ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ വൈദികന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം വഴയില വേറ്റിക്കോണത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫാ. ആൽബിൻ വർഗീസിന്റെ (34) ന്റെ മരണത്തിൽ ദുരൂഹയുണ്ടെന്ന് ബന്ധുക്കളും മലങ്കര കത്തോലിക്ക സഭയും ആരോപിക്കുന്നു. കൊട്ടാരക്കര അലക്കുഴി തേവലപ്പുറത്ത് വർഗീസ് – ഓമന ദമ്പതികളുടെ മകനും വഴയില വേറ്റിക്കോണം കാവടിത്തല വിമലഹൃദയ മാതാ മലങ്കര കാത്തോലിക്ക പള്ളി വികാരിയുമായ ഫാ. ആൽബിനെ ബുധനാഴ്ച വൈകിട്ട് ഏഴിനാണ് ദേവാലയത്തോടു ചേർന്നുള്ള വൈദിക മന്ദിരത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആൽബിൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തിലെ ദൂരൂഹത നീക്കാൻ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു സഹോദരൻ റോബിൻ വർഗീസും മേജർ അതിരൂപത വികാരി ജനറൽ മാത്യു മനക്കരക്കാവിൽ കോർഎപ്പിസ്കോപ്പയും മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. അപകടത്തിൽ പരുക്കേറ്റിരുന്ന ഫാ. ആൽബിൻ ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ ആശുപത്രിയിൽ നിന്ന് എത്തി മുറിയിൽ വിശ്രമിക്കാൻ പോയതാണ്. ഇതിനു ശേഷം ആരും ഇദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ല. ഫോൺ വിളിച്ചിട്ടും എടുത്തില്ല. മൂന്നു മണിക്കു വൈദിക മന്ദിരത്തിലേക്കു ഇടവകയിലെ ചിലർ എത്തിയെങ്കിലും പ്രധാന വാതിൽ അകത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. അകത്തുനിന്ന് ഒരാൾ ഇറങ്ങി വന്നു ഫാ. ആൽബിൻ വിശ്രമിക്കുകയാണെന്നും ഇപ്പോൾ കാണാൻ സാധിക്കില്ലെന്നും ജനലിലൂടെ അറിയിച്ചുവെന്നു പരാതിയിൽ പറയുന്നു.
നാലരയോടെ ചായയുമായി പോയ കന്യാസ്ത്രീകളും അടഞ്ഞു കിടന്ന വാതിൽ കണ്ടു തിരികെ പോയി. എന്നാൽ അരമണിക്കൂറിനു ശേഷം വാതിൽ തുറന്ന നിലയായിരുന്നു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ആളിനെ കാണാനുമില്ലായിരുന്നു. ഇതാണ് ദൂരൂഹതയുണ്ടാക്കുന്ന കാര്യമെന്നു വിശ്വാസികൾ പറഞ്ഞു. ഇന്നലെ രാവിലെ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനു കൊണ്ടു പോകാനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വിശ്വാസികളും നാട്ടുകാരും തടഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയാലേ മൃതദേഹം മാറ്റാൻ അനുവദിക്കൂവെന്നു അറിയിച്ചതിനെ തുടർന്നു കമ്മീഷണർ ഉൾപ്പെടെ എത്തി. ഉന്നത ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി വിശദമായ തെളിപ്പെടുപ്പു നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വൈദികന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നു വിശ്വാസികൾ ആവശ്യപ്പെട്ടു. ഇതു വരെ നടത്തിയ അന്വേഷണം തൃപ്തികരമാണെന്നു സഭാ അധികൃതരും പറഞ്ഞു .സംസ്കാര ചടങ്ങുകൾ ഇന്നു രാവിലെ ഒൻപതിന് കൊട്ടാരക്കര അലക്കുഴി മലങ്കര കത്തോലിക്ക പള്ളിയിൽ . സഹോദരങ്ങൾ : റോബിൻവർഗീസ് , ജാസി വർഗീസ്.
https://www.facebook.com/Malayalivartha



























