കല്യാണം കൂടാനെത്തിയ ഒരു സംഘം പെണ്‍കുട്ടികളെ സദാചാര പോലീസ് കളിച്ച് അപമാനിച്ചു... ആധുനികകേരളത്തിന്റെ ഉശിരുള്ള പെണ്‍കുട്ടികളും മറുവശത്ത് പ്രാകൃതമായ പുരുഷാധിപത്യത്തില്‍ വിശ്വസിക്കുന്ന ആണ്‍കുട്ടികളും തമ്മില്‍ ഏറ്റുമുട്ടി; ഒടുക്കം കിളിനക്കോട് പെണ്‍കുട്ടികളെ അപമാനിച്ചവരില്‍ നാല് പേര്‍ അഴിക്കുള്ളിൽ

കിളിനക്കോട് ഗ്രാമത്തില്‍ ഒരു കല്യാണം കൂടാനെത്തിയതാണ് പെണ്‍കുട്ടികള്‍. തങ്ങളുടെ സുഹൃത്തുക്കളായ ചില ആണ്‍കുട്ടികളോട് ഒപ്പം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന്റെ തുടക്കം. അത് കിളിനക്കോട്ടിലെ ആണ്‍സിംഹങ്ങള്‍ക്ക് പിടിച്ചില്ല. അവര്‍ ഇടപെട്ടു. ആണ്‍സുഹൃത്തുക്കളുടെ വാഹനത്തില്‍ കയറി മടങ്ങിപ്പോകാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ അതിനനുവദിക്കാതെ പൊരിഞ്ഞ വെയിലത്ത് നടത്തിക്കുകയും ചെയ്തു. ഈ സംഭവമാണ് പെണ്‍കുട്ടികള്‍ വീഡിയോയില്‍ വിവരിക്കുന്നത്.
വിഡിയോ വൈറലായതോടെ ആധുനികകേരളത്തിന്റെ ഉശിരുള്ള പെണ്‍കുട്ടികളും മറുവശത്ത് പ്രാകൃതമായ പുരുഷാധിപത്യത്തില്‍ വിശ്വസിക്കുന്ന ആണ്‍കുട്ടികളും തമ്മില്‍ ഏറ്റുമുട്ടലായി. അതേസമയം പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലായി. വേങ്ങര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികൾക്കുള്ള മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തവരാണ് പിടിയിലായത്. നാടിനെ കളിയാക്കിയെന്നാരോപിച്ച് പെൺകുട്ടികളെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ ആറ് യുവാക്കള്‍ക്കെതിരെ മലപ്പുറം വേങ്ങരയില്‍ പൊലീസ് കേസെടുത്തിരുന്നു.
പെൺകുട്ടികള്‍ സെല്‍ഫി വീഡിയോയിലൂടെ നാടിനെ കളിയാക്കിയെന്നാരോപിച്ചാണ് കിളിനക്കോട് സ്വദേശികളായ യുവാക്കള്‍ പെൺകുട്ടികളെ അപമാനിച്ചത്. വേങ്ങരക്കടുത്ത് കിളിനക്കോടില്‍ ഒരു കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടികള്‍.
പെണ്‍കുട്ടികള്‍ വീഡിയോയില്‍ വിവരിക്കുന്നതിങ്ങനെ... "ഞങ്ങളിപ്പോള്‍ കിളിനിക്കോട് എന്ന സ്ഥലത്താണുള്ളത്. കമലൂവിന്റെ കല്യാണത്തിനു വന്നതാണ്. ഞങ്ങള്‍ക്ക് ഇവിടെനിന്ന് മാനസികമായി ഒരുപാട് പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു. ഇത്രയും ദയനീയമായിട്ടുള്ള ഒരു സ്ഥലം ഞങ്ങള്‍ വേറെ കണ്ടിട്ടില്ല. ഇത്രയും സംസ്‌കാരശൂന്യരായ ആളുകളെയും കണ്ടിട്ടില്ല. ഇവരൊക്കെ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. പക്കാ ദാരിദ്ര്യമാണ്. തീരെ നേരം വെളുക്കാത്ത ഒരുപാട് പേരുണ്ട് ഈ സ്ഥലത്ത്. കിളിനക്കോട് വഴി വരുന്നവരൊക്കെ എമര്‍ജന്‍സി കയ്യില്‍ കരുതണം. ഇവിടെയൊക്കെ ഒന്ന് വെളിച്ചം വെപ്പിക്കാനുണ്ട്. പരമാവധി ആരും ഈ നാട്ടില്‍ കല്യാണം കഴിച്ച് വരാതിരിക്കുക. ഞങ്ങളുടെ ഫോട്ടോ വെച്ച് വേറെന്തെങ്കിലും വാര്‍ത്ത കിട്ടുകയാണെങ്കില്‍ ഫേക്ക് ആണെന്ന് വിചാരിക്കുക.” ഇതായിരുന്ന വീഡിയോയിലെ ഉള്ളടക്കം.
ഇ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ കിളിനക്കോട്ടെ ഒരു സംഘം യുവാക്കളും പ്രതികരണവുമായി സാമൂഹ്യമാധമങ്ങളില്‍ എത്തി. പെൺകുട്ടികളെ അപമാനിക്കുന്ന വിധത്തിലായിരുന്നു ഇവരുടെ കമന്‍റുകള്‍. സോഷ്യല്‍ മീഡിയയില്‍ സംഭവം വിവാദമായതോടെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പെൺകുട്ടികളും യുവാക്കളും പരസ്പരം ക്ഷമ പറഞ്ഞ് വിഷയം അവസാനിപ്പിച്ചു. പക്ഷെ പിന്നാലെ യുവാക്കള്‍ പെൺകുട്ടികള്‍ മാപ്പുപറഞ്ഞെന്ന വിധത്തില്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പെൺകുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha























