വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പം ? ; സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയല്ല അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്ന് ഹൈക്കോടതി

സർക്കാർ നടത്താനൊരുങ്ങുന്ന വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിപ്പിടിക്കാനല്ലേ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. വനിതാ മതിലിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ചോദ്യം
അതേസമയം വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ നിര്‍ബന്ധിക്കലില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സർക്കാരിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വനിതാ മതിലില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. ജീവനക്കാർക്ക് വനിതാ മതിലിൽ പങ്കെടുക്കണമെന്ന നിർബന്ധമുണ്ടോയെന്നും പങ്കെടുക്കാത്തവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകുമോ എന്നും സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ എന്ന മുദാവാക്യമുയർത്തി ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ തീർക്കുക എന്ന ആശയമാണ് സർക്കാർ മുന്നോട്ട് വച്ചത്.
എന്നാൽ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് വനിതാ മതിലിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. വനിതാ മതിലിന് ആവശ്യമായ പണത്തിന്റെ സ്രോതസും കണക്കും സര്‍ക്കാര്‍ വ്യക്തമാക്കണം എന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. പ്രളയദുരിതാശ്വാസത്തില്‍ നിന്നാണ് പണം കണ്ടെത്തുന്നതെങ്കില്‍ അത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം വനിതാ മതിലിനെ വിമര്‍ശിച്ച് ലീഗ് എംഎല്‍എ എം കെ മൂനീറും ഇന്നലെ രംഗത്തെത്തിയിരുന്നു. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന മുനീറിന്റെ പരാമര്‍ശം ഭരണപക്ഷത്തെ സഭയില്‍ ചൊടിപ്പിച്ചിരുന്നു. യു.ഡി.എഫിന്റെ അഭിപ്രായമാണ് മുനീര്‍ വ്യക്തയതെന്ന് പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുനീറിനെ പിന്തുണച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























