സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.എമ്മും ഇടത് മുന്നണിയും വനിതാമതില്‍ പടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ഹാലിളകി നടക്കുന്ന പ്രതിപക്ഷവും ബി.ജെ.പിയും എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളും അതിന് പിന്നിലെ വോട്ട് ബാങ്ക് രാഷ്ട്രീയം തിരിച്ചറിയുന്നില്ല

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സി.പി.എമ്മും ഇടത് മുന്നണിയും വനിതാമതില്‍ പടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ഹാലിളകി നടക്കുന്ന പ്രതിപക്ഷവും ബി.ജെ.പിയും എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളും അതിന് പിന്നിലെ കളികള്‍ മനസിലാക്കുന്നില്ല. ശബരിമല യുവതീപ്രവേശനത്തിന്റെയും വനിതാ മതിലിന്റെയും മറവില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുകയും അത് ലക്ഷ്യത്തിലെത്തിക്കുകയുമാണ്.
സമുദായസംഘടനകളുമായും തന്ത്രികുടുംബവുമായും ചര്‍ച്ച ചെയ്യാതെ സുപ്രീംകോടതി വിധി നടപ്പാക്കാനിറങ്ങിയ സര്‍ക്കാര്‍ അത് ചെയ്യാഞ്ഞത് മനപ്പൂര്‍വമാണ്. സര്‍ക്കാരിന് യുവതീപ്രവേശനം ലക്ഷ്യമേ ആയിരുന്നില്ല. അധികാരവും സര്‍വ്വസന്നാഹവും ഉള്ള സര്‍ക്കാരിന് യുവതികളെ ദര്‍ശനം നടത്താന്‍ നിഷ്പ്രയാസം കഴിയുമായിരുന്നു.
യുവതിപ്രവേശനത്തെ എതിര്‍ക്കുന്ന ബി.ജെ.പിയും ആര്‍.എസ്.എസും അക്രമം അഴിച്ച് വിടുമെന്ന് സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായി അറിയാമായിരുന്നു. അവരുടെ അക്രമം സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരള ജനത അംഗീകരിക്കില്ലെന്നും അങ്ങനെ ബി.ജെ.പിയുടെ രാഷ്ട്രീയം ചവറ്റുകുട്ടയിലാകുമെന്നും സി.പി.എമ്മിന് വ്യക്തമായി അറിയാമായിരുന്നു. ഏതാണ്ട് ആ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ശബരിമല വിഷയത്തില്‍ അക്രമം നടത്തി ജനങ്ങളെയും ഭക്തരെയും ബുദ്ധിമുട്ടിച്ച ബി.ജെ.പി അവസാനം അനാവശ്യ ഹര്‍ത്താലുകളുടെ പെരുമഴ തീര്‍ത്തു. അതോടെ സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഇനി ഒരു ഹര്‍ത്താലുകളോടും സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായികളും തിയേറ്റര്‍ ഉടമകളും ഫിലിംചേമ്പറും നിര്‍മാതാക്കളും ഇതേ നിലപാട് സ്വീകരിച്ചിരിക്കുകയാണ്.
ബി.ജെ.പി ശബരിമലയുടെ പേരില്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ സി.പി.എമ്മിനൊപ്പം ചേരുമെന്ന് ഉറപ്പായി. ഈ അപകടം മുന്‍കൂട്ടികണ്ടാണ് കോണ്‍ഗ്രസ് ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. ന്യൂനപക്ഷങ്ങളുടെ വോട്ടും ഭൂരിപക്ഷം വരുന്ന ഹൈന്ദവരിലെ മതേതരവാദികളുടെ വോട്ടുമാണ് സി.പി.എം ഉന്നംവയ്ക്കുന്നതെന്ന് കോണ്‍ഗ്രസിനും മുസ്്‌ലിംലീഗിനും മനസിലായി. എന്നാല്‍ ബി.ജെ.പിയുടെ പൊള്ളത്തരം ജനം തിരിച്ചറിഞ്ഞതോടെ സി.പി.എമ്മും സര്‍ക്കാരും പുതിതന്ത്രം മെനഞ്ഞു. അതാണ് വനിതാമതില്‍. കര്‍സേവയ്ക്ക് പോയ സുഗതനെ വരെ നവോത്ഥനാ മതിലിന് ചുക്കാന്‍ പിടിക്കാന്‍ സര്‍ക്കാര്‍ ക്ഷണിച്ചത് അതിനാണ്.
യുവതീപ്രവേശനത്തിന് അനുകൂലമല്ലെങ്കിലും അതിനെതിരെ സമരവും അക്രമവും നടത്തുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ എസ്.എന്‍.ഡി.പിയും അവര്‍ക്കൊപ്പം സര്‍ക്കാരിനെ പിന്തുണച്ച കെ.പി.എം.എസുമാണ് ഇനി കേരളരാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തികളാവാന്‍ പോകുന്നത്. അക്കാര്യം എന്‍.എസ്.എസിനും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കും ഇതുവരെ പിടികിട്ടിയിട്ടില്ലെന്ന് മാത്രം.
കേരളത്തിലെ വോട്ടുബാങ്കില്‍ ഏതാണ്ട് 50 ശതമാനം എസ്.എന്‍.ഡി.പിയും കെ.പി.എം.എസുമാണ്. അതില്‍ 35 ശതമാനം വോട്ടും ന്യൂനപക്ഷങ്ങളുടെ വോട്ടും പിന്നെ സി.പി.എമ്മിനൊപ്പം പരമ്പരാഗതമായി നില്‍ക്കുന്ന നായര്‍ വോട്ടും കൂടിയാകുമ്പോള്‍ പിണറായിക്ക് രണ്ടാമൂഴത്തിന് നിഷ്പ്രയാസം കളമൊരുങ്ങും. അത് വ്യക്തമായതോടെയാണ് ഇതുവരെ എന്‍.എസ്.എസിനെതിരെ മൗനംപാലിച്ച കോടിയേരി കഴിഞ്ഞ ദിവസം ആഞ്ഞടിച്ചത്. എന്‍.എസ്.എസിന്റെ വോട്ട് ശതമാനം 12ല്‍ താഴെയാണ്.
https://www.facebook.com/Malayalivartha
























