ശബരിമലയിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ ഇടയ്ക്കിടെ യുവതികളെ കൊണ്ടുവരുന്നത് സി.പി.എം. ബി.ജെ.പിക്ക് ഓക്‌സിജന്‍ നല്‍കുന്ന പരിപാടിയാണെന്ന് കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷന്‍

ശബരിമലയില്‍ മണ്ഡലകാലം ശാന്തമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷന്‍ കെ.മുരളീധരന്‍. ശബരിമലയിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ ഇടയ്ക്കിടെ യുവതികളെ കൊണ്ടുവരുന്നത് സി.പി.എം. ബി.ജെ.പിക്ക് ഓക്‌സിജന്‍ നല്‍കുന്ന പരിപാടിയാണെന്ന് മുരളീധരൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ബുധനാഴ്ച നടക്കുന്ന അയ്യപ്പജ്യോതിയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പജ്യോതി ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന പരിപാടിയാണ്. ആര്‍.എസ്.എസ്. സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ശബരിമലയില്‍ ഇടയ്ക്കിടെ യുവതികളെ എത്തിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്നുള്ള തന്ത്രമാണെന്നും ബി.ജെ.പിയുടെ സമരം തണുത്തിരിക്കുമ്പോഴാണ് യുവതികളെ എത്തിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുവതികളുടെ മലകയറ്റം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള സിപിഎം-ബിജെപി നീക്കമാണ്. പോലീസ് എന്തിനാണ് ഇത്ര താത്പര്യമെടുത്ത് യുവതികളെ എത്തിക്കുന്നതെന്നും താലിബാന്‍ മോഡല്‍ അക്രമമെന്ന മന്ത്രിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
'യുവതികളെ തടയുന്നത് ആര്‍.എസ്.എസുകാരാണെന്ന അഭിപ്രായം അംഗീകരിക്കാനാകില്ല. ഭക്തരെയെല്ലാം ആര്‍.എസ്.എസ്സുകാരായി ചിത്രീകരിക്കുന്നത് എന്തിനാണ്. യുവതികളെ മലകയറാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. യുവതികളെ തിരിച്ചയക്കാന്‍ 144-ന്റെ ആവശ്യവുമില്ല. അതിനാല്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണം' - മുരളീധരന്‍ ആവശ്യപ്പെട്ടു.
വനിതാ മതില്‍ സര്‍ക്കാര്‍ വക മതിലാണോ അതോ പാര്‍ട്ടി മതിലാണോ എന്ന് വ്യക്തമാക്കണം. പാര്‍ട്ടി മതിലാണെങ്കില്‍ എതിര്‍പ്പില്ല. സര്‍ക്കാര്‍ കാശ് ചിലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പി.ആര്‍.ഡി വകുപ്പിലൂടെ പരസ്യം ചെയ്യുന്നു. സര്‍ക്കാര്‍ പരിപാടിയുടെ നോട്ടീസില്‍ വനിതാ മതിലില്‍ പങ്കാളിയാവുകയെന്ന് അച്ചടിച്ചു.
സര്‍ക്കാര്‍ കാശ് ചിലവാക്കുന്നില്ലെങ്കില്‍ എന്തിനാണ് പരസ്യം ചെയ്യുന്നതെന്നും, വനിതാ മതില്‍ കാരണം പ്രളയാനന്തര പുനര്‍നിര്‍മാണം സ്തംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് സ്ത്രീ സമത്വം ഉറപ്പുവരുത്തണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ആദ്യം വിജിയുടെ സമരപ്പന്തലിലേക്ക് പോകണമെന്നും, അവര്‍ക്ക് വാഗ്ദാനം ചെയ്ത സഹായം നല്‍കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























