മരണ മൊഴിയില്‍ വിശ്വാസമില്ലെന്ന് എം .ടി രമേശ്

തലസ്ഥാനത്ത് ബിജെപി സമരപ്പന്തലിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായർ മജിസ്‌ട്രേറ്റിനും പൊലീസിനും നൽകിയെന്ന് പറയുന്ന മരണമൊഴിയിൽ വിശ്വാസമില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി രമേശ്.
തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ആരും കേൾക്കാതെ എന്ത് മൊഴി നൽകിയാലും ബി.െജ.പി വിശ്വസിക്കില്ല. സമരപന്തലിന് മുമ്പിൽ സമരം നടത്തുന്ന സി.കെ പത്മനാഭന് മുമ്പിൽ പറഞ്ഞതാണ് ഏറ്റവും വലിയ മൊഴി.
അദ്ദേഹം എന്താണ് മൊഴി നൽകിയതെന്ന് അറിയില്ല. രാവിലെ മൊഴി കൊടുത്തിട്ടില്ലെന്ന് ഉറപ്പാണ് . എന്തെന്നാൽ , രാവിലെ മൊഴി രേഖപ്പെടുത്താൻ സാധിക്കാതെ മജിസ്ട്രേറ്റ് ആശുപത്രിയിൽ നിന്ന് മടങ്ങി പോയിരുന്നു. അതിനെല്ലാവരും സാക്ഷികളാണ് .
വേണുഗോപാലൻ നായർ മരിക്കുന്നതുവരെ രണ്ട് സഹോദരങ്ങളും തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്നു. അപ്പോൾ പിന്നെ രാവിലെ മൊഴി കൊടുത്തിട്ടില്ല . പിന്നെ എപ്പോൾ കൊടുത്തെന്ന് അറിയിക്കണം . അതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു. ആശുപത്രിയിൽ വെച്ച് പറഞ്ഞ മൊഴി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വിശ്വസിച്ചോട്ടേയെന്നും രമേശ് വ്യക്തമാക്കി.
വേണു ഗോപാലന്‍ നായരുടെ രണ്ട സഹോദരങ്ങളും രാവിലെ മൂന്നര മണിമുതല്‍ ആശുപത്രിയിലുണ്ട്. കുളിപ്പിക്കുന്ന സമയത്ത് സഹോദരനോട് അയ്യപ്പസ്വാമിക്ക് വേണ്ടിയാണ് തീ കൊളുത്തിയതെന്ന് പറഞ്ഞിരുന്നു. സി.കെ പത്മനാഭന്റെ മുന്നില്‍ വെച്ചാണ് തീ കൊളുത്തിയത്. പാതി വെന്ത് വീണു കിടക്കുന്ന സമയത്ത് അദ്ദേഹം പറയുന്നത് അവിടെുള്ള പോലീസുകാരും കേട്ടതാണ്. ഒരു പക്ഷെ സര്‍ക്കാരിന് വേണ്ടി പോലീസുകാര്‍ മാറ്റി പറഞ്ഞേക്കാം. കുടുംബ പ്രശ്‌നമുള്ളയാള്‍ ശരണം വിളിച്ചു കൊണ്ടാണോ ആത്മഹത്യ ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. എല്ലാവരുടേയും മുന്നില്‍ വെച്ച് ശരണം വിളിച്ച് ഒരാള്‍ മരിച്ചിട്ട് അത് കുടുംബ പ്രശ്‌നമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അവരെ അപമാനിക്കുകയാണെന്നും രമേശ് ആരോപിച്ചു.
സെക്രേട്ടറിയറ്റിനു മുന്നിലെ ബി.ജെ.പി സമര പന്തലിനടുത്ത് ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച വേണുഗോപാലൻ നായരുടെ ആത്മഹത്യക്ക് ബി.ജെ.പിയുടെ ശബരിമല സമരവുമായി ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. വേണുഗോപാലൻ നായർക്ക് രാഷ്ട്രീയ ബന്ധങ്ങളില്ല. അദ്ദേഹം ജീവിത നൈരാശ്യം മൂലമാണ് ആത്മഹത്യ ചെയ്തത്. തീ ദേഹത്ത് പടർന്ന് പിടിച്ചത് മൂലമുണ്ടായ മരണ വെപ്രാളത്തിലാണ് സമര പന്തലിലേക്ക് ഒാടിയതെന്നാണ് അദ്ദേഹം മൊഴി നൽകിയതെന്നും പൊലീസ് പറഞ്ഞത്.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയാടെയായിരുന്നു സെക്രേട്ടറിയറ്റിനു മുന്നിൽ ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരമിരിക്കുന്ന പന്തലിനു സമീപം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ആത്മഹത്യാശ്രമം നടത്തിയത്. സമരപ്പന്തലിന് എതിർവശത്തെ ക്യാപിറ്റൽ ടവറിനു മുന്നിൽ നിന്ന് തീ കൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഒാടിയടുക്കുകയായിരുന്നു.
പൊലീസും സമരപ്പന്തലില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം നാല് മണിയോടെ മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























