ശബരിമല വിഷയത്തിൽ അടവ് മാറ്റി പോലീസ് ;അയ്യപ്പ ദർശനത്തിനെത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലം; ആക്ടിവിസ്റ്റുകൾ വന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുന്നു;ഇനി വരുന്ന യുവതികളെ പോലിസ് കൈയ്യൊഴിഞ്ഞു

ശബരിമലയിൽ നിലപാട് വ്യക്തമാക്കി പോലീസ് രംഗത്ത്. ശബരിമല ദർശനത്തിനെത്തുന്ന യുവതികൾക്കും ആക്ടിവിസ്റ്റുകൾക്കും സുരക്ഷ നൽകാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. മണ്ഡല പൂജയ്ക്ക് മുൻപ് യുവതികളെത്തുകയാണെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. അതുകൊണ്ട് തന്നെ യുവതികളെ ഇനി പോലീസ് കണ്ണടച്ച് അന്തമായി സഹായിക്കില്ല.ഇനി ഒരു സ്വകാര്യ വാഹനത്തിൽ നിന്ന് പോലും നിലയ്ക്കലിൽ നിന്ന് മുന്നോട്ട് കടത്തി വിടില്ല. ശബരിമല ദര്‍ശനത്തിന്റെ പേരിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചറിയാന്‍ അനുവദിക്കണം.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സന്നിധാനത്തെ ഉദ്യോഗസ്ഥര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.
തിങ്കളാഴ്ച്ച ശബരിമല കയറാനെത്തിയ കോഴിക്കോട് സ്വദേശിയായ ബിന്ദുവിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറയുന്നു.കനകദുര്‍ഗയും ബിന്ദുവും തിരികെ പോകാന്‍ തയാറാണെന്ന് അറിയിച്ചതായി പൊലീസ് വ്യക്താക്കിയിട്ടുണ്ട്. ഈ തിരക്കിനിടയില്‍ സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് ഇവരെ അറിയിച്ചു. തിരക്ക് ഒഴിയുമ്പോള്‍ മറ്റൊരു ദിവസം ശബരിമലയിലേക്കു പോകാനും തീരുമാനമായി.
ഏതായാലും ഇനി യുവതികളെ മലകയറ്റാൻ പൊലീസ് മുൻകൈയെടുക്കില്ല. വിശ്വാസികളാണ് യുവതികളെ തടയുന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞു. ഇതിനൊപ്പം എത്തുന്ന യുവതികൾക്കെല്ലാം പലവിധത്തിലുള്ള സംഘടനകളുമായും ബന്ധമുണ്ട്. ഇതെല്ലാം പൊലീസ് ഇനി മുഖവിലയ്‌ക്കെടുക്കും.
ശബരിമല കയറാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ബിന്ദുവിനെയും കനക ദുർഗ്ഗയെയും തിങ്കളാഴ്ച വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചിരുന്നു. യുവതികള്‍ക്കെതിരെ മെഡിക്കല്‍ കോളജില്‍ വച്ച് ശരണംവിളിയും ചീമുട്ടയേറും ഉണ്ടായി.
ഇതിനിടെ , നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് മനിതി സംഘത്തിന്റെ വാഹനത്തെ കടത്തി വിടാൻ അനുവദിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു . മനിതി സംഘത്തിന് മാലയിട്ട് സ്വീകരിക്കാത്ത കുറവ് മാത്രമേ പൊലീസ് ചെയ്തുള്ളൂവെന്നാണ് ഹൈക്കോടതി മേൽനോട്ട സമിതിയുടെ പ്രതികരണം. സർക്കാർ തമിഴ്‌നാട്ടിൽ പോയി യുവതികളെ കൊണ്ടു വന്നതും വിമർശന വിധേയമാണ്. ഈ സാഹചര്യത്തിൽ യുവതി പ്രവേശനത്തിന് ശ്രമിച്ചത് സർക്കാരാണെന്ന വ്യപക പ്രചരണവും ഉണ്ടായി. ഇത് മറികടക്കാൻ മതിയായ കരുതലെടുക്കാനാണ് നീക്കം.
അതിനിടെ ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് കെ. അമ്മിണിക്കു ശബരിമല ദർശനത്തിനു സുരക്ഷ നൽകാമെന്നു പൊലീസ് അറിയിച്ചതും വിവാദങ്ങൾ സൃഷ്ടിച്ചു . തിങ്കളാഴ്ച രാവിലെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ കണ്ട് അമ്മിണി സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ ഒരുക്കിയ ശേഷം തീയതി അറിയിക്കാമെന്നു പൊലീസ് അറിയിച്ചിരുന്നു . സന്ദർശന വിവരം രഹസ്യമാക്കി വയ്ക്കണമെന്നു നിർദ്ദേശം നൽകി. ശബരിമല സംബന്ധിച്ച വിധി നടപ്പാക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചുവെന്ന് അമ്മിണി പറഞ്ഞു. പമ്പയിൽ എത്തിക്കാമെന്നു പറഞ്ഞിട്ട് എരുമേലിക്കു സമീപം ഇറക്കി വിട്ടു.
പ്രതിഷേധക്കാർക്കെതിരെ നടപടി എടുക്കുന്നില്ല. വൈകിട്ടോടെ അമ്മിണി വയനാട്ടിലേക്കു മടങ്ങി. ഇന്നലെ എത്തി അഡ്വ ബിന്ദുവും കനകദുർഗയും വീണ്ടും ശബരിമലയിൽ എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിന്ദു, കനകദുർഗ എന്നീ യുവതികൾ പ്രതിഷേധക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പമ്പ കടന്നു മല ചവിട്ടിത്തുടങ്ങിയതു പൊലീസിന്റെ വ്യക്തമായ അറിവോടും സഹായത്തോടും കൂടി. മല ചവിട്ടാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നു പൊലീസും യുവതികളും ഒരുപോലെ വ്യക്തമാക്കുമ്പോഴും ആ വാദം തെറ്റാണെന്നു പൊലീസിൽ നിന്ന് തന്നെ ലഭിക്കുന്ന സൂചന.
പമ്പയിൽ എല്ലാ ഭക്തരെയും മെറ്റൽ ഡിറ്റക്ടറിലൂടെ മാത്രം മലയിലേക്കു കടത്തി വിടുമ്പോൾ ഈ രണ്ടു യുവതികളെ ഭക്തർ മലയിറങ്ങുന്ന വഴിയിലൂടെയാണു നീലിമലയിലേക്കു കൊണ്ടുപോയത്. ഇന്നലെ പുലർച്ചെ 4.30ന് നിലയ്ക്കലെത്തിയ യുവതികൾ അവിടെ പൊലീസ് കൺട്രോൾ റൂമിലെത്തി സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് അകമ്പടി നൽകാനാവില്ലെന്നും വേണമെങ്കിൽ ബസിൽ പമ്പയ്ക്കു പോകാമെന്നും നിർദ്ദേശിച്ചു. മഫ്തിയിലുള്ള സ്‌പെഷൽ ബ്രാഞ്ച് പൊലീസ് സംഘം അൽപം അകലം പാലിച്ചു കൂടെയുണ്ടായിരുന്നു. പമ്പ ക്ഷേത്രം കഴിഞ്ഞു മല കയറുന്നതിനു മുൻപുള്ള ഗാർഡ് റൂമിലാണു പൊലീസ് നിരീക്ഷണമുള്ളത്. പ്രതിഷേധ സാധ്യത വ്യക്തമാക്കി യുവതികളെ പിന്തിരിപ്പിക്കുന്നതും ഇവിടെവച്ചായിരുന്നു.
സിപിഐ(എംഎൽ) പ്രവർത്തകയായിരുന്നു എ. ബിന്ദുവെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ സർക്കാരും പൊലീസും തീർത്തും വെട്ടിലായി. കഴിഞ്ഞ ദിവസങ്ങളിൽ ഈ സീസണിലെ ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസങ്ങളായിട്ടും യുവതികളെ മലകയറ്റാൻ കാണിച്ച സാഹസം ഒഴിവാക്കാമായിരുന്നുവെന്നാണു പൊലീസിലെ ഉന്നതരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha
























