തങ്ക അങ്കി പമ്പയിലേക്ക്; മണ്ഡലപൂജയുടെ പ്രധാന ചടങ്ങായ തങ്ക അങ്കി ഘോഷയാത്ര ഇന്നുച്ചയ്ക്ക് ഒരുമണിയോടെ പമ്പയിലെത്തും; സന്നിധാനം കനത്ത സുരക്ഷയിൽ

മണ്ഡലപൂജയുടെ പ്രധാന ചടങ്ങായ തങ്ക അങ്കി ഘോഷയാത്ര ഇന്നുച്ചയ്ക്ക് ഒരുമണിയോടെ പമ്പയിലെത്തും. മൂന്നുദിവസം മുമ്പ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് അയ്യപ്പ വിഗ്രത്തിൽ ചാറത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടത്. തങ്കഅങ്കി ഘോഷയാത്രക്കിടെ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ കനത്തസുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് നാളെ ഉച്ചയ്ക്ക് 12.30ന് മണ്ഡലപൂജ നടക്കും
ബുധനാഴ്ച ഉച്ചയോടെ പമ്പയിലെ ഗണപതിക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലില്‍ തങ്ക അങ്കി ദര്‍ശനത്തിനു വെക്കും. ഒരു മണിക്കൂറിനു ശേഷം രണ്ടുമണിയോടെ പമ്പയില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുനഃരാരംഭിക്കും. പമ്പയിൽ നിന്നും ഘോഷയാത്രയായി ശരംകുത്തിയിലെത്തും. തങ്കയങ്കി സ്വീകരിച്ച് വരുന്ന സംഘത്തിന് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാനുള്ള അയ്യപ്പെൻറ അനുവാദമായി തന്ത്രി മാലയണിയിക്കും. ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വീകരിക്കുക.
വൈകിട്ട് ആറേകാലോടെ തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തെത്തും. പതിനെട്ടാംപടിക്കു താഴെ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ ആചാരപൂര്‍വം തങ്ക അങ്കി സ്വീകരിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് പേടകം ശ്രീകോവിലിനുള്ളിലേക്ക് ഏറ്റുവാങ്ങും. തുടര്‍ന്ന് നടയടച്ച് തങ്കഅങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധാനക്കായി നട തുറക്കും. അത്താഴപൂജക്കുശേഷം തങ്കഅങ്കി പേടകത്തിലേക്ക് മാറ്റും.
കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് ഒരുമണി മുതല്‍ അയ്യപ്പന്മാര്‍ മല ചവിട്ടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തങ്ക അങ്കി ഘോഷയാത്ര ശരംകുത്തി കടന്നതിനു ശേഷമേ പിന്നീട് അയ്യപ്പന്മാരെ കടത്തിവിടുകയുള്ളു. ദീപാരാധനക്ക് ശേഷം വൈകിട്ട് നാലുമണിയോടെയേ നട തുറക്കുകയുള്ളു. തങ്കഅങ്കി ചാർത്തിയ ദീപാരാധനയും മണ്ഡലപൂജയും കണ്ടു തൊഴാൻ സന്നിധാനത്തേക്കു ഭക്തരുടെ വൻ വൻപ്രവാഹമാണ്. മലകയറി ദർശനം കഴിഞ്ഞവർ മടങ്ങുന്നില്ല. തങ്കഅങ്കി ചാർത്തിയ ഹരിഹരാത്മജന കണ്ടു തൊഴാനായി കാത്തിരിക്കുകയാണ് ഭക്തർ. അഭിഷേകത്തിനുള്ള തയാറെടുപ്പുകളുമായി നടപ്പന്തലുകൾക്ക് പുറമെ , തിരുമുറ്റം, വടക്കേനട, പാണ്ടിത്താവളം, മാളികപ്പുറം തുടങ്ങി എല്ലായിടത്തും വിരിവച്ച് വിശ്രമിക്കുകയാണ് ഭക്തർ.
തങ്ക അങ്കി ഘോഷയാത്രയ്ക്കിടെ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാനാണിത്. നിലവിലെ സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയാല്‍ അനുവദിക്കാനാവില്ലെന്നു കാണിച്ച് സന്നിധാനത്തിന്റെ ചുമതലയുള്ള ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനാല്‍ തന്നെ പ്രവേശനത്തിന് യുവതികളെത്തിയാല്‍ അതിന് അവരെ അനുവദിക്കാനുള്ള സാധ്യത കുറവാണ്.
മണ്ഡലപൂജയ്ക്കുശേഷം നാളെ രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് വീണ്ടും നടതുറക്കും.
മണ്ഡലപൂജ നാളെ തുടങ്ങാനിരിക്കെ തിരക്ക് കുറയ്ക്കാനായി കെഎസ്‌ആര്‍ടിസി കൂടുതല്‍ ബസുകള്‍ പമ്ബയിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയും ബിജെപിയും സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി ഇന്ന് വൈകിട്ട് നടക്കും. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കല്‍.
https://www.facebook.com/Malayalivartha
























