മാലയിട്ട് വ്രതമെടുത്ത് ദർശനത്തിനായി അയ്യപ്പ സന്നിധിയിലേക്ക്... തൃശൂർ, എറണാകുളം ജില്ലയിലെ ഭക്തരായ ഏഴ് ട്രാൻസ്ജെൻഡറുകളാണ് ഇന്ന് ശബരിമലയിലേക്ക് തിരിക്കുന്നത്
വ്രതമെടുത്ത് അയ്യനെ കാണാൻ ശബരിമലയിലേയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തുന്നു. തടയാനുള്ള തയാറെടുപ്പുമായി സംഘപരിവാറും രംഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവ് ഭക്തരുടെ എതിർപ്പിനെ തുടർന്ന് ഇതുവരെ നടപ്പിലായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തുടർ തീരുമാനം അറിയാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇതോടെ നിലവിൽ ദർശനത്തിന് എത്തുന്ന യുവതികളെ പൊലീസുകാർ തന്നെ തിരിച്ചടയ്ക്കുന്ന അവസ്ഥയുണ്ട്. ഇതിനിടയിലാണ് മലകയറാൻ ട്രാൻസ് ജെൻഡറുകൾ എത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ട്രാൻസ്ജെൻഡറുകളായ ഏഴ് പേരാണ് ശനിയാഴ്ച ശബരിമലയിലേക്ക് പുറപ്പെടുന്നത്. തൃശൂർ, എറണാകുളം ജില്ലയിലെ ഭക്തരായ ട്രാൻസ്ജെൻഡറുകളാണ് അയ്യപ്പ ദർശനത്തിനായി ശബരിമലയിലേക്ക് തിരിക്കുന്നത്. മാലയിട്ട് വ്രതമെടുത്താണ് ഇവർ ദർശനത്തിനൊരുങ്ങുന്നത്. സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ പത്തനംതിട്ട കലക്ടറെ സമീപിച്ചിട്ടുണ്ട്. കലക്ടർ സംരക്ഷണം ഉറപ്പ് നൽകിയതായി ഇവരുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ആരുടെയും പേര്‍ വെളിപ്പെടുത്തില്ലെന്ന് ഇവർ പറഞ്ഞു. ഇടത് അനുകൂലികളായ ട്രാൻസ്ജെൻഡറുകളാണ് ദർശനത്തിനെത്തുന്നതെന്നും ഇത് തടയണമെന്നും സംഘ്പരിവാർ സംഘടനകൾ പ്രചാരണം നടത്തുമ്പോൾ ഇപ്പോൾ ശാന്തമായ ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മനപ്പൂർവം സംഘ്പരിവാർ സംഘങ്ങൾ തന്നെയാണ് ട്രാൻസ്ജെൻഡറുകളെ എത്തിക്കുന്നതെന്ന നിലപാടിലാണ് സി.പി.എം പക്ഷം. എന്നാൽ ഇത്തരം വാർത്തകളോടൊന്നും പ്രതികരിക്കാൻ ഇവർ തയാറായില്ല. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ താൽപര്യമില്ലെന്നും സമാധാനപരമായി ദർശനം നടത്താൻ സാധിക്കണമെന്നാണ് ആഗ്രഹമെന്നും ഇവർ പറഞ്ഞു.
അതേ സമയം സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചരണം ശബരിമലയെ വീണ്ടും സംഘർഷഭരിമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന സംശവും ശക്തമാണ്. ആരാണ് ട്രാൻ്‌സ്‌ജെന്ററുകളെ എത്തിക്കുന്നത് എന്നത് സംബന്ധിച്ചാണ് തർക്കം. ഇത് സിപിഎം. നീക്കത്തിന്റെ ഭാഗമാണെന്ന് സംഘപരിവാറുകാർ ആരോപിക്കുമ്പോൾ തന്നെ ബിജെപിക്കാരാണ് ഇവരെ രംഗത്തിറക്കിയതെന്ന ആരോപണവും നിലനില്ക്കുന്നു. മല കയറാൻ തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡറുകൾ ആരൊക്കെയാണെന്നതു സംബന്ധിച്ചു പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇവരുടെ സമ്മതവും ഇവർ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇടത് അനുകൂലികളായ ട്രാൻസ്ജെൻഡറുകൾ സർക്കാർ സഹായത്തോടെ മല കയറുമെന്നു കാണിച്ച് സംഘപരിവാർ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ വീണ്ടും പ്രശ്‌നങ്ങളെ വഷളാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പൊലീസ് വിലയിരുന്ന. അതേസമയം ട്രാൻസ്‌ജെന്ററുകൾ മലചവിട്ടുന്നതിൽ എന്താണ് പ്രശ്‌നമെന്നും ഇവരെ എങ്ങനെ തടയുമെന്ന ചോദ്യവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്.
അതിനിടെ ഇത്തരം പ്രചരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ശബരിമലയിൽ നിരോധനാജ്ഞ ഈമാസം 16 വരെ നീട്ടിയിട്ടുണ്ട്. സന്നിധാനം മുതൽ ഇലവുങ്കൽ വരെയുള്ള പ്രദേശങ്ങളിലെ നിരോധനാജ്ഞയാണ് നീട്ടിക്കൊണ്ട് കലക്ടർ ഉത്തരവിറക്കിയത്. നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടർക്ക് റിപ്പോർട്ട് നൽകി. ക്രമസമാധാനം നിലനിർത്താൻ മുൻകരുതലായി നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരണമെന്നു സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാരും റിപ്പോർട്ട് നൽകി.
https://www.facebook.com/Malayalivartha