ഒടിയൻ ക്രെഡിബിലിറ്റി തകർത്തു; ഒടിയൻ സൃഷ്ടിച്ച വിവാദങ്ങൾ കാരണം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമൂഴം നടക്കാനിടയില്ല

ഒടിയൻ എന്ന വൻ ചിത്രം സൃഷ്ടിച്ച വിവാദങ്ങൾ കാരണം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമൂഴം നടക്കാനിടയില്ല. സംവിധായകൻ എന്ന നിലയിൽ ശ്രീകുമാറിന് സംഭവിച്ച പാളിച്ചകളാണ് കാരണം. ഒടിയൻ അദ്ദേഹത്തിന്റെ ക്രെഡിബിലിറ്റി തകർത്തതായി എം.ടിയുമായി ബന്ധപ്പെട്ടവർ പറയുന്നു.
ഒടിയൻ സംവിധാനം ചെയ്തതിൽ പത്മകുമാറുമുണ്ടെന്ന വിവാദമാണ് ഏറെ അപകടമായത്. ശ്രീകുമാർ അക്കാര്യം സമ്മതിക്കുകയും ചെയ്തു. പത്മകുമാറാകട്ടെ താൻ ശ്രീകുമാറിനെ സഹായിച്ചിരുന്നു എന്ന് പരസ്യമായി പ്രതികരിക്കുകയും ചെയ്തു. ഇത് സംവിധായകൻ എന്ന നിലയിൽ ശ്രീകുമാറിന് ദോഷമായി ഭവിച്ചു. അങ്ങനെയൊരു സംവിധായകന് രണ്ടാമൂഴം പോലൊരു വലിയ പടം ചെയ്യാനാവുമോ എന്ന് എം.ടി. ചോദിച്ചാൽ എന്ത് മറുപടിയാണ് ശ്രീകുമാറിന് നൽകാനാവുക?
മോഹൻലാലിന്റെ ബ്രഹമാണ്ഡ ചിത്രമാകുമെന്ന് കരുതിയിരുന്ന എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് ചിത്രത്തിന്റെ സംവിധായകനെതിരെ എം. ടി. ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കാൻ നടത്തിയിരുന്ന ശ്രമങ്ങളെല്ലാം ഒടിയനുണ്ടായന്റെ പരാജയത്തോടെ പാളി. വിവാദത്തിൽ ശ്രീകുമാറിനു വേണ്ടി മോഹൻലാൽ ഇടപെട്ടെങ്കിലും മോഹൻലാൽ പറഞ്ഞാലും കേൾക്കില്ലെന്ന അവസ്ഥയിലാണ് എം. ടി.
നാലു വർഷങ്ങൾക്ക് മുമ്പാണ് ശ്രീകുമാറിന്റെയും മോഹൻലാലിന്റെയും ആവശ്യപ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ പൂർത്തിയാക്കി എം. ടി. നൽകിയത്. അതിന് താനെടുത്ത പ്രയത്നം വിവരണാതീതമാണെന്ന് എം. ടി. പറയുന്നു. രണ്ടാമൂഴം എന്ന നോവലെഴുതാൻ എം. ടി. എടുത്ത അതേ പ്രയത്നം തിരകഥയിലും അദ്ദേഹം അനുഭവിച്ചിട്ടുള്ളതായി എം ടി യുടെ അടുത്ത വൃത്തങ്ങൾ പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തിരക്കഥ തയ്യാറാക്കിയിരുന്നു.
എഴുത്തിനോട് ഇത്രയധികം അടുപ്പം പുലർത്തുന്ന മറ്റൊരാളില്ല. എഴുത്തിന്റെ ലോകത്തിൽ എം. ടി. ഒറ്റയാനാണ്. അതു കൊണ്ടാണ് താൻ കഷ്ടപ്പെട്ട് എഴുതിയുണ്ടാക്കിയ സാധനം എം ടി തിരികെ ചോദിച്ചത്.
എം. ടി യുടെ രണ്ടാമൂഴം ലോക ക്ലാസിക്കാണ്. അതിൽ ആർക്കും തർക്കമില്ല. രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രമങ്ങൾ നേരത്തെ നടന്നിരുന്നെങ്കിലും അത് ഫലവത്തായില്ല. എം. ടി യുടെ വിയോജിപ്പായിരുന്നു കാരണം. മമ്മൂട്ടിക്കും രണ്ടാമൂഴം സിനിമയാക്കാൻ താത്പര്യമുണ്ടായിരുന്നു . എം ടി അതിൽ താത്പര്യം കാണിച്ചില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ. അങ്ങനെയിരിക്കുമ്പേഴായിരുന്നു ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മോഹൻലാലിനൊപ്പം എം ടി യെ സന്ദർശിച്ചത്. രണ്ടാമൂഴം സിനിമയാക്കുന്നതിനോട് അപ്പോഴും എംടിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ മോഹൻലാലിന്റെ സമ്മർദ്ദത്തിന് അദ്ദേഹം വഴങ്ങി.
മമ്മൂട്ടിയും ലാലുമായി എം.ടിക്ക് അടുത്ത സൗഹൃദമുണ്ട്. ഇരുവർക്കും ഓർമ്മിക്കാൻ കഴിയുന്ന അനേകം കഥാപാത്രങ്ങൾ സമ്മാനിച്ച എഴുത്തുകാരനാണ് എം.ടി. മമ്മൂട്ടിയെ സിനിമയിൽ അവതരിപ്പിച്ചത് എം. ടി.യാണ്.
മോഹൻലാലിന്റെ ഏറെ നാളായുള്ള സ്വപ്നമായിരുന്നു രണ്ടാമൂഴത്തിലെ ഭീമൻ. ഇത്തരത്തിൽ മോഹൻലാൽ സ്വപ്നം കാണുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. അതിൽ ഭീമനാണ് ഏറെ മുൻഗണന. ഒടിയന്റെ ചിത്രീകരണം നീണ്ടതാണ് രണ്ടാമൂഴം തുടങ്ങാനുള്ള കാലതാമസത്തിന് കാരണമെന്ന് ശ്രീകുമാറുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ അതല്ല നിർമ്മാതാവിനെ സംബനിധിച്ച തർക്കമാണ് ചിത്രീകരണം നീളാൻ കാരണമെന്ന് പറയപ്പെടുന്നു. ഏതായാലും ചിത്രീകരണം നടക്കാനിടയില്ല എന്നു തന്നെയാണ് ഇപ്പോഴത്തെ വിവരം.
എം ടി നിയമനടപടികളിലേക്ക് നീങ്ങിയത് ചിത്രത്തിന്റെ ക്രൂവിനെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞു. എന്നാൽ എം ടിയുടെ സ്വഭാവം അങ്ങനെ തന്നെയാണെന്നാണ് അദ്ദേഹത്തെ അറിയുന്നവർ പറയുന്നത്. മോഹൻ ലാലിനെ കണ്ട് പേടിക്കുന്നയാളല്ല എം. ടി. ആരു പറഞ്ഞാലും കേൾക്കാത്ത സ്വഭാവമാണ് അദ്ദേഹത്തിന്റേത്. ഇക്കാര്യം മനസിലാക്കിയാണ് മോഹൻലാൽ തന്നെ വിഷയത്തിൽ ഇടപെടുന്നത്. അതിനിടയിലാണ് ഒടിയൻ പാളിയത്.
https://www.facebook.com/Malayalivartha
























