പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മാതാപിതാക്കള്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും അയിത്തോച്ഛാടനം നടത്തിയിരുന്നെന്ന പരോക്ഷ വെളിപ്പെടുത്തലുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനി, വനിതാ മതിലിനെ എതിര്‍ക്കുന്ന ചെന്നിത്തലയെ പ്രതിരോധിക്കാനുള്ള തന്ത്രം

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മാതാപിതാക്കള്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും അയിത്തോച്ഛാടനം നടത്തിയിരുന്നെന്ന പരോക്ഷ വെളിപ്പെടുത്തലുമായി സി.പി.എം മുഖപത്രമായ ദേശാഭിമാനി. അതിന് സാക്ഷ്യം വഹിച്ച ലക്ഷ്മി എന്ന സ്ത്രീയാണ് 1979ല്‍ നടന്ന സവര്‍ണ ആധിപത്യത്തിന്റെ ക്രൂരത ദേശാഭിമാനിയിലൂടെ വെളിപ്പെടുത്തിയത്. ശബരിമലയിലെ യുവതീപ്രവേശനത്തിനും അതിന് അനുകൂലമായി സി.പി.എം തീര്‍ക്കുന്ന വനിതാമതിലിനും എതിരെ പെരുമ്പറമുഴക്കുന്ന ചെന്നിത്തലയ്ക്ക് ഇത് വലിയ തിരിച്ചടിയായി. സവര്‍ണമേധാവിത്വം പുലര്‍ത്തിയിരുന്ന മാതാപിതാക്കളുടെ പാതതന്നെയാണ് ചെന്നിത്തലയും പിന്തുടരുന്നതെന്ന് ദേശാഭിമാനി പറയാതെ പറയുന്നു.
1979ല്‍ 41 ദിവസത്തെ വ്രതമെടുത്ത് കൊച്ചുമാളികപ്പുറമായി ശൈലജ കന്നിമല കയറാന്‍ തയ്യാറായി. ചെന്നിത്തല തൃപ്പെരുന്തുറ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ അച്ഛന്‍ വാസുദേവന്റെ ജ്യേഷ്ഠന്റെ ഭാര്യ ലക്ഷ്മിയോടൊപ്പമാണ് അന്നത്തെ ഏഴാംക്ലാസുകാരി ശൈലജ പോയത്. കുളിക്കുന്നതിനിടെ ഏതാനും സവര്‍ണസ്ത്രീകളും ആര്‍എസ്എസ്സുകാരുമെത്തി കുഞ്ഞ് ശൈലജയെ വലിച്ചുകയറ്റി.
. ' 'നിനക്കൊക്കെ കൊച്ചിനെ ആറാട്ടുകടവില്‍ കൊണ്ടുപോയി കുളിപ്പിക്കരുതോ'' എന്ന് ആക്രോശിച്ചാണ് അവര്‍ എത്തിയതെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന ലക്ഷ്മി ദേശാഭിമാനിയോട് പറയുന്നു. 'അവിടെ അച്ചിപ്പെണ്ണുങ്ങള്‍ക്കു മാത്രമേ കുളിക്കാന്‍ അനുവാദമുള്ളെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ലക്ഷ്മി എതിര്‍പ്പ് വകവെയ്ക്കാതെ ശൈലജയേയും കുളിപ്പിച്ച് അവരും കുളിച്ച ശേഷമാണ് കയറിയത്. സംഭവം വിവാദമായതോടെ മാന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ സി സി 374–ാം നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് എന്‍.എസ്.എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന എന്‍ഡിപിയുടെ നേതാവ് ഭാസ്‌കരന്‍ നായര്‍ സി എച്ച് മുഹമ്മദ് കോയ മന്ത്രിസഭയില്‍ മന്ത്രിയായ കാലത്ത് സ്വാധീനം ഉപയോഗിച്ച് കേസ് പിന്‍വലിപ്പിച്ചു.
ക്ഷേത്രത്തിലെ സപ്താഹത്തില്‍ പങ്കെടുക്കാനെത്തിയ ലക്ഷ്മിയുടെ ഭര്‍ത്താവ് ചെല്ലപ്പനെയും ആര്‍എസ്എസുകാര്‍ ഭീകരമായി മര്‍ദിച്ചു. രമേശ് ചെന്നിത്തലയുടെ അച്ഛന്‍ രാമകൃഷ്ണപിള്ളയായിരുന്നു സപ്താഹയജ്ഞ കമ്മിറ്റിയുടെ പ്രസിഡന്റ്. 'ഈ ഹീനന്‍മാരെക്കൂട്ടി സപ്താഹയജ്ഞം നടത്തില്ല' എന്നുപറഞ്ഞാണ് കമ്മിറ്റിക്കാര്‍ സപ്താഹം നിര്‍ത്തിവെപ്പിച്ചതെന്നും ഇതേ തുടര്‍ന്ന് നൂറുകണക്കിനു പിന്നോക്കക്കാരും ദളിതരുമാണ് ആക്രമണത്തിനിരയായെന്നും പൊലീസ് ഗുണ്ടകള്‍ക്ക് ഒത്താശചെയ്‌തെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു. കായംകുളത്തു വിവാഹം കഴിച്ചയച്ച ശൈലജ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
രമേശ് ചെന്നിത്തലയുടെ അമ്മ അന്ന് നായര്‍സ്ത്രീകളുടെ സംഘടനയായ പൗര്‍ണമിയുടെ പ്രസിഡന്റായിരുന്നു. പൗര്‍ണമി സംഘം ഒരു കുളക്കടവു കെട്ടി. ആ കുളക്കടവില്‍ കുളിച്ച ഹരിജന്‍ സ്ത്രീയെ അവിടുത്തെ ഒരു സവര്‍ണ സ്ത്രീ ചെകിട്ടത്തടിച്ചു'' വിഷയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അന്നത്തെ മാവേലിക്കര എംഎല്‍എ എസ്.ഗോവിന്ദക്കുറുപ്പ് ആവശ്യപ്പെട്ടു. ആ പ്രസംഗം നിയമസഭാ രേഖയിലുണ്ട്.
https://www.facebook.com/Malayalivartha
























