സനല്‍കുമാറിന്‍റെ ഭാര്യ വിജിയെ അപമാനിച്ചിട്ടില്ല; വിജി വിളിച്ചിരുന്നു, താൻ മുഖ്യമന്ത്രിയെ കാണാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്; വിശദീകരണവുമായി എം.എം. മണി

നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനല്‍കുമാറിന്‍റെ ഭാര്യ വിജിയെ അപമാനിക്കുന്ന രീതിയിൽ ശകാരിച്ചിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. അവരുടെ പ്രശ്നത്തില്‍ ഇടപെടും. വേദനിപ്പിക്കുന്നത് തന്‍റെ രീതിയല്ല. വിജി വിളിച്ചിരുന്നെന്നും അപ്പോള്‍ മുഖ്യമന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടെന്നും മന്ത്രി പ്രതികരിച്ചു. ആരെങ്കിലും പറഞ്ഞിട്ടാണോ സത്യഗ്രഹം ഇരുന്നതെന്നാണ് വിജിയോട് താന്‍ ചോദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി മണി അപമാനിച്ചതായി സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലുള്ള സനലിന്റെ ഭാര്യ വിജി ആരോപണം ഉന്നയിച്ചതിനെ പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘ഒരു മാസം കൊണ്ട് തരാന്‍ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യില്‍ ജോലി ഇരിപ്പില്ലെന്നും മന്ത്രി ഭാര്യ വിജിയോട് പറഞ്ഞതായും. ജോലിക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിൽ സമരം കിടക്കാതെ പോയി മുഖ്യമന്ത്രിയെ കാണണമെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. സനലിന്റെ ഭാര്യ വിജി ഫോണില്‍ വിളിച്ചപ്പോഴായിരുന്നു മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.
സഹായത്തിനായി പല മന്ത്രിമാരെയും വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തത് മണി മാത്രമാണ്. കടകംപള്ളിയും മുഖ്യമന്ത്രിയും വാഗ്ദാനം നല്‍കിയിരുന്ന കാര്യം അറിയിച്ചപ്പോൾ സമരം ചെയ്യാതെ മുഖ്യമന്ത്രിയെ കാണാനായിരുന്നു മന്ത്രിയുടെ ഉപദേശമെന്നും വിജി പറഞ്ഞു.
സനല്‍ കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ട പരിഹാര തുകയോ ജോലിയോ ഇതുവരെ നല്‍കിയിട്ടില്ല. ഇത് ആവശ്യപ്പെട്ടാണ് സനലിന്റെ ഭാര്യ വിജിയും രണ്ട് കുട്ടികളും അമ്മയും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ആരംഭിച്ചത്. എന്നാൽ സനലിന്റെ കുടുംബം നടത്തുന്ന സമരത്തെ തുടര്‍ച്ചയായി അവഗണിച്ച് സി.പി.എമ്മും സര്‍ക്കാരും മുന്നോട്ടുപോകുകയാണ്. ജോലിയും നഷ്ടപരിഹാരവും നല്‍കണമെന്ന അപേക്ഷ മന്ത്രിസഭയോഗം പരിഗണിച്ചത് പോലുമില്ല. സനലിന്റെ അമ്മയും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം കിടക്കാന്‍ തുടങ്ങിയിട്ട് പത്ത് ദിവസമായിട്ടും ഒരു ഭരണകക്ഷി എംഎല്‍എ പോലും സമരപന്തല്‍ സന്ദര്‍ശിക്കാനും തയാറായിട്ടില്ല.
https://www.facebook.com/Malayalivartha
























