കേരളത്തില്‍ നിന്നും കൊണ്ടു പോകുന്നത് കോടികള്‍... വിയര്‍പ്പിന്റെ അസുഖം മറ്റാരേക്കാളും കൂടുതലുള്ള മലയാളികള്‍ അറിയണം ബംഗാളികള്‍ സമ്പന്നരായി നാടുവിടുന്നത്; മലയാളികള്‍ ഗള്‍ഫില്‍ പോയി പാടുപെടുമ്പോള്‍ ബംഗാളികള്‍ക്ക് ഇവിടം ഗള്‍ഫ്

മലയാളികളുടെ പുറം മേനി അങ്ങ് ഗള്‍ഫില്‍ കാണാം. അവിടെ എന്ത് ജോലിയും ചെയ്യുന്നത് അഭിമാനമായി കാണുന്ന മലയാളികള്‍ ഇവിടെ ഷര്‍ട്ടുടയുന്ന ഒരു ജോലിയും ചെയ്യില്ല. ഫലമോ ആദ്യം തമിഴന്‍മാര്‍ ഇവിടത്തെ നിര്‍മ്മാണ മേഖലയിലെത്തി. ഇപ്പോള്‍ അതുമാറി ബംഗാളികള്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യക്കാര്‍ ഇറങ്ങി. അവര്‍ കൊയ്യുന്നതോ ലക്ഷങ്ങളാണ്.
ഇതിന് ഏറ്റവും വലിയ തെളിവാണ് എ.ടി.എം. കൗണ്ടറുകളിലെ സി.ഡി.എം. സംവിധാനത്തിലൂടെ നാട്ടിലേക്കു പണമയയ്ക്കാനുള്ള ഇതരസംസ്ഥാനത്തൊഴിലാളികളുടെ ക്യൂ. വാരാന്ത്യങ്ങളിലെ ഈ പതിവുകാഴ്ച മലയാളിയെ ലജ്ജിപ്പിക്കേണ്ടതാണ്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ ഇവിടെ പണം കൊയ്യുമ്പോള്‍, പ്രതിമാസം 120 രൂപ 'തൊഴിലില്ലായ്മാവേതന'ത്തിനായി മലയാളി യുവത്വം പഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നില്‍ ക്യൂനില്‍ക്കുന്നു. 'വിയര്‍പ്പിന്റെ അസുഖമുള്ള' മലയാളിയുടെ മധ്യവര്‍ഗപൊങ്ങച്ചം മൂലം കേരളത്തിനുണ്ടാകുന്ന നഷ്ടത്തെ കാണാതെ പോകരുത്.
കോട്ടയം നഗരത്തിനടുത്തുള്ള കളത്തില്‍പ്പടിയിലെ ഒരു ഫഌറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരന്‍ ഇതരസംസ്ഥാനക്കാരനാണ്. കെട്ടിടസമുച്ചയത്തിലെ മൂന്നു ഫഌറ്റുകളിലായി ഇരുനൂറോളം കുടുംബങ്ങളുണ്ട്. വാച്ച്മാന്റെ ജോലിക്കു പുറമേ, ആഴ്ചയില്‍ പലപ്പോഴായി ഇവരുടെയെല്ലാം കാറുകള്‍ കഴുകുന്ന ജോലിയും ഇയാള്‍ ഏറ്റെടുക്കും. കാര്‍ ഒന്നിന് പ്രതിമാസം 400 രൂപയാണു കൂലി. അതായത്, ടിപ്പ് ഇനത്തില്‍ മാത്രം 80,000 രൂപ. വാച്ച്മാന്റെ ശമ്പളം കൂടിയാകുമ്പോള്‍ പ്രതിമാസവരുമാനം ലക്ഷം കടക്കും. ഇതേ ഫഌറ്റിന്റെ മലയാളി മാനേജര്‍ ബിരുദാനന്തര ബിരുദധാരിയാണ്. പ്രതിമാസശമ്പളം ബംഗാളി വാച്ച്മാനു ലഭിക്കുന്ന വരുമാനത്തിന്റെ പത്തിലൊന്നു മാത്രം.
എല്ലുമുറിയെ പണിയെടുക്കുന്ന ബംഗാളിക്ക് ദിവസത്തില്‍ 24 മണിക്കൂര്‍ തികയാതിരിക്കേ, മാനേജര്‍ മാസത്തില്‍ ആറുദിവസമെങ്കിലും അവധിയിലായിരിക്കും. പഞ്ചായത്ത് ഓഫീസില്‍ പോകുന്നതിനാണ് ഈ അവധി. അവിടെ എന്തെങ്കിലും താല്‍ക്കാലിക ജോലിയാണെന്നു കരുതിയാല്‍ തെറ്റി.
തൊഴിലില്ലായ്മാവേതനത്തിനു ക്യൂ നില്‍ക്കാനാണ് ഫഌറ്റിലെ ജോലിയില്‍നിന്ന് മൂന്നുദിവസം അവധിയെടുക്കുന്നത്. അതും പ്രതിമാസം 120 രൂപയ്ക്കുവേണ്ടി. മൂന്നുദിവസമെങ്കിലും കയറിയിറങ്ങിയാലേ കാര്യം നടക്കൂ. സര്‍ക്കാര്‍ വെറുതേ തരുന്നതല്ലേ, കളയരുതല്ലോ! ബാക്കി മൂന്നുദിവസത്തെ അവധി പി.എസ്.സി. റാങ്ക് ജേതാക്കളുടെ പ്രതിമാസയോഗത്തില്‍ പങ്കെടുക്കാനാണ്. ഉടന്‍ സര്‍ക്കാര്‍ജോലി പ്രതീക്ഷിക്കാമല്ലേ എന്നു ചോദിച്ചാല്‍ മറുപടി ഇങ്ങനെയാണ് 'അതിനൊന്നും സാധ്യതയില്ല. റാങ്ക് പട്ടികയില്‍ ഇരുപതിനായിരത്തിനു മുകളിലാണു സ്ഥാനം. ആകെ ഒഴിവ് അയ്യായിരത്തില്‍ താഴെ മാത്രം. പിന്നെ, വിവാഹം നടക്കുന്നതുവരെ ഈ റാങ്ക് പട്ടിക തട്ടീം മുട്ടീം നീട്ടിക്കൊണ്ടുപോകണം'. ഫഌറ്റില്‍ മാനേജരാണെന്നു പറഞ്ഞാല്‍ ആരു പെണ്ണുതരാന്‍? പി.എസ്.സി. റാങ്ക് പട്ടികയിലുണ്ടെന്നു പറഞ്ഞാല്‍ പിടിച്ചുനില്‍ക്കാം.
കേരളത്തിലെ 35 ലക്ഷത്തോളം ഇതര സംസ്ഥാനത്തൊഴിലാളികള്‍ കിട്ടുന്ന എന്തു ജോലിയും ചെയ്ത് കോടിക്കണക്കിനു രൂപയാണു കേരളത്തില്‍നിന്നു സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗികകണക്കു പ്രകാരം പ്രതിവര്‍ഷം ഏകദേശം 17,500 കോടി രൂപയാണിത്. എന്നാല്‍, അനൗദ്യോഗിക കണക്ക് നോക്കിയാല്‍ നാം ഞെട്ടും. 35 ലക്ഷം പേര്‍ക്കു ശരാശരി 500 രൂപ നിരക്കില്‍ ദിവസക്കൂലി കണക്കാക്കിയാല്‍ (3001200 രൂപ കൂലി വാങ്ങുന്നവരുമുണ്ട്) പ്രതിവര്‍ഷം 63,000 കോടി രൂപ! ഇതരസംസ്ഥാനത്തൊഴിലാളികള്‍ നാട്ടിലേക്കു പണമയയ്ക്കാന്‍ വാരാന്ത്യങ്ങളില്‍ സി.ഡി.എം. കൗണ്ടറുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍, മലയാളി യുവത്വം മാസാദ്യങ്ങളില്‍ തൊഴിലില്ലായ്മാവേതനത്തിനു പഞ്ചായത്ത് ഓഫീസുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നു! കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായതിലധികം തുക ഇങ്ങനെ മറുനാടുകളിലേക്ക് ഒഴുകുന്നുണ്ട്. അതും മധ്യവര്‍ഗ മലയാളിയുടെ മടി ഒന്നുകൊണ്ടുമാത്രം. വാച്ച്മാന്റെയത്ര വരുമാനമില്ലെങ്കിലും, പുറത്തുപറയാന്‍ ഉടുപ്പില്‍ ചെളിപുരളാത്ത, പത്രാസുള്ള ഒരു പദവി വേണം.
ദുരഭിമാനം മാറ്റിവച്ച്, അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ നാട്ടിന്‍പുറങ്ങളില്‍ ജോലിക്കു പഞ്ഞമില്ല. പറമ്പില്‍ പണിയെടുത്താല്‍ ദിവസം ശരാശരി 800 രൂപ കൂലിയാണു നാട്ടുനടപ്പ്. വൈറ്റ് കോളര്‍ ജോലിയില്‍ മാത്രം അഭിരമിക്കുന്ന, മലയാളിയുടെ ഈ മധ്യവര്‍ഗപൊങ്ങച്ചമാണു കേരളത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫാക്കി മാറ്റിയത്. ഇതേ മലയാളിക്കു സാക്ഷാല്‍ ഗള്‍ഫിലെത്തിയാല്‍ കാര്‍ കഴുകാനും ഒട്ടകത്തെ മേയ്ക്കാനും മടിയില്ലെന്നതു പറഞ്ഞുപഴകിയ യാഥാര്‍ഥ്യമാണ്. അക്കരെ എന്തു ചെയ്യുന്നുവെന്ന് അയല്‍ക്കാര്‍ അറിയില്ലല്ലോ എന്നതാണു ന്യായം! അതാണ് മലയാളികളെ ദരിദ്രരാക്കുന്നതും.
https://www.facebook.com/Malayalivartha
























