യതീഷ് ചന്ദ്രക്ക് പണി പാഴ്സലായി വരുന്നു; എസ്. പി. യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊൻരാധാകൃഷണൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ യതീഷ് ചന്ദ്രയെ ലോക്സഭയിലേക്ക് വിളിപ്പിക്കാൻ സാധ്യത

എസ്. പി. യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി പൊൻരാധാകൃഷണൻ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ യതീഷ് ചന്ദ്രയെ ലോക്സഭയിലേക്ക് വിളിപ്പിക്കാൻ സാധ്യത. ലോക്സഭാ സ്പീക്കറുടെ ഓഫീസിൽ ഇത്തരത്തിലുള്ള നീക്കങ്ങൾ സജീവമായി.
യതീഷ് ചന്ദ്രയെ വെറുതെ വിടാൻ പൊൻ രാധാകൃഷ്ണൻ തയ്യാറല്ല. അദ്ദേഹം നേരിട്ടാണ് സ്പീക്കറെ കണ്ടത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ തന്നോട് കേവലം എസ്. പി. മാത്രമായ യതീഷ്ചന്ദ്ര അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.യതീഷ് ചന്ദ്ര തനിക്ക് മുന്നിൽ ഞ്ഞെളിഞ്ഞ് നിന്നു. തന്റെ ഒപ്പം ഉണ്ടായിരുന്ന എ എൻ . രാധാകൃഷ്ണന്റെ നേരേ മുഷ്ടിചുരുട്ടി അടുത്തു. തന്നെ ബഹുമാനിക്കേണ്ടത് പോലെ ബഹുമാനിച്ചില്ല.
യതീഷ്ചന്ദ്ര, പ്രതീഷ് കുമാർ, ഹരിശങ്കർ എന്നീ മൂന്ന് എസ് പി മാരെ സർക്കാർ ശബരിമലയിൽ നിന്നും സംസ്ഥാന സർക്കാർ ഒഴിവാക്കിയത് ഇവർക്കെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ്. ഭക്തജനങ്ങളോട് മോശമായി പെരുമാറിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു.
യതീഷ് ചന്ദ്രയെ സർക്കാർ മാറ്റിയത് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പരാതി പരിഗണിച്ചാണെങ്കിലും അത്തരമൊരു കാര്യം പുറത്തു പറയാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. കാരണം യതീഷ്ചന്ദ്രയുടെ ഭാഗത്ത് കാര്യമായ എന്തെങ്കിലും പിശകുള്ളതായി സർക്കാർ കരുതുന്നില്ല. അദ്ദേഹം കേന്ദ്ര മന്ത്രിയോട് മോശമായി പെരുമാറിയിട്ടില്ല. എങ്കിലും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ യതീഷ് ചന്ദ്രക്കെതിരെ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകിയ സാഹചര്യത്തിൽ ഒരു മാറ്റത്തിൽ സർക്കാർ നിർബന്ധിതമാവുകയായിരുന്നു. എന്നാൽ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം നീണ്ടു പോവുകയാണ്. അങ്ങനെയാണ് അദ്ദേഹം ലോക്‌സഭാ സ്പീകർക്ക് പരാതി നൽകിയത്.
പൊൻ രാധാകൃഷ്ണൻ സന്നിധാനത്തത്തിയത് സർക്കാരിനെ വെല്ലുവിളിക്കാൻ തന്നെയാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശ്വാസം. ഇല്ലെങ്കിൽ അദ്ദേഹം ഇത്തരത്തിലൊരു പ്രകടനം നടത്തുമായിരുന്നില്ല. കേന്ദ്രമന്ത്രിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിരുന്നു. അദ്ദേഹത്തിന് താമസിക്കാൻ റസ്റ്റ് ഹൗസ് തയ്യാറാക്കിയിരുന്നു. എന്നാൽ അദ്ദേഹം മറ്റ് ഭക്തർക്കൊപ്പമാണ് വിരിവച്ചത്. ഇതിൽ സർക്കാർ അസ്വാഭാവികത കാണുന്നില്ല. മന്ത്രി തറയിൽ കിടന്നു ഉറങ്ങുന്നതിന്റെയും സർക്കാർ ബസിൽ യാത്രചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ ഫെയ്സ് ബുക്കിൽ കാണുന്നവർക്ക് എന്താണ് ഇത്തരം ഗിമിക്കുകൾക്ക് പിന്നിലെ രഹസ്യം എന്ന് മനസിലാകുമെന്നാണ് സർക്കാർ കരുതുന്നത്. ഏതായാലും പൊൻ രാധാകൃഷ്ണൻ സർക്കാരിനെതിരെ ഇക്കാര്യത്തിൽ മൈലേജ് നേടിയിരുന്നു.
പൊൻ രാധാകൃഷ്ണന്റെ ഓഫീസുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ സംസാരിച്ചിരുന്നു. ബി ജെ പിയുടെ പ്രമുഖരുമായി അടുപ്പമുള്ള ബഹ്റ പറഞ്ഞിട്ടും പൊൻ രാധാകൃഷ്ണൻ വിട്ടുവീഴ്ചക്ക് തയ്യാറല്ലത്രേ. യതീഷ് ചന്ദ്ര ബഹ്റയുടെ വിശ്വസ്തനാണ്. പൊൻ രാധാകൃഷ്ണനുമായി കൊമ്പു കോർത്തതിൽ ബഹ്റ തന്റെ പരിഭവം യതീഷ്ചന്ദ്രയെ അറിയിച്ചിരുന്നു.
പൊൻ രാധാകൃഷ്ണൻ സ്പീക്കർക്ക് നൽകിയ പരാതി ബി ജെ പിയും കേന്ദ്രസർക്കാരും ഗൗരവമായാണ് എടുത്തിരികുന്നത്. യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തെ കോൺഗ്രസുകാർ പോലും അനുകൂലിക്കുന്നില്ല. യതീഷ് ചന്ദ്രയുടെ പെരുമാറ്റം അതീവ ഗുരുതരമായ കൃത്യ വിലോപമാണെന്ന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു. എന്നാൽ എസ് പി, ഹരിശങ്കറിനെ കുറിച്ച് ഇത്തരമൊരു പരാതി മന്ത്രിക്കില്ല .ഹരിശങ്കർ മന്ത്രിയുടെ വാഹനം തടയുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല. മന്ത്രിയുടെ കോൺവോയ് വാഹനമാണ് പരിശോധിച്ചത്. ഇതിൽ മന്ത്രിക്ക് പരാതിയില്ല. മാത്രവുമല്ല മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് വിശദീകരണം എഴുതി നൽകുകയും ചെയ്തു.
മുഖ്യമന്ത്രി ഇത് ഗൗരവമായല്ല എടുത്തത്. അതല്ലാതെ മുഖ്യമന്ത്രിക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല. സർക്കാർ സീരിയസായി എടുക്കാത്തതു കൊണ്ടാണ് കേന്ദ്രം ഗുരുതരമാക്കിയത്. ഇനി യതീഷ് ചന്ദ്ര അനുഭവിക്കട്ടെ എന്നാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. യതീഷ് ചന്ദ്രക്ക് വരുന്ന പണിയിൽ ഉന്നത ഉദ്യോഗസ്ഥർ തീർത്തും തൃപ്തരാണ്. അല്ലെങ്കിലും പോലീസ് അങ്ങനെയാണ്. വരുന്നതെല്ലാം സ്വയം അനുഭവിക്കണം. ലോക്സഭക്ക് വൻ അധികാരങ്ങളാണുള്ളത്. ഇക്കാര്യം ഉദ്യോഗസ്ഥർ സ്വയം മനസിലാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha
























