മേഘാലയയില്‍ ഖനിയപകടത്തില്‍പെട്ട് ഇരുപതോളം കൌമാരക്കാരെ കാണാതായിട്ട് രണ്ടാഴ്ച ; ഇന്ത്യന്‍ ഭരണകൂടവും മേഘലയാ സര്‍ക്കാരും അവരെ എഴുതിത്തള്ളിയ കാര്യം ആരും അപലപിച്ചില്ല; രാജ്യം എന്തു ചെയ്യുന്നു?

ഈ ഇന്ത്യാമഹാരാജ്യം ഉള്‍പ്പെടുന്ന മേഘാലയയില്‍ ഖനിയപകടത്തില്‍പെട്ട് ഇരുപതോളം കൌമാരക്കാരെ കാണാതായിട്ട് രണ്ടാഴ്ച കഴിയുന്നു. ഇവിടുത്തെ ഏതെങ്കിലും മുഖ്യധാരാ മാധ്യമം അവരുടെ ജീവനുവേണ്ടി വിലപിച്ചതായി കണ്ടില്ല. ഇന്ത്യന്‍ ഭരണകൂടവും മേഘലയാ സര്‍ക്കാരും അവരെ എഴുതിത്തള്ളിയ കാര്യവും ആരും അപലപിച്ചില്ല. അതേസമയം, അങ്ങ് തായ് ലന്റിലെ ചിയാങ് റായ് പ്രവിശ്യയില്‍ ഒരു ഫുട്ബോള്‍ ടീമിലെ കുറച്ചു കുട്ടികള്‍ കുറച്ചുനാള്‍ മുമ്പ് താം ലുവാങ് ഗുഹയില്‍ കുടുങ്ങിയപ്പോള്‍ എന്തായിരുന്നു ഇവിടുത്തെ പുകില്? നോണ്‍ സ്റ്റോപ്പ് വാര്‍ത്തകള്‍, രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശാദാംശങ്ങള്‍, പ്രാര്‍ത്ഥനകള്‍, മനുഷ്യജീവന്റെ വില.. മലപ്പുറം കത്തി.. അങ്ങനെ എന്തൊക്കെയായിരുന്നു മേളങ്ങള്‍. ഇവിടെ ഇന്ത്യയില്‍, എണ്ണംപോലും തിട്ടമില്ലാത്ത കുറേ ദരിദ്ര ജീവനുകള്‍ അപകടത്തില്‍ പെട്ടപ്പോള്‍ പുല്ലിന്റെ വിലയില്ല. എന്തു ദുരന്തമാണ് ഇത്‍.
ഏറ്റവും അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവിടുത്തെ രക്ഷാപ്രവര്‍ത്തനം ഏതാണ്ട് നിര്‍ത്തിവച്ചുവെന്നാണ്. ആരും ചോദ്യം ചെയ്തിട്ടില്ല. തായ് ലാന്റില്‍ തിരച്ചിലിനുപോയ രക്ഷാസംഘത്തിലേക്ക് സേനയെ വിട്ട് ആളുകാണിച്ച ഇന്ത്യന്‍ ഭരണകൂടത്തിന്റെ കാപട്യമാണ് മേഘലയയിലെ അനധികൃത ഖനികളില്‍ അകപ്പെട്ടുപോയവരെ മരണത്തിനു വിട്ടുകൊടുക്കുന്ന ഈ കാട്ടുനീതി.
രാജ്യം കണ്ണീരൊഴുക്കാത്ത മനുഷ്യപ്പറ്റില്ലാത്ത ഈ കൂട്ടക്കൊലയുടെ അകക്കളി തിരിച്ചറിയണമെങ്കില്‍ മേഘലയയുടെ ഭരണനേതൃത്വത്തെ അറിയണം. അവിടുത്തെ മുഖ്യമന്ത്രി കൊണ്‍റാഡ് കൊങ്കല്‍ സാംഗ്മ നേരിട്ടാണ് ഖനികളെ സംബന്ധിച്ച വകുപ്പ് കയ്യാളുന്നത്. അനധികൃത ഖനികള്‍ മേഘാലയയിലെ പണം വാരുന്ന കേന്ദ്രങ്ങളാണെന്നത് പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുതികാല്‍വെട്ടിലൂടെ ബിജെപി അധികാരത്തിലെത്തിയ സ്ഥലമാണ് മേഘാലയ. അതെന്തിനാണെന്ന് മേഘാലയാ തുരന്നുതീര്‍ക്കുന്ന കല്‍ക്കരി മാഫിയയുടെ പിന്നീടുള്ള വളര്‍ച്ച വ്യക്തമാക്കും. തിരഞ്ഞെടുപ്പിലുണ്ടായ നാണംകെട്ട തോല്‍വിക്കു ശേഷമാണ് നാഷനൽ പീപ്പിൾസ് പാർട്ടി–ബിജെപി സഖ്യം മേഘാലയ ഭരണം പിടിച്ചത്. തിരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളുടെ പണം മോഷ്ടിക്കുന്ന ആളെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കൊണ്‍റാഡ് കൊങ്കല്‍ സാംഗ്മയെ വിശേഷിപ്പിച്ചത്. അതായത് മോഷണത്തിന്റെ ഉസ്താദെന്ന് ബിജെപി പരസ്യമായി പ്രഖ്യാപിച്ച ആളെയാണ് പിന്നീട് അവര്‍ മുഖ്യമന്ത്രിയാക്കിയത്. ദേശീയ ഹരിത ട്രൈബ്യൂണൽ 2014 ൽ നിരോധിച്ച ജയിന്‍ഷ്യാ വനമേഖലയിലെ അനധികൃത ഖനനകേന്ദ്രങ്ങള്‍ ഇപ്പോഴും യാതൊരു തടസവുമില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ കാരണമാണ് പറഞ്ഞുവന്നത്.
ഈ മരണം മേഘാലയ ഭരിക്കുന്നവരെ ഒട്ടും ചിന്തിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രി കൊൺറാഡ് സാങ്മയും മന്ത്രിസഭാംഗങ്ങളും ഒരു വട്ടം പോലും അപകടമുണ്ടായ ഖനി സ്ഥലത്തേക്ക് എത്തിനോക്കിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യാതൊരു അധികസഹായവും നല്‍കിയില്ല. അപകടമുണ്ടായി മണിക്കൂറുകൾക്കകം സ്ഥലത്തെത്തിയ ദേശീയ ദുരന്തനിവാരണ സേന അതിശക്തിയുള്ള പമ്പുകൾ ആവശ്യപ്പെട്ടിരുന്നു. മലമ്പാത വഴി അവ എത്തിക്കാനാവില്ലെങ്കിൽ സൈന്യസഹായത്തോടെ ഹെലികോപ്ടർ മാർഗം കൊണ്ടുവരണമെന്നും അഭ്യർഥിച്ചു. ഒന്നും ചെയ്തില്ല. ജയിന്‍ഷ്യ മലമടക്കുകളില്‍ എത്രയോ തൊഴിലാളികള്‍ മരണത്തിലേക്കു പിടഞ്ഞുവീഴുന്ന നേരം ഇപ്പോള്‍ നാം എന്തുചെയ്യുകയാണെന്ന ചോദ്യം ബാക്കിനില്‍ക്കുകയാണ്.
മേഘാലയയിലും പരിസര സംസ്ഥാനങ്ങളിലുമുള്ള ദരിദ്രകുടുംബങ്ങളിലെ യുവാക്കളുടെ കൊലയറയാണ് ഇവിടുത്തെ നിയമവിരുദ്ധ ഖനികളെന്നത് മാധ്യമലോകവും സര്‍ക്കാരും പുറത്തറിയിക്കാത്ത രഹസ്യമാണ്. എലിക്കുഴികള്‍ എന്നു വിളിക്കുന്ന ഖനികളിലിറങ്ങുവാന്‍ മെയ് വഴക്കമുള്ള കുട്ടികളെയും കൌമാരക്കാരയെയുമാണ് ഖനി മാഫിയയുടെ ദല്ലാളന്മാര്‍ നോട്ടമിടുന്നത്. മുന്‍കൂര്‍ തുക നല്‍കി ഇവരെ കൊണ്ടുപോകും. ഏതാണ്ട് മാടുകളെ വിലയ്ക്കു വാങ്ങുന്ന രീതി. അവരുടെ ജീവന് ഉറുമ്പിന്റെ വില പോലും കൊടുക്കില്ല. മരണം ഇവിടെ തുടര്‍ക്കഥയാണ്. 2014 ഫെബ്രുവരിയില്‍ ഇവിടെ കൊല്ലപ്പെട്ടത് നാല് പേര്‍. 2013 ഡിസംബറിൽ അഞ്ചു പേർ. 2012 ജൂലൈയിൽ കൊലയ്ക്കു കൊടുത്തത് 15 പേരെ. .ഇപ്പോഴിതാ ഇരുപതിലേറെ പേര്‍ മരിച്ചു കൊണ്ടിരിക്കുന്നു. കൃത്യമായ കണക്ക് ആര്‍ക്കുമറിയില്ല. യാതൊരു രേഖകളും ഇവര്‍ സൂക്ഷിക്കുന്നില്ല.
മനുഷ്യരെയും പ്രകൃതിയെയും കൊന്നൊടുക്കി പണം വാരുന്ന മാഫിയ-സര്‍ക്കാര്‍ കൂട്ടുകെട്ടിന്റെ ഇന്ത്യയിലെ വമ്പന്‍ മാതൃകയാണ് ജയിന്‍ഷ്യ മേഖലയിലെ നിയമവിരുദ്ധ ഖനികള്‍. അവസാനത്തെ കൂട്ടക്കൊലയും പുറം ലേകമറിയാതിരിക്കാന്‍ ഒരാഴ്ച അവര്‍ മൂടിവച്ചു. ലോകമറിഞ്ഞതോടെ വാര്‍ത്ത പരമാവധി വെള്ളം ചേര്‍ത്തു പുറത്തുവിട്ടു. പണക്കൊഴുപ്പിന്റെ വാലാട്ടികളായ മുഖ്യധാരാ മാധ്യമങ്ങള്‍ വിശദാംശങ്ങള്‍ ഒട്ടുമുക്കാലും മുക്കി. തായലന്റിലെ കുുട്ടികള്‍ക്കായി പ്രാര്‍ത്ഥിച്ച കേരളത്തിന്റെ മാധ്യമങ്ങള്‍ക്ക് ഇന്ത്യയിലെ തൊഴിലാളികളുടെ ജീവനെക്കുറിച്ച് മിണ്ടാന്‍പോലും നേരമില്ലാത്ത അവസ്ഥ. ഈ ഇരട്ടത്താപ്പിന് അവര്‍ക്ക് എന്ത് ഉത്തരമാണുള്ളത്?
കാണാതായ ഇരുപതോളം തൊഴിലാളികളില്‍ ജീവന്‍ ബാക്കി വന്നവര്‍ ഖനി മടക്കുകളിലെവിടെയോ ഏതോ സുരക്ഷിതസ്ഥാനത്ത് തങ്ങളെ രക്ഷിക്കുവാന്‍ രാജ്യം വരുമെന്ന് കരുതി കാത്തരിക്കുന്നുണ്ടാകണം. തങ്ങള്‍ക്കുവേണ്ടി രാജ്യമൊട്ടാകെ പ്രാര്‍ത്ഥിക്കുകയാവും എന്ന് ആ പാവങ്ങള്‍ പാതിമയക്കത്തില്‍ സ്വപ്നം കാണുന്നുണ്ടാകണം. ഇന്ത്യയുടെ ഹതഭാഗ്യരായ മക്കളേ, ഈ രാജ്യത്തിനുവേണ്ടി, നിസ്സഹായരായ ഇവിടുത്തെ ജനകോടികളുടെ പേരില്‍ നിങ്ങളോടു മാപ്പു പറയുന്നു. ഒരവസരം കിട്ടുമ്പോള്‍ അധികാരികളെക്കൊണ്ട് ജനസമൂഹം ഇതിനു കണക്കു പറപ്പിക്കുക തന്നെ ചെയ്യും. കുറ്റബോധം കൊണ്ട് കുനിഞ്ഞ ശിരസ്സോടെ നിങ്ങള്‍ക്ക് അന്ത്യയാത്രാമൊഴി.
https://www.facebook.com/Malayalivartha
























