കേരളത്തിലും താലിബാന്‍,പേര് കിളിനക്കോട്; പൊളിച്ചടുക്കി ചങ്കൂറ്റമുള്ള കുറേ പെണ്‍കുട്ടികള്‍

മലപ്പുറത്തെ കിളിനക്കോട് എന്ന ഗ്രാമവും അവിടുത്തെ ആണ്‍കുട്ടികളും ഒരൊറ്റ ദിവസം ഇരുട്ടിവെളുക്കുംമുമ്പ് വൈറലായി. അതുപക്ഷേ, ഏതെങ്കിലും പാട്ടുമത്സരത്തില്‍ പോയി കപ്പടിച്ചതിന്റെ പേരിലല്ല, നാട്ടുകാര്‍ക്ക് ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്തിട്ടുമല്ല; അവിടെ കല്യാണം കൂടാനെത്തിയ ഒരു സംഘം പെണ്‍കുട്ടികളെ സദാചാര പോലീസ് കളിച്ച് അപമാനിച്ചുവിട്ടതിന്റെ പേരിലാണ്. ആ പെണ്‍കുട്ടികളാകട്ടെ മലപ്പുറം ജില്ലയിലെ തന്നെ മറ്റൊരു ഗ്രാമത്തിലെ ഒന്നാംനമ്പര്‍ ചുണക്കുട്ടികള്‍. തങ്ങള്‍ക്കുണ്ടായ അനുഭവം വീഡിയോയില്‍ വിവരിച്ച് അവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അതിനെ പ്രതിരോധിക്കാന്‍ മറുവീഡിയോ ഷെയര്‍ ചെയ്ത കിളിനക്കോട്ടിലെ പയ്യന്മാരാകട്ടെ, അവരുടെ യഥാര്‍ത്ഥ സംസ്കാരം വെളിവാക്കുകയും ചെയ്തു. അതായത് മലപ്പുറം ജില്ലയുടെ ഒരറ്റത്ത് ആധുനികകേരളത്തിന്റെ ഉശിരുള്ള പെണ്‍കുട്ടികളും മറുവശത്ത് പ്രാകൃതമായ പുരുഷാധിപത്യത്തില്‍ വിശ്വസിക്കുന്ന ആണ്‍കുട്ടികളും തമ്മില്‍ ഏറ്റുമുട്ടി. പെണ്‍കുട്ടികള്‍ സെല്‍ഫിയെടുത്താല്‍ ലോകം തകരുമെന്നു വിശ്വസിക്കുന്ന കിളിനക്കോടിലെ ആണ്‍കുട്ടികള്‍ ദയനീയ തോല്‍വിയായി മാറുകയും ചെയ്തു.
കിളിനക്കോട് ഗ്രാമത്തില്‍ ഒരു കല്യാണം കൂടാനെത്തിയതാണ് പെണ്‍കുട്ടികള്‍. തങ്ങളുടെ സുഹൃത്തുക്കളായ ചില ആണ്‍കുട്ടികളോട് ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന്റെ തുടക്കം. അത് കിളിനക്കോട്ടിലെ ആണ്‍സിംഹങ്ങള്‍ക്ക് പിടിച്ചില്ല. അവര്‍ ഇടപെട്ടു. ആണ്‍സുഹൃത്തുക്കളുടെ വാഹനത്തില്‍ കയറി മടങ്ങിപ്പോകാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ അതിനനുവദിക്കാതെ പൊരിഞ്ഞ വെയിലത്ത് നടത്തിക്കുകയും ചെയ്തു. ഈ സംഭവമാണ് പെണ്‍കുട്ടികള്‍ വീഡിയോയില്‍ വിവരിക്കുന്നത്.
"ഞങ്ങളിപ്പോള്‍ കിളിനിക്കോട് എന്ന സ്ഥലത്താണുള്ളത്. കമലൂവിന്റെ കല്യാണത്തിനു വന്നതാണ്. ഞങ്ങള്‍ക്ക് ഇവിടെനിന്ന് മാനസികമായി ഒരുപാട് പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു. ഇത്രയും ദയനീയമായിട്ടുള്ള ഒരു സ്ഥലം ഞങ്ങള്‍ വേറെ കണ്ടിട്ടില്ല. ഇത്രയും സംസ്‌കാരശൂന്യരായ ആളുകളെയും കണ്ടിട്ടില്ല. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. പക്കാ ദാരിദ്ര്യമാണ്. തീരെ നേരം വെളുക്കാത്ത ഒരുപാട് പേരുണ്ട് ഈ സ്ഥലത്ത്. കിളിനക്കോട് വഴി വരുന്നവരൊക്കെ എമര്‍ജന്‍സി കയ്യില്‍ കരുതണം. ഇവിടെയൊക്കെ ഒന്ന് വെളിച്ചം വെപ്പിക്കാനുണ്ട്. പരമാവധി ആരും ഈ നാട്ടില്‍ കല്യാണം കഴിച്ച് വരാതിരിക്കുക. ഞങ്ങളുടെ ഫോട്ടോ വെച്ച് വേറെന്തെങ്കിലും വാര്‍ത്ത കിട്ടുകയാണെങ്കില്‍ ഫേക്ക് ആണെന്ന് വിചാരിക്കുക.” ഇതായിരുന്ന വീഡിയോയിലെ ഉള്ളടക്കം.
എന്നാല്‍ പെണ്‍കുട്ടികളുടെ ഈ വീഡിയോയോട് കിളിനിക്കോട്ടെ പയ്യന്മാര്‍ പ്രതികരിച്ചത് പെണ്‍കുട്ടികള്‍ പറഞ്ഞതിലും ദയനീയമായ രീതിയിലാണ്. കിളിനക്കോട് കാശ്മീര്‍ നിന്നുള്ള യുവാക്കള്‍ എന്നാണ് വീഡിയോയില്‍ അവര്‍ തങ്ങളെ സ്വയം പരിചയപ്പെടുത്തുന്നത്. പെണ്‍കുട്ടികള്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചാണ് കിളിനക്കോട് വന്നതെന്നും അതിവിടെ ചെയ്യാന്‍ ഞങ്ങള്‍ സമ്മതിച്ചില്ലെന്നും വീഡിയോ അവകാശപ്പെടുന്നു. ഇവിടെ ആ പെണ്‍കുട്ടികള്‍ വന്ന് സെല്‍ഫി എടുത്തിനാണ് ഇവിടുത്തെ ആളുകള്‍ ദേഷ്യപ്പെട്ടത് എന്നതാണ് കിളിനക്കോട്ടെ ആണ്‍കുട്ടികളുടെ വിശദീകരണം. സെല്‍ഫിയെടുക്കുന്നത് വളരെ ഭീകരമായ തെറ്റായാണ് അവര്‍ പറയുന്നത്. "നിങ്ങളെന്താ വിചാരിച്ചത്. ഇവിടെ വന്നാല്‍ നിങ്ങളെ തോന്ന്യവാസത്തിനൊക്കെ ഞങ്ങള്‍ സമ്മതിച്ചുതരുമെന്നോ. അതൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല. നിങ്ങളെ നാട്ടിലെ സംസ്കാരം ഇവിടെ നടക്കില്ല. ഞങ്ങള്‍ ഇങ്ങനെയാണ്. അതിനു സമ്മതമുള്ളവര്‍ ഇങ്ങോട്ടു വന്നാല്‍മതി എന്നാണ് കിളിനക്കോട്ട് രാജ്യത്തെ സദാചാരപോലീസുകാരുടെ പ്രഖ്യാപനം. "കല്യാണത്തിനു വന്നാല്‍ നക്കുക, പോവുക. അല്ലാതെ തോന്ന്യവാസത്തിനൊന്നും ഇവിടുള്ളവര്‍ കൂട്ടു നില്‍ക്കില്ല. നിങ്ങളെ പീഡിപ്പിച്ചു എന്നാണല്ലോ പറയുന്നത്. പീഡിപ്പിച്ചിട്ടും നല്ല സന്തോഷമാണല്ലോ വീഡിയോയില്‍. അപ്പോള്‍ എന്തു പീഡനമാണ് അനുഭവിച്ചത്?
ഇങ്ങനെ ദ്വയാര്‍ത്ഥത്തിലുളള ചോദ്യങ്ങള്‍ തുടരുന്നു. "നീയൊന്നും വിചാരിച്ചമാതിരി ലോഡ്ജും കാര്യങ്ങളൊന്നും ഇവിടില്ല.” എന്നിങ്ങനെ വീഡിയോയിലൂടെ അവര്‍ കത്തിക്കയറുന്നുണ്ട്.
സംഭവം വിവാദമായതോടെ, പെൺകുട്ടികൾ നാടിനെ അധിക്ഷേപിച്ചുവെന്ന് കാണിച്ചു പോലീസിൽ പരാതി നൽകിയെന്നും പെൺകുട്ടികൾ ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ആണെന്നും ജനവികാരം ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചുവെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിലൂടെ യുവാക്കൾ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചു. ഇത് അവര്‍ക്ക് കുരുക്കാവുകായും ചെയ്തു. കിളിനക്കോട് റിപ്ലബ്ലിക്കാണ് എന്ന് കരുതി വീഡിയോ ഇട്ടവര്‍ക്ക് കേരള പോലീസ് പണി കൊടുത്തു.
വാട്സ്ആപ്പിലൂടെ ദുരുദ്ദേശമായ തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വ്യക്തിപരമായ അധിക്ഷേപത്തിനും സൈബർ ആക്രമണത്തിനും പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയതോടെയാണ് കിളിനക്കോട് രാജ്യക്കാരുടെ കിളി പോയത്. പെൺകുട്ടികൾക്കെതിരെ അധിക്ഷേപവും സൈബർ ആക്രമണവും നടത്തിയെന്ന കേസിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 506 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്തായാലും, സെല്‍ഫിയെടുത്താല്‍ സദാചാരത്തിന്റെ കുരു പൊട്ടുമെന്നു പ്രഖ്യാപിച്ച താലിബാന്‍ സംഘത്തെ വരച്ച വരുതിയില്‍നിര്‍ത്തിയ ചുണക്കുട്ടികളായ പെണ്‍കുട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ യാഥാസ്ഥിതികരുടെ വിമര്‍ശനവും പുരോഗമനവാദികളുടെ അഭിനന്ദനവും ഏറ്റുവാങ്ങുകയാണ്.
അതേസമയം, പുരുഷാധിപത്യത്തെ പുല്ലായി നേരിടുന്ന പുതിയകേരളത്തിന്റെ വീരവനിതകളാണ് അവരെന്നതിന് സംശയമില്ല. അവരുടെ പ്രതിരോധമതില്‍ തകരുമോ ഉയരുമോ എന്ന കാലം തെളിയിക്കും.
https://www.facebook.com/Malayalivartha
























