സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ എറിയുന്നവരുടെ മേലായിരിക്കും ചെളി വീഴുക ; റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ
റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തെറ്റിദ്ധരിപ്പിക്കിലായിരുന്നു റഫേല്‍ ഇടപാടിന്റെ മേലുണ്ടായ ആരോപണമെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സൂര്യനെപ്പോലെയാണെന്നും സൂര്യന് നേരെ ചെളിവാരിയെറിയരുതെന്നും ഷാ തുറന്നടിച്ചു.
കപട രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ അടിയാണ് സുപ്രിംകോടതിയുടെ ഇന്നത്തെ വിധിയെന്നും ഷാ പറയുന്നു. റഫേല്‍ ഇടപാടില്‍ തെറ്റായൊന്നും കണ്ടെത്താനായില്ലെന്നാണ് കോടതി പറഞ്ഞത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഷ്ട്രീയ നേട്ടത്തിനായി നടത്തിയ വ്യാജപ്രചരണമാണ് കോടതി വിധിയിലൂടെ വെളിപ്പെട്ടത്.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വീണ്ടുവിചാരമില്ലാത്ത ആരോപണം നടത്തിയ രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യം എല്ലായ്‌പ്പോഴും വിജയിക്കുമെന്നും അമിത് ഷാ പറയുന്നു. ബന്ധുപ്രീണനവും അഴിമതിയും ഞങ്ങളുടെ നയമല്ലെന്ന് ബിജെപി നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്. അനില്‍ അംബാനിയെ ഇടപാടില്‍ ഓഫ്‌സെറ്റ് പാര്‍ട്ണറാക്കിയതും സുപ്രിംകോടതി എതിര്‍ത്തിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധി തന്റെ വാര്‍ത്താ സ്രോതസ് വെളിപ്പെടുത്തണം. രാജ്യത്തിന് പ്രധാനപ്പെട്ട ഒരു കരാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചിലര്‍ ശ്രമിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജനങ്ങളെയും സൈനികരെയും സംശയാലുക്കളാക്കുകയായിരുന്നു രാഹുലിന്റെ ലക്ഷ്യമെന്നും അമിത് ഷാ ആരോപിക്കുന്നു. സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ തയ്യാറാകാതിരുന്നതെന്താണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കണം. കാവല്‍ക്കാരന്‍ കള്ളനാണെന്ന് വിളിച്ചു പറയുന്ന എല്ലാ കള്ളന്മാരും അങ്ങനെ ചെയ്യുന്നത് കാവല്‍ക്കാരനെ പേടിക്കുന്നത് കൊണ്ടാണ്.
നിങ്ങള്‍ സൂര്യന് നേരെ ചെളിവാരിയെറിഞ്ഞാല്‍ അത് നിങ്ങളുടെ ദേഹത്ത് തന്നെയായിരിക്കും പതിക്കുകയെന്നും ഷാ രാഹുലിനെ ഉപദേശിച്ചു. നേരത്തെ ബിജെപി വക്താവ് ഷാനവാസ് ഹുസൈനും കോണ്‍ഗ്രസിനെയും രാഹുലിനെയും വിമര്‍ശിച്ചിരുന്നു. എല്ലാ ഇടപാടുകളും ബൊഫേഴ്‌സ് ഇടപാടല്ലെന്നാണ് ഹുസൈന്‍ പറഞ്ഞത് എന്നും അമിത്ഷാ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണമുയർത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രധാനമന്ത്രി പദത്തോട് ബഹുമാനമില്ലെന്ന സ്മൃതി ഇറാനിയുടെ പരമാര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഫ്രാന്‍സുമായി ചേര്‍ന്ന് നടത്തുന്ന റാഫേല്‍ കരാറുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. സാമ്ബത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ തിരിച്ചെത്തിക്കാത്ത മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും രാഹുൽ ആരോപിച്ചിരുന്നു.
റാഫേൽ കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പിഴവില്ലെന്നും വിലയിലും കരാറിലും സംശയമില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് കഴിയില്ല എന്നുമാണ് കോടതി വിധി പറഞ്ഞത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ കോടതി തള്ളി. റഫാല്‍ വിമാനങ്ങള്‍ രാജ്യത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha