30 ലക്ഷത്തിലേറെ പേരെ അണിനിരത്തി പിണറായിയുടെ ഹൈടെക് തന്ത്രം; വാദ്യമേളങ്ങള്‍, മറ്റ് നാടന്‍ കലാരൂപങ്ങള്‍ എന്നിവ വിളംബര ജാഥകള്‍ക്ക് കൊഴുപ്പേകും.. പുതുവത്സര ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതില് ചരിത്ര വിജയമാക്കാന്‍ കുടുംബശ്രീ അംഗങ്ങളും രംഗത്ത്

നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിൽ 30 ലക്ഷത്തിലേറെ പേർ അണിനിരക്കും. കണ്ണൂർ ജില്ലയിൽനിന്ന് അഞ്ചു ലക്ഷവും മറ്റ് ജില്ലകളിൽനിന്ന് മൂന്നുലക്ഷം പേർ വീതവുമാണ് പങ്കെടുക്കുക. ദേശീയപാത ഏറ്റവും കൂടുതൽ ദൂരം കടന്നുപോകുന്ന ആലപ്പുഴയിൽനിന്ന് നാലു ലക്ഷം പേരാകും അണിനിരക്കുക. മന്ത്രിസഭ യോഗമാണ് മതിലിന്റെ ഒരുക്കം വിലയിരുത്തിയത്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ നടപടി വിശദീകരിച്ചു. മതിൽ കെട്ടലിന് അരമണിക്കൂർ മുമ്പ്, വൈകുന്നേരം മൂന്നരക്കും 3.45നും ഇടയിൽ ട്രയൽ. നാലിന് മതിൽ ഉയരും. പരിപാടിക്കുശേഷം പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനം. ദേശീയപാത കടന്നുപോകുന്ന ഒമ്പത് ജില്ലകളിലാവും വനിതാമതിലുയരുക. ഒരു ജില്ലയിൽ 30 സമ്മേളനങ്ങളെങ്കിലുമുണ്ടാകും.
വനിതാമതിൽ സ്നേഹമതിലാകണമെന്നും എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. അതേസമയം കേരളം ഇന്നുവരെ കൈവരിച്ച സാമൂഹ്യ പരിഷ്ക്കരണ നേട്ടങ്ങളും നവോത്ഥാന മൂല്യങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുതുവത്സര ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാ മതില് ചരിത്ര വിജയമാക്കാന്‍ കുടുംബശ്രീ അംഗങ്ങളും രംഗത്ത്.
ദേശീയപാതയില്‍ കോഴിക്കോട് ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ തെക്കേ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ വരെയുള്ള 74 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ സി ഡി എസുകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങങളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അണി നിരക്കും. ലോകശ്രദ്ധയാകര്‍ഷിക്കുന്ന ക്യാമ്പയിനില്‍ രണ്ടര ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമത്തിലാണ് ജില്ലയിലെ കുടുംബശ്രീ സംഘടനാ സംവിധാനം.
സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി സമൂഹം നേടിയെടുത്ത നവോത്ഥാന നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വനിതകളുടെ ശക്തമായ ആഹ്വാനമാകും മതിലിലെ ജില്ലയിലെ കുടുംബശ്രീ പങ്കാളിത്തം. വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം 26 ന് കോഴിക്കോട് നഗരത്തില്‍ ജില്ലാ തലത്തില്‍ വിപുലമായ വിളംബര ജാഥ സംഘടിപ്പിക്കും. സി ഡി എസ് ചെയര്പേഴ്സണ്മാര്, അക്കൗണ്ടന്റുമാര്‍, വിവിധ തലങ്ങളിലെ വനിതാ ഉദ്യോഗസ്ഥര്‍, മറ്റ് പിന്തുണാ സംവിധാനങ്ങളിലെ വനിതകള്‍ എന്നിവര്‍ നവോത്ഥാന സന്ദേശവുമായി ജാഥയില്‍ പങ്കെടുക്കും. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ സി ഡി എസുകളുടെ നേതൃത്വത്തിലും വിളംബര ജാഥകള്‍ സംഘടിപ്പിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍, സി ഡി എസ് ഭരണ സമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പ്രചാരണ പരിപാടികളുടെ ഭാഗഭാക്കാകും. വാദ്യമേളങ്ങള്‍, മറ്റ് നാടന്‍ കലാരൂപങ്ങള്‍ എന്നിവ വിളംബര ജാഥകള്‍ക്ക് കൊഴുപ്പേകും. വാര്‍ഡ്, എ ഡി എസ് തലത്തിലും ഇത്തരം പ്രാചരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനുപുറമെ വനിതകളുടെ ഫ്ളാഷ് മോബ്, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും വേറിട്ട മറ്റ് പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാന മിഷന്റെ നിര്‍ദ്ദേശപ്രകാരം അയല്‍ക്കൂട്ടതലത്തില്‍ നടന്നുവരുന്ന കുടുംബശ്രീ സ്കൂളുകളുടെ ഭാഗമായും വനിതാമതില്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കും.
തുടര്‍ന്ന് അയല്‍ക്കൂട്ടതലത്തില്‍ ചെറുജാഥകള്‍ സംഘടിപ്പിച്ചും പ്രചാരണ പ്രവര്‍ത്തനം താഴെത്തട്ടില്‍ വരെ വ്യാപിപ്പിക്കും. അയല്ക്കൂട്ടത്തിലേക്കുള്ള ഇതുസംബന്ധിച്ച കുറിപ്പ് ജില്ലാമിഷന് തയ്യാറാക്കി അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. വനിതാമതില്‍ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക സിഡിഎസ് യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ലിംഗപഠന പ്രക്രിയക്ക് ഗതിവേഗം പകരുന്ന തരത്തിലാവും വനിതാമതിലിലെ ജില്ലയിലെ സംഘാടനം. സൂക്ഷ്മ സംരംഭങ്ങള്‍, അക്കൗണ്ടിംഗ് ഗ്രൂപ്പുകള്‍, റിസോഴ്സ് ഗ്രൂപ്പുകള്‍, പരിശീലന ഏജന്‍സികള്‍ എന്നിവയിലെ അംഗങ്ങളും മതിലില്‍ പങ്കാളികളാവും.
https://www.facebook.com/Malayalivartha
























