങ്ങൾ ഇവിടെകൊണ്ടുവന്നിട്ട സംഭവങ്ങളുണ്ട്. എം.എൽ.എ.മാരുടെ വാഹനങ്ങൾക്കു പോലും പാർക്കിങ് സ്ഥലം കുറവാണ്. ഈ അവസ്ഥയിൽ പുറമേ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാതെ മാർഗമില്ലെന്നാണ് ഹോസ്റ്റൽ അധികൃതരുടെ വാദം.
https://www.facebook.com/Malayalivartha


























