ഗർഭപാത്രം വാടകയ്ക്കുനൽകുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം; നിയമപരമായി അഞ്ചോ അതിലധികമോ വർഷം വിവാഹിതരായി കഴിയുന്ന കുട്ടിയില്ലാത്ത ദമ്പതിമാർക്ക് അടുത്ത ബന്ധുവിൽനിന്ന് വാടകഗർഭപാത്രം സ്വീകരിക്കാം; വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്ലിന് ലോക്സഭ അംഗീകാരം

വാടക ഗര്‍ഭധാരണം നിരോധിക്കുന്ന 'വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016' ലോക്സഭ അംഗീകാരം നല്‍കി. ഗര്‍ഭകാലത്തും പ്രസവത്തിനും ചെലവാകുന്ന തുകയല്ലാതെ പ്രതിഫലമായോ പാരതോഷികങ്ങളോ വാങ്ങാന്‍ പാടില്ല എന്നാണ് നിയമം. ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് പരോപകാരാർഥമുള്ള പ്രവൃത്തിയെന്നാണ് ബില്ലിൽ (സറോഗസി (റെഗുലേഷൻ) ബിൽ-2016) വിശേഷിപ്പിക്കുന്നത്. നിയമം വന്നാലും നിയമപരമായി അഞ്ചോ അതിലധികമോ വര്‍ഷം വിവാഹിതരായി കഴിയുന്ന കുട്ടികളില്ലാത്ത ദമ്ബതികള്‍ക്ക് അടുത്ത ബന്ധുവില്‍ നിന്നും വാടകഗര്‍ഭപാത്രം സ്വീകരിക്കുന്നതിന് തടസമില്ല. ഇത്തരത്തിലുണ്ടാകുന്ന കുട്ടി നിയമപരാമായി സ്വന്തം കുഞ്ഞായി തന്നെ പരിഗണിക്കുകയും ചെയ്യും. അതേസമയം, ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ഉള്ളവര്‍ക്കും പങ്കാളി മരിച്ചവര്‍ക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍ അനുമതിയില്ല. നിയമം ദുരുപയോഗം ചെയ്താല്‍ കടുത്തശിക്ഷയും നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇത്തരം ഒരു നിയമത്തിന്റെ കുറവ് മൂലം ഇന്ത്യയെ കുറഞ്ഞ ചിലവില്‍ വാടകഗര്‍ഭപാത്രം ലഭിക്കുന്ന രാജ്യമെന്ന് പ്രചാരമുണ്ടായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സഭയില്‍ വിശദമാക്കി. ഇതിനായി വിദേശികള്‍ വന്‍തോതില്‍ ഇങ്ങോട്ടെത്തുന്നുണ്ടെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. കുടുംബ സംവിധാനത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ ബില്ലിനെ പിന്തുണച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് മന്ത്രി നന്ദി പറഞ്ഞു. റാഫേല്‍ വിഷയത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ ബഹളത്തിനിടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്.
2016-ൽ ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലാണിത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ബില്ലിലെ വ്യവസ്ഥകൾ ഉദാരമാക്കാൻ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശചെയ്തു. സാമ്പ്രദായിക കുടുംബസങ്കൽപ്പങ്ങളെ പിൻപറ്റിയുള്ള വ്യവസ്ഥകൾ നീക്കുക, വിവാഹിതരല്ലാത്ത പങ്കാളികൾക്കും വിവാഹമോചിതർക്കും വാടക ഗർഭപാത്രം സ്വീകരിക്കാനുള്ള അനുമതി നൽകുക, ജീവൻപോലും അപകടത്തിലാക്കി വാടകഗർഭധരാണത്തിനു തയ്യാറാകുന്ന സ്ത്രീകൾക്ക് ഉചിതമായ പ്രതിഫലം നൽകുക എന്നിവയായിരുന്നു പ്രധാന ശുപാർശകൾ. ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല. ബഹളത്തിനിടയിലും നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ സഭ പാസാക്കിയത്. ഒമ്പത് എം.പി.മാരാണ് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ എല്ലാവരും പിന്തുണച്ചു. എന്നാൽ, ഗർഭപാത്രം വാണിജ്യപരമായി വാടകയ്ക്ക് നൽകുന്നതിനെയും സാന്മാർഗികമായി വാടകയ്ക്ക് നൽകുന്നതിനെയും വേർതിരിക്കുന്ന വ്യവസ്ഥകളില്ല. വിവാഹശേഷം കുട്ടികളുണ്ടാകില്ലെന്ന് ശാസ്ത്രീയമായി കണ്ടെത്തിയാൽപ്പോലും അഞ്ചുവർഷം കാത്തിരിക്കേണ്ടി വരും. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്.
* നിയമപരമായി അഞ്ചോ അതിലധികമോ വർഷം വിവാഹിതരായി കഴിയുന്ന കുട്ടിയില്ലാത്ത ദമ്പതിമാർക്ക് അടുത്ത ബന്ധുവിൽനിന്ന് വാടകഗർഭപാത്രം സ്വീകരിക്കാം. ഇങ്ങനെ ജനിക്കുന്ന കുട്ടിയെ നിയമപരമായ കുഞ്ഞായി പരിഗണിക്കും.
* വിവാഹിതരല്ലാത്ത പങ്കാളികൾ (ലിവ് ഇൻ), പങ്കാളി മരിച്ചവർ, വിവാഹമോചിതർ, ഏകരക്ഷിതാക്കൾ, സ്വവർഗ പങ്കാളികൾ എന്നിവർക്ക് വാടകയ്ക്ക് ഗർഭപാത്രം സ്വീകരിക്കാൻ അനുമതിയില്ല.
* ഗർഭപാത്രത്തിനായി അടുത്ത ബന്ധുവിനെ മാത്രമേ ആശ്രയിക്കാവൂ. അടുത്ത ബന്ധുക്കൾ ഇല്ലാത്തവർക്കും ബന്ധുക്കൾ തയ്യാറാകാത്തവർക്കും സ്വീകരിക്കാനാവില്ല. ബന്ധുക്കളെ ആശ്രയിക്കിക്കുന്നതുവഴി ഈ രംഗത്തുള്ള ചൂഷണം ഒഴിവാക്കാനാകും.
* ഗർഭപാത്രം വാടകയ്ക്കുനൽകുന്ന സ്ത്രീ വിവാഹിതയും അമ്മയുമായിരിക്കണം.
* ഒരാൾക്ക് ഒരുതവണയേ ഗർഭപാത്രം നൽകാനാവൂ.
* പ്രവാസി ഇന്ത്യൻ വനിതകൾക്കും വിദേശികൾക്കും അനുമതിയില്ല. എന്നാൽ ഇന്ത്യൻ പൗരത്വമുള്ള പ്രവാസി ദമ്പതിമാർക്ക് ഇന്ത്യയിൽനിന്ന് വാടക ഗർഭപാത്രം സ്വീകരിക്കാം
* ദേശീയ-സംസ്ഥാന തലങ്ങളിൽ വാടക ഗർഭപാത്ര ബോർഡ് രൂപവത്കരിക്കണം.
* നൽകുന്നയാൾക്കും സ്വീകരിക്കുന്ന ദമ്പതിമാർക്കും യോഗ്യതാ സർട്ടിഫിക്കറ്റ് നിർബന്ധം
* ദുരുപയോഗംചെയ്താൽ കനത്തശിക്ഷ
https://www.facebook.com/Malayalivartha
























