കാലില്ലാതെ കേഴുന്നു; വിധിയുടെ മുന്നിൽ പകച്ച് ഒരച്ചനും മകനും

ജീവിതത്തിൽ തുടർച്ചയായി ആഞ്ഞടിക്കുന്ന വിധിയുടെ മുൻപിൽ പകച്ചു നിൽക്കുകയാണ് മലേക്കുടി ദേവസിക്കുട്ടി. രണ്ട് വ്യത്യസ്തമായ അപകടങ്ങളിലൂടെ ദേവസിക്കുട്ടിക്കും മകൻ തോമസിനും ഓരോ കാലുകൾ നഷ്ടപ്പെട്ടു. ഇവരെ പരിചരിക്കേണ്ടതിനാൽ കുടുംബനാഥ ആനിക്കു കൂലിപ്പണിക്കു പോകാൻ പോലും സാധിക്കുന്നില്ല. വികലാംഗ പെൻഷൻ പോലും കിട്ടുന്നില്ല .
ടാറിങ് ജോലിക്കാരനായിരുന്ന ദേവസിക്കുട്ടിക്കു (60) 4 വർഷം മുൻപാണ് കണ്ടെയ്നർ റോഡ് ജോലിക്കിടെ അപകടമുണ്ടായത്. പുലർച്ചെ ജോലി കഴിഞ്ഞ് ഓട്ടോറിക്ഷ കാത്തുനിൽക്കെ കയറിയ ലോറി വഴിയരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ ഇടിക്കുകയും ദേവസിക്കുട്ടിയുടെ ഇടതുകാൽ തകരുകയും ചെയ്തു.
നെടുമ്പാശേരി വിമാനത്താവളത്തിൽ യൂട്ടിലിറ്റി ഹാൻഡിലിങ് കരാർ തൊഴിലാളിയായ തോമസിനു (20) കഴിഞ്ഞ ഏപ്രിൽ 30 ന് ജോലി സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. രാത്രിയിൽ കൺവെയർബെൽറ്റ് കണക്ട് ചെയ്യുന്ന ജോലി ചെയ്യുമ്പോൾ മുന്നോട്ടു പോകേണ്ട എക്യുപ്മെന്റ് വെഹിക്കിൾ പുറകോട്ടു വരികയും വാഹനത്തിനും ബെൽറ്റിനുമിടയിൽ തോമസിന്റെ വലതു കാൽ ചതഞ്ഞരയുകയുമായിരുന്നു.
തുടർന്ന് തോമസിന്റെ കാൽ മുറിച്ചു മാറ്റാതെ വേറെ നിവർത്തിയില്ലാണ്ടായി .കൃത്രിമ കാൽ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിൽസാ സഹായം, നഷ്ടപരിഹാരം, തുടർന്നും ജോലി എന്നീ വാഗ്ദാനങ്ങൾ ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി നൽകിയതു മൂലം കേസിനു പോയില്ലെന്നു തോമസ് പറഞ്ഞു. എന്നാൽ കാൽ മുറിച്ചതിനു ശേഷം കമ്പനി അധികൃതർ പ്രതികരിക്കുകയോ കാണാൻ വരുകയോ ചെയ്തിട്ടില്ല. നാട്ടുകാരാണ് ഇപ്പോൾ ചികിൽസാ സഹായങ്ങൾ നൽകുന്നത്.
കൃത്രിമക്കാൽ ഉപയോഗിച്ചാണ് ഇപ്പോൾ സഞ്ചാരം. കുറച്ചു നാൾ ലോട്ടറി വിറ്റു. പിന്നെ വിട്ടുമാറാത്ത വയറുവേദനയെത്തുടർന്നു ജോലിക്കു പോകാനാവാതെയായി. ഓണത്തിനു ശേഷം ദേവസിക്കുട്ടിക്കു വികലാംഗ പെൻഷൻ കിട്ടിയിട്ടില്ല. ഇതു സംബന്ധിച്ചു പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല.
രണ്ടു പെൺമക്കളെ വിവാഹം കഴിച്ചയച്ചതോടെ സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. 13 വർഷമായി വാടകവീട്ടിലാണു താമസം.
https://www.facebook.com/Malayalivartha



























