വനിതാ മതിൽ അഭിമാനമതിലോ അതോ വർഗീയമതിലോ ?

വനിതാമതിലിൽ തട്ടി നിയമസഭ സ്തംഭിച്ചു. സ്ത്രീകളുടെ അന്തസ്സുയര്‍ത്തുന്ന അഭിമാന മതിലെന്ന് മുഖ്യമന്ത്രി; വര്‍ഗീയ മതിലെന്ന് മുനീര്‍..
സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തിക്കുമെന്ന് രണ്ടും കല്പിച്ചതാണ് പിണറായി വിജയൻ ..ശബരിമലയിൽ മാത്രമല്ല നവോഥാന കേരളം കെട്ടിഉയർത്തുന്നതിലും സ്ത്രീകളുടെ പങ്ക് ഉറപ്പാക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട് മുഖ്യൻ . സ്‌കൂള്‍ കുട്ടികളേയും കുടുംബശ്രീ അംഗങ്ങളേയും അംഗനവാടിജീവനക്കാരേയും ആശാവർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിവരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത് .
ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിൽ പങ്കെടുക്കാത്തവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കുമെന്ന് പിണറായി വിജയന്‍ പറയുമ്പോൾ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയുമായി യോജിക്കാനാകില്ലെന്ന നിലപാടിൽ പ്രതിപക്ഷം . വനിതാ മതിൽ ‘പൊളിക്കാൻ’ സംഘ്പരിവാർ കൂടി കച്ചകെട്ടി ഇറങ്ങിയതോടെ സംഗതി കൊഴുക്കുമെന്നു ഉറപ്പായി
ബർലിൻ മതിൽ ജനങ്ങൾ പൊളിച്ചതുപോലെ ഈ വര്‍ഗീയ മതിലും ജനം പൊളിക്കുമെന്ന പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ പരാമര്‍ശം ഇന്ന് സഭയിൽ ബഹളത്തിനിടയാക്കി.
ജനുവരി ഒന്നിന് കാസർകോട് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന വനിതാ മതിൽ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി പിണറായി വിജയൻ കൊണ്ടുവന്നതാണ്. സമുദായ സംഘടനയുടെ പിൻബലവും വനിതാമതിലിനുണ്ട് .. ശബരിമലയിലെ സ്ത്രീ പ്രവേശനം പോലെത്തന്നെ ഇവിടെയും നവോഥാനത്തിനു മുന്നിട്ടിറങ്ങുന്നവരെല്ലാം ഇടതുമുന്നണിയിലെ വിവിധ ഘടകകക്ഷികളില്‍ പെട്ടവരാണ് .
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നാണ് പിണറായി പറയുന്നത്. വനിതാമതിലിനെ എതിർക്കുന്നവർ പിന്തിരിപ്പൻ ചിന്താഗതിക്കാരാണ് . സ്ത്രീകളുടെ തുല്യതയും പുരോഗതിയും സംരക്ഷിക്കുന്ന അഭിമാന മതിലാണു വനിതാ മതിൽ . നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതില്‍ എന്താണ് തെറ്റ്? എന്തു വിലകൊടുത്തും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണ്. സമത്വത്തിന്റെ പതാകവാഹകരായി സ്ത്രീകളെ ഉയര്‍ത്തിക്കാട്ടുകയാണു ലക്ഷ്യം. പ്രതിപക്ഷത്ത് വനിതാ എംഎല്‍എമാര്‍ ഇല്ലെങ്കിലും പാര്‍ട്ടി സംഘടനകളില്‍നിന്നുള്ള വനിതകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറയുന്നു.
സംസ്ഥാന ഖജനാവിലെ പണം ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിെൻറയോ, വിഭാഗങ്ങളുടെയോ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ പാടില്ല എന്ന് ആര്‍ട്ടിക്കിള്‍ 27ൽ വ്യക്തമാക്കിയിട്ടുള്ളതാണ് . പൊതു ഖജനാവിലെ പണം രാജ്യത്തെ ഐക്യവും, അഖണ്ഡതയും, മത സൗഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടി മാത്രമെ ചിലവിടാവൂ എന്നും, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന ഒരു കാര്യത്തിനും ചിലവിടാന്‍ പാടില്ലെന്നും സുപ്രിം കോടതിവ്യക്തമാക്കിയിട്ടുമുണ്ട്. സുപ്രീം കോടതിവിധി കടുകിട തെറ്റാതെ അനുവർത്തിക്കുന്നതിൽ ശുഷ്‌ക്കാന്തിയുള്ള പിണറായി വനിതാമതിലിൽ മറുകണ്ടം ചാടി നിൽക്കുന്നു.
വനിതാ മതിലിന് സര്‍ക്കാര്‍ സംവിധാനങ്ങളും, പൊതു ഖജനാവില്‍ നിന്നുള്ള പണവും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു
അതേസമയം വനിതാ മതില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്നാണ് പിണറായി പറയുന്നത് .വനിതാ മതിലിന് സ്ത്രീകളെ എത്തിക്കുന്നതു നവോത്ഥാന സംഘടനകളാണത്രെ.
ജനുവരി 1ന് സംഘടിപ്പിക്കുന്ന വനിതാമതില്‍ ഇടത് ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി മാത്രം സംഘടിപ്പിക്കുന്ന ഒന്നാണ് വനിതാമതിൽ എന്നതിൽ തർക്കമില്ല . ഇതില്‍ പങ്കെടുക്കുന്നവരെല്ലാം ഇടതു മുന്നണിയിലെ വിവിധ ഘടകകക്ഷികളില്‍ ഉളളവരുമാണ്
കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വനിതകളുടെ മതിൽ തീർക്കുമ്പോൾ അത് നവോത്ഥാന സംരംഭങ്ങളുമായി ബന്ധമുള്ള എല്ലാ വിഭാഗക്കാരെയും അണിനിരത്തിക്കൊണ്ടുള്ളതകേണ്ടേ ?ഹൈന്ദവ വിഭാഗത്തിൾപ്പെട്ട സംഘടനകളുടെ മാത്രം പിൻബലത്തോടെ കെട്ടി ഉയർത്തിയ ഈ മതിൽ എങ്ങിനെ നവോഥാന മൂല്യങ്ങളെ ഓർമിപ്പിക്കും? കേരളത്തിന്റെ നവോത്ഥാനത്തിന് ഹൈന്ദവ സമൂഹത്തിനൊപ്പം ക്രിസ്ത്യൻ, മുസ്ളീം വിഭാഗങ്ങളിലുള്ളവരുടെ സംഭാവനകൾ വിസ്മരിക്കാൻ പറ്റില്ല.
നൂറ്റാണ്ടുകളിലൂടെ വികസിച്ച് പൂത്തുലഞ്ഞ നമ്മുടെ നവോത്ഥാന പ്രസ്ഥാനം ശ്രീനാരായണഗുരു ദേവനും ചട്ടമ്പി സ്വാമികളും, മഹാത്മാഅയ്യങ്കാളിയും, അയ്യാവൈകുണ്ഠ സ്വാമികളും മറ്റും നൽകിയ സംഭാവനകൾ ചെറുതല്ല. . വാഗ്ഭടാനന്ദൻ, സ്വാമി ആനന്ദതീർത്ഥർ, സഹോദരൻ അയ്യപ്പൻ, ടി.കെ.മാധവൻ, വി.ടി.ഭട്ടതിരിപ്പാട്, മന്നത്ത് പത്മനാഭൻ, ഡോ.പി. പല്പു , സി.വി.കുഞ്ഞിരാമൻ, കേളപ്പൻ, കെ.പി.കേശവ മേനോൻ, പൊയ്കയിൽ അപ്പച്ചൻ തുടങ്ങി ഒട്ടേറെപ്പേർ തങ്ങളുടെ ജീവിതം തന്നെ സമർപ്പിച്ചാണ് നവോത്ഥാന പ്രസ്ഥാനത്തെ കരുപ്പിടിപ്പിച്ചത്. ഇതോടൊപ്പെം ക്രിസ്ത്യൻ, മുസ്ളീം ജനവിഭാഗത്തിലെ നിരവധി പേർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളും കൂടി ചേരുമ്പോഴേ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രം പൂർണമാവുകയുള്ളൂ.
കേരളത്തിൽ പള്ളിക്കൂടങ്ങൾക്കും ഉച്ചക്കഞ്ഞി വിതരണത്തിനും തുടക്കം കുറിച്ച് ജാതിവ്യത്യാസമില്ലാതെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന ചാവറയച്ചനെന്ന മാർ കുര്യാക്കോസ് ഏലിയാസ് ചാവറയെ മറക്കുന്നതെങ്ങനെ? മലയാള സാഹിത്യത്തിനും ഭാഷയ്ക്കും അർണോസ് പാതിരി നൽകിയ സംഭാവനകൾ മറക്കുന്നതെങ്ങനെ? തിരുവിതാംകൂറിലെ സാമൂഹ്യ പരിഷ്കർത്താവും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന വക്കം അബ്ദുൾഖാദർ മൗലവിയെ മറക്കാനാവുമോ? അബ്ദുറഹ്മാൻ സാഹിബ്, ഇ.മൊയ്തു മൗലവി, ആലി മുസ്ളിയാർ, വാരിയൻകുന്നത്ത് ഹാജി തുടങ്ങി എത്രയോ മഹാരഥന്മാർ. സി.എസ്.ഐ മിഷനറിമാർ വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകളോ? കേരളം ഇതൊന്നും ഒരു കാലത്തും മറക്കില്ല. പക്ഷേ നവോത്ഥാന മതിൽ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി ഇതൊക്കെ മറന്നു
https://www.facebook.com/Malayalivartha


























