സന്നിധാനത്ത് തുടര്‍ച്ചയായി 15 ദിവസം ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കെല്ലാം 1000 രൂപ പ്രത്യേക അലവന്‍സ്
ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് 1000 രൂപ പ്രത്യേക അലവന്‍സായി നല്‍കും. തുടര്‍ച്ചയായി 15 ദിവസം ജോലി ചെയ്ത പോലീസുകാര്‍ക്കായിരിക്കും അലവന്‍സ് ലഭിക്കുക ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. ശബരിമലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവദിച്ച അലവന്‍സ് വരും വര്‍ഷങ്ങളില്‍ ഉണ്ടാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കുറി ശബരിമലയില്‍ മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വിശ്രമമില്ലായ്മയും ജോലി ഭാരവും നിമിത്തം ശബരിമലയിലെ പോലീസുകാരുടെ അവസ്ഥ പരിതാപകരമാണെന്ന് കേരള പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയേയും ധനമന്ത്രിയെയും പോലീസ് മേധാവിയെയും അറിയിച്ചിരുന്നു. ശബരിമലയില്‍ ജോലി ചെയ്യുന്ന എല്ലാ പോലീസുകാര്‍ക്കും ദിവസം 100 രൂപ നിരക്കില്‍ പ്രത്യേക അലവന്‍സ് അനുവദിക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് പോലീസ് മേധാവി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അലവന്‍സ് അനുവദിച്ചത്.
തീര്‍ഥാടനകാലാരംഭത്തില്‍ ദര്‍ശനത്തിനെത്തിയ കെ.പി. ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് റിവാര്‍ഡും നല്‍കിയത് മുമ്പ് നൽകിയിരുന്നു. വനിതാ എസ്ഐമാരടക്കമുള്ള പത്ത് പേര്‍ക്കാണ് നല്‍കിയത്. ശബരിമലയിലെത്തിയ ബിജെപി നേതാക്കളെ അറസ്റ്റുചെയ്ത ചെയ്ത ഉന്നത ഉദ്യോഗസ്ഥരെ ഡിജിപി നേരിട്ട് അനുമോദിച്ചിരുന്നു. ഐജിമാരായ മനോജ് എബ്രഹാം, വിജയ് സാക്കറെ, എസ്പിമാരായ പ്രതീഷ് കുമാര്‍, ശിവ വിക്രം, പ്രതീഷ് കുമാര്‍, യതീഷ് ചന്ദ്ര, ഹരിശങ്കര്‍, ടി.നാരായണന്‍ എന്നിവര്‍ക്കാണ് ബഹുമതി പത്രം നല്‍കിയത്.
അതേ സമയം ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബാരിക്കേഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത് നീക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ബാരിക്കേഡുകളും നീക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്. രാവിലെ മൂന്നു മുതല്‍ പതിനൊന്നര വരെയുള്ള സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇവിടെയിരിക്കാം. അതിനു ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ബാരിക്കേഡുകള്‍ നീക്കിയതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha