ശബരിമല സന്ദര്‍ശിക്കാനെത്തുന്ന യുവതികളെ കാലില്‍ പിടിച്ച് രണ്ടായി കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം സുപ്രീം കോടതി ജഡ്ജിക്കും അയച്ച് കൊടുക്കണമെന്ന കൊല്ലം തുളസിയുടെ പ്രസംഗം... മാപ്പ് പറഞ്ഞ് തടിയൂരിയിട്ടും രക്ഷയില്ല; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിന് സാധ്യത
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്കിടെ ഒക്‌ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശബരിമല സന്ദര്‍ശിക്കാനെത്തുന്ന യുവതികളെ കാലില്‍ പിടിച്ച് രണ്ടായി കീറി ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരു ഭാഗം സുപ്രീം കോടതി ജഡ്ജിക്കും അയച്ച് കൊടുക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധ പരിപാടിയില്‍ സ്ത്രീകളെ അവഹേളിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസിക്ക് മുന്‍കൂര്‍ ജാമ്യമില്ല. കേസില്‍ കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് തടസമില്ല. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയില്‍ ചവറ പോലീസാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്. വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണ്. വേണ്ടി വന്നാല്‍ സുപ്രീം കോടതി വരെ നാമജപം നടത്തണമെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തതിനെ തുടര്‍ന്ന് കൊല്ലം തുളസി മാപ്പ് പറഞ്ഞ് തടിയൂരിയിരുന്നു. നാക്ക് പിഴ സംഭവിച്ചതാണെന്നും പ്രസ്താവനയില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു കൊല്ലം തുളസിയുടെ ഖേദപ്രകടനം.
12 വർഷം മുൻപ്, 2006 ജൂലൈയിലായിരുന്നു ശബരിമലയിൽ യുവതീ പ്രവേശനം സാധ്യമാക്കാനുള്ള ഹർജി സുപ്രീംകോടതിയിലെത്തിയത്. ശബരിമലയിൽ പത്തിനും അൻപതിനും മധ്യേ പ്രായമുള്ള സ്‌ത്രീകൾക്കു പ്രവേശനത്തിനുള്ള നിരോധനം നീക്കാൻ കേരള സർക്കാരിനു നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ‘ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനിലെ’ ഒരു കൂട്ടം വനിതകളായിരുന്നു ഹർജിക്കു പിന്നില്‍. ചലച്ചിത്രതാരം ജയമാല ശബരിമലയിൽ ചെന്നെന്ന പരാതിയെത്തുടർന്നു ശുദ്ധികലശം നടന്ന പശ്ചാത്തലത്തിലാണു തങ്ങൾ ഹർജി നൽകിയതെന്നായിരുന്നു ഇവരുടെ പക്ഷം. 2016 ജനുവരിയിലാണു കേസ് ചൂടുപിടിച്ചത്. മതത്തിന്റെ പേരിലല്ലാതെ, ഉപവിഭാഗങ്ങളുണ്ടാക്കി ആർക്കും പ്രവേശനം നിഷേധിക്കാനാവില്ലെന്നും ക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു സ്‌ത്രീകളാണെന്നും വാദത്തിനിടെ സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച ഹർജിയിൽ പലപ്പോഴായി സംസ്ഥാന സർക്കാർ രണ്ടു നിലപാടുകളാണു സ്വീകരിച്ചത്. വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ജി. സുധാകരൻ ദേവസ്വം മന്ത്രിയായിരിക്കെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചായിരുന്നു ആദ്യ സത്യവാങ്‌മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. തുടർന്നു വന്ന ഉമ്മൻ ചാണ്ടി സർക്കാർ അതിൽ കാതലായ ഭേദഗതി വരുത്തി. ശബരിമലയിൽ സ്‌ത്രീകൾക്കുള്ള നിരോധനം നീക്കണമെന്ന ഹർജി കോടിക്കണക്കിനു ഭക്‌തരുടെ ആചാരാനുഷ്‌ഠാനങ്ങൾ കോടതിയിലൂടെ തിരുത്താൻ ഉദ്ദേശിച്ചുള്ളതായതിനാൽ തള്ളിക്കളയണമെന്നായിരുന്നു യുഡിഎഫ് ആവശ്യപ്പെട്ടത്. എന്നാൽ, ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുകയെന്നാണ് നിലപാടെന്ന് ഇടതു സർക്കാർ 2016 നവംബറിൽ വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ കാലത്തു നൽകിയ അധിക സത്യവാങ്‌മൂലം തള്ളിക്കളയണമെന്നും നിലപാടെടുത്തു. 2007ൽ എൽഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും ഇടതുസർക്കാർ അറിയിച്ചു.
1969ൽ കൊടിമരപ്രതിഷ്‌ഠയ്ക്കു ശേഷമാണു ശബരിമലയിൽ കുട്ടികൾക്കുള്ള ചോറൂണ് വഴിപാടു തുടങ്ങിയത്. ഇതിനായി ഏതാനും സ്ത്രീകളും സന്നിധാനത്തെത്തി. നൈഷ്‌ഠിക ബ്രഹ്‌മചാരി സങ്കൽപത്തിലുള്ള വിഗ്രഹപ്രതിഷ്‌ഠയായതിനാൽ സ്ത്രീകൾ മലചവിട്ടുന്നതിനെതിരെ ഭക്‌തരുടെ ഇടയിൽ പരാതികൾ ഉയർന്നതോടെ 10നും 50നും മധ്യേ പ്രായമുള്ള സ്‌ത്രീകൾ മലചവിട്ടുന്നത് നിയന്ത്രിച്ച് 1972 നവംബർ 12ന് ദേവസ്വം ബോർഡ് ഉത്തരവിറക്കി. എന്നാൽ 1986ൽ ബോർഡ് ‘സിനിമാ വിവാദത്തിൽ’ കുരുങ്ങി.
‘നമ്പിനോർ കെടുവതില്ലൈ...’ എന്ന തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട കേസാണു കുരുക്കായത്. 1986 മാർച്ച് 8 മുതൽ 13 വരെയായിരുന്നു സന്നിധാനത്തെ ചിത്രീകരണം. മുടങ്ങാതെ അയ്യപ്പ ദർശനം നടത്തിവന്ന ഭക്‌തനായ ശങ്കരനായിരുന്നു സംവിധായകൻ. യുവതികളായ താരങ്ങളെ മലകയറ്റി പതിനെട്ടാംപടിക്കൽ നൃത്തം ചെയ്യിച്ച് സിനിമ ചിത്രീകരിച്ചതായി കാണിച്ച് കായംകുളം സ്വദേശി റാന്നി കോടതിയിൽ കേസ് ഫയൽ ചെയ്‌തു. താരങ്ങളായ ജയശ്രീ, സുധാചന്ദ്രൻ, അനു (ഭാമ), വടിവുക്കരശി, മനോരമ എന്നിവരായിരുന്നു ഒന്നു മുതൽ അഞ്ചു വരെ പ്രതികൾ. ആറാം പ്രതി സംവിധായകൻ ശങ്കരൻ.
അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. ഭാസ്കരൻ നായർ, അംഗങ്ങളായ സരസ്വതി കുഞ്ഞിക്കൃഷ്‌ണൻ, ഹരിഹരയ്യർ എന്നിവർ 7 മുതൽ 9 വരെ പ്രതികളുമായിരുന്നു. 1986 ജൂലൈയിലാണ് കേസ് കോടതിയിലെത്തിയത്. താരങ്ങൾ സെപ്‌റ്റംബറിൽ ഹാജരായി ജാമ്യമെടുത്തു. ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഗോപാലകൃഷ്‌ണപിള്ള പ്രതികൾക്ക് 1000 രൂപ വീതം പിഴയിട്ടു. നടി മനോരമയ്ക്ക് 50 വയസ്സു കഴിഞ്ഞിരുന്നതിനാൽ വിട്ടയച്ചു. സംവിധായകൻ ശങ്കരനിൽനിന്ന് 7500 രൂപ ഫീസ് വാങ്ങിയാണ് സിനിമ ചിത്രീകരണത്തിന് ദേവസ്വം ബോർഡ് അനുമതി നൽകിയത്. അതിനാൽ, ദേവസ്വം ബോർഡ് ഭാരവാഹികൾക്കും കോടതി പിഴയിട്ടു.
ഇതോടെ, ശബരിമലയിൽ ദേവസ്വം ബോർഡ് നിയന്ത്രണം കർശനമാക്കി. അതിനു പിന്നാലെയാണു ദേവസ്വം ഉദ്യോഗസ്‌ഥയുടെ മകൾ ആചാരം ലംഘിച്ച് എത്തിയതിനെതിരെ ഹൈക്കോടതിയിൽ കേസ് വന്നത്. ചങ്ങനാശേരി സ്വദേശി അയച്ച കത്ത് ഹർജിയായി സ്വീകരിച്ച് ജസ്‌റ്റിസ് പരിപൂർണന്റെ ബെഞ്ച് 10നും 50നും മധ്യേയുള്ള സ്‌ത്രീകൾക്ക് ശബരിമലയിൽ നിയന്ത്രണം കർശനമാക്കി 1990ൽ വിധി പ്രസ്താവിച്ചു. ശബരിമലയിലെ സ്‌ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത് 2017 ഒക്ടോബർ 13നായിരുന്നു.
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി. ആർത്തവം കാരണമാക്കിയുള്ള വിലക്ക് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും ശബരിമല അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി പരിഗണിക്കാനാവില്ലെന്നും അഞ്ചംഗ ബെഞ്ചിലെ നാലു പേർ വ്യക്തമാക്കി. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (25–1) ‘എല്ലാ വ്യക്തികളും’ എന്ന പ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നുവെന്നും ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേർതിരിവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണു പ്രായഭേദമന്യേ സ്ത്രീപ്രവേശനമാകാമെന്നു വിധിച്ചത്. ജസ്റ്റിസ് ഖാൻവിൽക്കറുടെ നിലപാടുകൾ കൂടി ഉൾപ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, അവരോടു യോജിച്ചും തങ്ങളുടേതായ വ്യാഖ്യാനങ്ങൾ ഉൾപ്പെടുത്തിയും ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരും വിധിന്യായങ്ങളെഴുതുകയായിരുന്നു. എന്നാൽ, മതവിശ്വാസത്തിൽ കോടതി ഇടപെട്ടു തീർപ്പ് കൽപിക്കരുതെന്നും വിശ്വാസത്തെ ഭരണഘടനാപരമായ യുക്തി കൊണ്ട് അളക്കരുതെന്നും ഭൂരിപക്ഷവിധിയോടു വിയോജിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കി. അയ്യപ്പ ഭക്തരല്ലാത്തവരാണ് ഹർജിക്കാർ എന്നതിനാൽ ഹർജി നിലനിൽക്കില്ലെന്നും വിധിച്ചു.
ശബരിമലയിലെ ഭൂരിപക്ഷ വിധി സർക്കാർ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ആചാരപ്രകാരം യുവതികളെ സന്നിധാനത്തേക്കു കടത്തിവിടാതെ പമ്പയിൽ പൊലീസിനെ ഉപയോഗിച്ചു തടയുമായിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ അതു തുടരാനാകില്ലെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് മുന്നൊരുക്കങ്ങളോടെ വിധി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ശബരിമലയെ സംഘർഷഭൂമിയാക്കാൻ അനുവദിക്കില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.
സുപ്രീ കോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിധിക്കു കീഴിൽനിന്നു കൊണ്ടു തന്നെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനാകുന്ന വിധത്തിലുള്ള സമന്വയം ഉണ്ടാക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതികരിച്ചു. ഇനി എന്തുവേണമെന്നു തീരുമാനിക്കേണ്ടതു വിശ്വാസികളാണെന്നായിരുന്നു എൻഎസ്എസിന്റെ പ്രതികരണം. അതേസമയം ശബരിമല യുവതീ പ്രവേശന വിധിയിൽ അനുകൂലിച്ചും പ്രതികൂലിച്ചും ഒത്തിരിപേരാണ് രംഗത്തെത്തിയത്. അതിനെച്ചൊല്ലി നിരവധി പ്രശ്നങ്ങളാണ് അരങ്ങേറിയത്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതും.
https://www.facebook.com/Malayalivartha