വിവരം വെച്ചത് കൊണ്ടാണ് ആര്‍എസ്‌എസിന്റെ കൂടെ പോയതെന്ന് മുന്‍ ഡിജിപി, ടി പി സെന്‍കുമാർ ; സെന്‍കുമാറിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ പിണറായി വിജയന്‍ അന്ന് നിയമസഭയില്‍ പറഞ്ഞത് വീണ്ടും വൈറലാകുന്നു

ഇപ്പോള്‍ വിവരം വെച്ചത് കൊണ്ടാണ് ആര്‍എസ്‌എസിന്റെ കൂടെ പോയതെന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പ്രസ്താവന ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്വകാര്യ ചാനൽ ചര്‍ച്ചയ്ക്കിടെയാണ് ആര്‍എസ്‌എസില്‍ ചേര്‍ന്നതിനെ ന്യായീകരിച്ച് മുന്‍ ഡിജിപി ടി പി പ്രസ്താവന നടത്തിയത്. ടിപി സെന്‍കുമാര്‍ ആര്‍എസിഎസിന്‍റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് സിപിഎം പ്രതിനിധി എഎ റഹീമിന്‍റെ ആരോപണത്തോടെ പ്രതികരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍.
എന്നാല്‍ ഇതിന് മറുപടി നല്‍കിയ എഎ റഹീം, അപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോഴാണ് വിവരം വച്ചത്. അപ്പോള്‍ നിങ്ങള്‍ക്ക് വിവരം ഇല്ലാത്ത കാലത്താണ് കേരളത്തിന്‍റെ ഡിജിപിയായി സേവനം അനുഷ്ഠിച്ചത്. കേരളം ഒരു വിവരവും ഇല്ലാത്ത കാലത്താണല്ലോ ഇത്തരം പദവികള്‍ എല്ലാം ഏല്‍പ്പിച്ച് സുരക്ഷിതരെന്ന് തെറ്റിദ്ധരിച്ച് നടന്നത് എന്നും പ്രതികരിച്ചു.
സെന്‍കുമാറിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ ഡിജിപിയായിരിക്കെ സെന്‍കുമാര്‍ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
സെന്‍കുമാര്‍ ആര്‍എസ്‌എസ് ചായ്‍വ് കാണിക്കുകയാണെന്ന തരത്തിൽ പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. ടി പി സെന്‍കുമാറിന് പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു പിണറായി സെന്‍കുമാറിനെതിരെ രംഗത്തെത്തിയത്.
'സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ വിട്ടു പോയി. ഇപ്പോ ഇങ്ങോട്ടായി പിടുത്തം. അതോര്‍മ്മ വേണം. പഴയ നില തന്നെ സെന്‍കുമാര്‍ സ്വീകരിക്കുകയാണ് എന്ന ധാരണയില്‍ നില്‍ക്കരുത്. ആ നില മാറി. പുതിയ താവളം സെന്‍കുമാര്‍ നോക്കുകയാണ്. അത് മറക്കണ്ട. അതിന്റെ ഭാഗമായിട്ടുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഈ സംസ്ഥാനത്തിലെ ഡി.ജി.പി സ്ഥാനത്തിരിക്കുന്ന ഒരാളാണ് എന്ന നില വെച്ചല്ല അദ്ദേഹം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നിങ്ങളാരെങ്കിലും പറഞ്ഞാല്‍ അത് രാഷ്ട്രീയമായി പറയുന്നതാണെന്ന് കണക്കാക്കാം. അദ്ദേഹം ഒരു ഉദ്യോഗസ്ഥനാണ്. പക്ഷെ നിങ്ങളെക്കാളും കടുത്ത രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. അത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങളുടെ കയ്യിലല്ല ഇപ്പോള്‍ അദ്ദേഹം. മറ്റയാളുകളുടെ കയ്യിലായി അതോര്‍മ്മ വേണം'. എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്. ഈ പ്രസംഗമാണ് വീണ്ടും മൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
അതേസമയം ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചതായി സെന്‍കുമാര്‍ ആരോപിച്ചു. സുപ്രീം കോടതി വിധി പ്രകാരം ഹിന്ദു യുവതികള്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനം അനുവദിക്കപ്പെട്ടതെന്നും രഹന ഫാത്തിമ അടക്കമുള്ള ആളുകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് മുതല്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആറ് പ്രാവശ്യം ഹിന്ദു സ്ത്രീകള്‍ എന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഏതൊരു യുവതിക്കും അവിടെ കയറി ചെല്ലാമെന്നല്ല സുപ്രീം കോടതി പറഞ്ഞത്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് മാറ്റിക്കൊടുക്കുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നത് എന്നായിരുന്നു സെന്‍കുമാറിന്റെ വാദം. പൊലീസ് പല പ്രാവശ്യം നിയമവിരുദ്ധമായ കാര്യം ചെയ്തുവെന്നും കോടതി ഉത്തരവിന് വിരുദ്ധമായി അഹിന്ദുക്കളായ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ കൊണ്ടുപോയതു തന്നെ നിയമപരമായി തെറ്റാണെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ശബരിമല കര്‍മ്മസമിതി അംഗമാണ് സെന്‍കുമാര്‍.
https://www.facebook.com/Malayalivartha
























