തോന്നാസ്യത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ല ! ; ഡിവൈഎസ്പി കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തെ എം.എം. മണി അപമാനിച്ചതായി പരാതി

നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി ഹരികുമാർ കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അപമാനിച്ചതായി ആരോപണം. ഒരു മാസം കൊണ്ട് തരാൻ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലുള്ള സനലിന്റെ ഭാര്യ വിജിയോടു പറഞ്ഞതായാണ് ആരോപണം.
‘ഒരു മാസം കൊണ്ട് തരാന്‍ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യില്‍ ജോലി ഇരിപ്പില്ലെന്നും മന്ത്രി ഭാര്യ വിജിയോട് പറഞ്ഞു. ജോലിക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിൽ സമരം കിടക്കാതെ പോയി മുഖ്യമന്ത്രിയെ കാണണം. സനലിന്റെ ഭാര്യ വിജി ഫോണില്‍ വിളിച്ചപ്പോഴായിരുന്നു മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.
സർക്കാർ തുടർച്ചയായി തന്നെ വേദനിപ്പിക്കുകയാണെന്ന് സനലിന്റെ ഭാര്യ മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. സഹായത്തിനായി പല മന്ത്രിമാരെയും വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തത് മണി മാത്രമാണ്. കടകംപള്ളിയും മുഖ്യമന്ത്രിയും വാഗ്ദാനം നല്‍കിയിരുന്ന കാര്യം അറിയിച്ചപ്പോൾ സമരം ചെയ്യാതെ മുഖ്യമന്ത്രിയെ കാണാനായിരുന്നു മന്ത്രിയുടെ ഉപദേശം – വിജി പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കിടക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി മണി വിജിയോട് ആവശ്യപ്പെട്ടതായി വിജി പറയുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ച വിജി സമരപ്പന്തലിൽ ഇരുന്നു പൊട്ടിക്കരഞ്ഞു.
സനല്‍ കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ട പരിഹാര തുകയോ ജോലിയോ ഇതുവരെ നല്‍കിയിട്ടില്ല. ഇത് ആവശ്യപ്പെട്ടാണ് സനലിന്റെ ഭാര്യ വിജിയും രണ്ട് കുട്ടികളും അമ്മയും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. അതേസമയം സനലിന്റെ കുടുംബം നടത്തുന്ന സമരത്തെ തുടര്‍ച്ചയായി അവഗണിച്ച് സി.പി.എമ്മും സര്‍ക്കാരും മുന്നോട്ടുപോകുകയാണ്. ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്ന അപേക്ഷ മന്ത്രിസഭയോഗം പരിഗണിച്ചത് പോലുമില്ല. സനലിന്റെ അമ്മയും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം കിടക്കാന്‍ തുടങ്ങിയിട്ട് പത്ത് ദിവസമായിട്ടും ഒരു ഭരണകക്ഷി എംഎല്‍എ പോലും സമരപന്തല്‍ സന്ദര്‍ശിക്കാനും തയാറായിട്ടില്ല.
അതേസമയം സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും ഉറപ്പു കിട്ടുന്നതു വരെ രാവിലെ ഒമ്പത് തൊട്ട് വൈകീട്ട് അഞ്ച് വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരിക്കാനാണ് തീരുമാനമെന്നും ഇനിയും സര്‍ക്കാര്‍ കണ്ണടക്കുകയാണെങ്കില്‍ നിരാഹാര സമരത്തിലേക്ക് കടക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും വിജി സമരം ആരംഭിക്കുന്നതിന് മുന്നോടിയായി പറഞ്ഞിരുന്നു.
2018 നവംബര്‍ അഞ്ചിനായിരുന്നു ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് സനല്‍ കൊല്ലപ്പെട്ടത്. സനലിന്റെ വീട്ടിലെത്തിയ പലരും സര്‍ക്കാര്‍ ജോലി നല്‍കുമെന്നും കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. സനലിനെ കൊലപ്പെടുത്തിയതോടെ ആണ്‍തുണയെല്ലാം നഷ്ടമായ ഈ കുടുബം ജപ്തിഭീഷണിയിലാണ്. ജോലി നല്‍കാമെന്ന് മൂന്ന് മന്ത്രിമാര്‍ വീട്ടിലെത്തി നല്‍കിയ വാഗ്ദാനം പാലിച്ചുമില്ല. അതിനാല്‍ ജീവിക്കാന്‍ ഒരു ജോലിയും സഹായവും തേടിയാണ് സമരം. പക്ഷെ കണ്‍മുന്നിലെ സമരം കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. സമരം തുടങ്ങിയ ശേഷം കൂടിയ രണ്ടാം മന്ത്രിസഭായോഗത്തിലും ഈ കുടുംബത്തെ പരിഗണിച്ചില്ല.
https://www.facebook.com/Malayalivartha
























