ബലിദാനികളെ സൃഷ്ടിക്കാനുള്ള ഭ്രാന്തമായ നിലപാടുകളാണ് ബിജെപി സ്വീകരിക്കുന്നത്; ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ബലിദാനികളെ സൃഷ്ടിക്കാനുള്ള ഭ്രാന്തമായ നിലപാടുകളാണ് ബിജെപി സ്വീകരിക്കുന്നത്. ക്ഷേത്രത്തില്‍ കയറാത്ത ഒരാള്‍, മാനസികപ്രശ്നങ്ങള്‍ മൂലം ആത്മഹത്യ ചെയ്തപ്പോള്‍, അതിനെ ജനങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നു.
മരിച്ച വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ല. എന്നാൽ വേണുഗോപാലന്‍ നായരുടെ കുടുംബം ഇടത് പക്ഷത്തിനൊപ്പം നില്‍ക്കുന്നവരാണ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കടകംപള്ളി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പുലര്‍ച്ചെ രണ്ടു മണിക്ക് ബിജെപി സമരപന്തലിന് സമീപത്തെത്തി എങ്ങനെയാണ് വേണുഗോപാലന്‍ നായര്‍ 70 ശതമാനം പൊള്ളലേറ്റ് മരിക്കാനിടയായത് എന്നത് അന്വേഷിക്കേണ്ടതാണ്. ബിജെപി സമരപന്തലിലും പുറത്തുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും തമ്പടിച്ചിരുന്നപ്പോള്‍ നടന്ന ഈ ആത്മഹത്യയുടെ യഥാർഥ കാരണം പുറത്തുവരേണ്ടതുണ്ട്. തീഗോളമായി മാറിയ വേണുഗോപാലന്‍ നായര്‍ സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെന്നും പൊലീസ് തടഞ്ഞില്ലായിരുന്നെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നെന്നും ബിജെപിയുടെ ഒരു പ്രധാന നേതാവ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.
പിന്നീട് ബിജെപി നേതാക്കള്‍ ആരോപിച്ചത് പോലെ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ചെയ്തതെങ്കില്‍ അതിന് തിരഞ്ഞെടുത്ത സ്ഥലം ബിജെപിയുടെ സമരപന്തലിനു മുന്‍ഭാഗവും സമയം പുലര്‍ച്ചെ രണ്ടു മണിയെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ജീവിത നൈരാശ്യം മൂലമാണ് ആത്മഹത്യയെന്ന് വേണുഗോപാലന്‍ നായര്‍ മരണമൊഴി കൊടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ശക്തമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്.
ഇരുചക്രവാഹനം മറിഞ്ഞ് മരിച്ച പന്തളം സ്വദേശി ശിവദാസനെ ബലിദാനിയായി ചിത്രീകരിച്ചത് പോലെ സുവര്‍ണാവസര മോഹികളായ ബിജെപി നേതാക്കള്‍ വേണുഗോപാലന്‍ നായരെയും ബലിദാനിയാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനു വേണ്ടിയാണ് സംസ്ഥാനമാകെ ഹര്‍ത്താലിനു ബിജെപി ആഹ്വാനം ചെയ്തത്. വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമില്ലെന്നു സഹോദരന്‍ മാധ്യമപ്രവര്‍ത്തകരോട് ആദ്യം പറഞ്ഞതും പിന്നീട് ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ബന്ധുക്കളെ സ്വാധീനിക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമിച്ചതും പരസ്യമായ രഹസ്യമാണ്.
ഇത്രയും നാള്‍ ശബരിമലയുമായി ബന്ധപ്പെട്ട് സുവര്‍ണാവസരം ഒരുക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങളെല്ലാം തുറന്നു കാട്ടപ്പെട്ടതാണ്. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് വേണുഗോപാലന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട ബിജെപിയുടെ നാടകം. ഈ നാടകത്തിന് പിന്നിലെ തിരക്കഥകളും വൈകാതെ പുറത്തുവരും.
അതേസമയം കുടുംബവുമായി താന്‍ സംസാരിച്ചുവെന്നും വേണുഗോപാലന്‍ നായര്‍ മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു വെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ഹര്‍ത്താലിനെതിരെ ജനകീയ മുന്നേറ്റം വേണം. തീര്‍ത്ഥാടകര്‍ പല സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു, പിന്നെ എങ്ങനെയാണ് തീര്‍ത്ഥാടകരെ ഒഴിവാക്കിയെന്ന് ബിജെപി പറയുന്നത്.ഏത് വിധേനയും ബലിദാനികളെ സൃഷ്ടിക്കുകയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അയ്യപ്പഭക്തരോടുള്ള സര്‍ക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് മുട്ടട സ്വദേശി വേണുഗോപലന്‍നായര്‍ ജീവനൊടുക്കാന്‍ കാരണമെന്നാരോപിച്ചുള്ള ബിജെപിയുടെ ഹർത്താൽ തുടരുകയാണ്. പലയിടങ്ങളിലും അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. പാലക്കാട് കെഎസ്ആർടിസി ഡിപ്പോക്ക് പുറത്തുനിര്‍ത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകള്‍ ഹർത്താൽ അനുകൂലികൾ അടിച്ചുതകര്‍ത്തു.
എന്നാൽ ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുതെന്നും. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. കെഎസ്ആർടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണമെന്നും ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും എഡിജിപി, ഐജി എന്നിവര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha



























