തിരിച്ചടി ഭയന്ന് മോദി മലക്കം മറിഞ്ഞു ; രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കും ; ഏറ്റവും ഉയർന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്‌തുക്കൾക്കു മാത്രമായി ചുരുക്കാനാണ് സർക്കാർ ഉദ്ദേശം

രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 99 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിനും താഴെ കൊണ്ടുവരികയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മുംബയിൽ ഒരു ടെലിവിഷൻ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ വ്യക്തമാക്കി.
ജി.എസ്.ടി. പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് രാജ്യത്ത് രജിസ്റ്റർ ചെയ്‌ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. എന്നാൽ ഇന്നതിൽ 55 ലക്ഷത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയർന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്‌തുക്കൾക്കു മാത്രമായി ചുരുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ജി.എസ്.ടി. സംവിധാനം രാജ്യമെമ്പാടും ഏറക്കുറെ നിലവിൽ വന്നുകഴിഞ്ഞു. അതിനെ സംരംഭകസൗഹൃദ നികുതിയായി മാറ്റുകയാണ് ലക്ഷ്യം. നിത്യോപയോഗസാധനങ്ങളുൾപ്പെടെ 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കും. ഏറെക്കാലമായി രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നികുതി പരിഷ്‌കാരമാണ് ജി.എസ്.ടി. വികസിതരാജ്യങ്ങളിൽ ചെറിയ നികുതി പരിഷ്‌കാരംപോലും നടപ്പാക്കാൻ എളുപ്പമല്ല. ജി.എസ്.ടി. വന്നതോടെ വിപണിയിൽ നിലവിലുണ്ടായിരുന്ന പല തടസങ്ങളും നീങ്ങി സമ്പദ് വ്യവസ്ഥ സുതാര്യമായി തീർന്നു. അഴിമതി സർവവ്യാപിയായിരുന്ന ഇന്ത്യയിൽ അതു തുടച്ചുനീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ 37 സാധനങ്ങളാണ് ഏറ്റവും ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്നും 68സെ.മി അധികം വലിപ്പമുള്ള ടിവി, സിമന്റ്, റബര്‍ ടയറുകള്‍, ഡിജിറ്റല്‍ ക്യാമറ, എന്നിവയെ 18 ശതമാനത്തില്‍ എത്തിക്കുമെന്നാണ് കരുതുന്നത്. പാന്‍മസാല , ആഡംബര കാറുകള്‍, സിഗരറ്റ്, പിസ്റ്റള്‍സ് എന്നിവ 28 ശതമാനത്തില്‍ നിലനില്‍ക്കും. അതേസമയം 100 രൂപയ്ക്ക് മുകളില്‍ വില്‍ക്കപ്പെടുന്ന സിനിമ ടിക്കറ്റുകളുടെ നിരക്കും 18 ശതമാനത്തില്‍ താഴെ എത്തിക്കും. നിലവില്‍ ഇത് 28 ശതമാനമാണ്.
അതേസമയം എല്ലാ ബാങ്കിങ് സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകള്‍ സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങുകയാണ്. ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ നിലവിലെ സൗജന്യ സേവനങ്ങള്‍ക്കാണ് ഇനി മുതല്‍ ഉപഭോക്താക്കള്‍ പണം നല്‍കേണ്ടി വരുന്നത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ നല്‍കിവന്ന സൗജന്യ സേവനങ്ങള്‍ക്ക് നികുതിയായി ഏകദേശം 40,000 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നികുതി വകുപ്പ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. തുക അടയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറാവാതിരുന്നതോടെ പിഴ ചുമത്തി വീണ്ടും നോട്ടീസ് നല്‍കി.
ഇതോടെ, സൗജന്യമായി നല്‍കിവന്ന സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ജിഎസ്ടി ഈടാക്കാന്‍ മിക്ക ബാങ്കുകളും തീരുമാനം എടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്തിരുന്നു. നിലവില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്ന അക്കൗണ്ടുകള്‍ക്ക് ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ്, അഡീഷണല്‍ പാസ് ബുക്ക് എന്നിവ സൗജന്യമായാണ് രാജ്യത്തെ ബാങ്കുകള്‍ നല്‍കിയിരുന്നത്. തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ അക്കൗണ്ട് ഉടമകള്‍ എല്ലാ ബാങ്കിങ് സേവനങ്ങള്‍ക്കും ജിഎസ്ടി നല്‍കേണ്ടി വരും.
അതേസമയം നാലര വർഷം ഭരിച്ചിട്ടും കർഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാൻ മോദി തയാറായില്ല എന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. രണ്ടു സംസ്ഥാനങ്ങളിൽ അധികാരത്തിലേറി മണിക്കൂറുകൾക്കകം കോൺഗ്രസ് സർക്കാർ കർഷകരുടെ വായ്പ ഇളവു ചെയ്തു. പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ചു എന്നും രാഹുൽ വിമർശിച്ചു.
https://www.facebook.com/Malayalivartha
























