ശബരിമലയിൽ എല്ലാവർക്കും ദർശനം സാദ്ധ്യമാക്കാനായി ഒരു ദിവസം മാളികപ്പുറങ്ങൾക്കായി മാറ്റിവെയ്ക്കണം ; പുരുഷ ഭക്തരെ പമ്പയിൽ വച്ച് തടയുവാൻ തീരുമാനിച്ചാൽ ശബരിമലയിൽ എല്ലാം സുഗമമായി നടക്കുമെന്ന് അഡ്വ ഹരീഷ് വാസുദേവൻ

ശബരിമലയിൽ എല്ലാവർക്കും ദർശനം സാദ്ധ്യമാക്കാനായി ഒരു ദിവസം മാളികപ്പുറങ്ങൾക്കായി മാറ്റിവെയ്ക്കണം എന്ന് ദേവസ്വം ബോർഡ് തീരുമാനം എടുത്ത് ആ ദിവസം പുരുഷ ഭക്തരെ പമ്പയിൽ വച്ച് തടയുവാൻ തീരുമാനിച്ചാൽ ശബരിമലയിൽ എല്ലാം സുഗമമായി നടക്കുമെന്ന് അഡ്വ ഹരീഷ് വാസുദേവൻ.
നിയമം പാലിക്കാനുള്ള വഴികൾ ശബരിമലയിലെ പൊലീസിന് അറിയാമെന്നും എന്നാൽ സർക്കാർ നിർദ്ദേശത്താലാണ് അവർ അതിന് മുതിരാത്തതെന്നും അഡ്വ. ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ഭക്തവേഷം കെട്ടിയ ക്രിമിനലുകളെയും നാവോത്ഥാനം നടത്താൻ വന്ന സ്ത്രീകളെയും ഒരുപോലെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം വിമർശിക്കുന്നു. ഇത് രണ്ടും ഒരുമിച്ച് കൊണ്ട് പോവാനാവില്ലെന്നും അതിനാൽ ഈ നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
നിയമം കയ്യിലെടുക്കുന്നവരെ, പ്രതിഷേധം പാടില്ലെന്ന ഹൈക്കോടതിവിധി പരസ്യമായി ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്തു നീക്കി, എതിർക്കുന്നവരെ അടിച്ചു ഓടിച്ചു നിയമം അസ്സലായി നടപ്പാക്കാൻ കേരള പൊലീസിന് അറിയാഞ്ഞിട്ടല്ല. സർക്കാർ പോലീസിന്റെ കൈകൾ കെട്ടിയിരിക്കുന്നത് കൊണ്ടു മാത്രമാണീ ആഭാസം അവിടെ നടക്കുന്നത്.
നിയമം കയ്യിലെടുക്കുന്ന ഭക്തവേഷം കെട്ടിയ ക്രിമിനലുകളെയും നാവോഥാനം നടത്താൻ വന്ന സ്ത്രീകളെയും ഒരുപോലെ പ്രീണിപ്പിക്കാൻ നോക്കരുത് സർക്കാരേ. ഈ ക്രിമിനലുകളുടെ വോട്ട് വേണോ നാവോഥാനം വേണോ എന്ന് പിണറായി വിജയൻ ആദ്യം തീരുമാനിക്കണം. രണ്ടുംകൂടി ഒരുമിച്ചു പറ്റില്ല. ഈ പൊറാട്ട് നാടകം അവസാനിപ്പിക്കണം.
ശബരിമല ഒരു ദിവസം മാളികപ്പുറങ്ങൾക്കായി മാറ്റിവെയ്ക്കണം എന്നു ദേവസ്വം ബോർഡ് തീരുമാനിക്കണം. ആ നിർദ്ദേശം രേഖാമൂലം നിരീക്ഷക സമിതിയ്ക്കും കോടതിക്കും നൽകണം. അന്ന് പുരുഷഭക്തരെ പമ്പയിൽ തടയണം. എല്ലാവർക്കും സുഗമമായ ദർശനം സാധ്യമാക്കണം. എന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
അതേസമയം ശബരിമലയില്‍ യുവതികളെ തടഞ്ഞതിന് 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തിലും പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസെടുത്തു. നടപ്പന്തലില്‍ പ്രതിഷേധിച്ച 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് ഇന്ന് മലകയറാനെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്ബയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. എന്നാല്‍
ചന്ദ്രാനന്ദന്‍ റോഡുവരെയെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ വളയുകയായിരുന്നു.
പിന്നാലെ പൊലീസ് ഇവരെ നിര്‍ബന്ധിച്ച് തിരിച്ചിറക്കി. തിരികെയിറങ്ങാന്‍ കൂട്ടാക്കാതെ കുത്തിയിരുന്ന യുവതികളെ പൊലീസ് ബലം പ്രയോഗിച്ചാണ് തിരികെയിറക്കിയത്. ക്രമസമാധാന പ്രശ്മുള്ളത് കൊണ്ടാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം പൊലീസ് തിരികെ കൊണ്ടുവരുമെന്ന് ഉറപ്പു നല്‍കിയത് കൊണ്ടാണ് തിരിച്ചിറങ്ങുന്നതെന്ന് യുവതികളില്‍ ഒരാളായ ബിന്ദു പറഞ്ഞു. ദേഹാസ്വസ്ഥ്യം ഉണ്ടായ കനക ദുര്‍ഗ ബോധരഹിതയായി. ഇവര്‍ക്ക് പൊലീസ് പ്രഥമ ശുശ്രൂഷ നല്‍കി.എന്നാല്‍ ആര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടില്ലെന്നും പൊലീസ് മനപ്പൂര്‍വ്വം ബലംപ്രയോഗിച്ച് താഴെയിറക്കിയതാണെന്നും ബിന്ദു ആരോപിച്ചു.
https://www.facebook.com/Malayalivartha
























