എൽഡിഎഫിനൊപ്പം; മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല ; അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ

എൽഡിഎഫ് പ്രവേശനത്തിൽ സന്തോഷമുണ്ടെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല. അഴിമതിക്കെതിരെ എൽഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കും എന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു. പാർട്ടിയെ ഇടതുമുന്നണിയിൽ എടുത്ത വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു ഗണേഷിന്റെ പ്രതികരണം.
കേരള കോണ്‍ഗ്രസ് ബിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയതില്‍ ആര്‍.ബാലകൃഷ്ണപിളള പിള്ള പ്രതികരിച്ചു. ഘടകകക്ഷികളുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നാലുപാര്‍ട്ടികള്‍ ചേര്‍ന്നാല്‍ 47 ശതമാനം വോട്ടാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ എൽഡിഎഫിന്‍റെ നിലപാട് തന്നെയാണ് പാർട്ടിയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
മുന്നണി വിപുലീകരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വിജയത്തിന് കാരണമാകും. മന്ത്രിയാകാനുളള പണിയായി മുന്നണി പ്രവേശനത്തെ കാണുന്നില്ല. അങ്ങനെ ഉദ്ദേശമില്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമല വിഷയത്തിൽ സർക്കാരിന്‍റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം അയ്യപ്പജ്യോതിയിൽ പങ്കെടുക്കില്ല എന്നും പ്രഖ്യാപിച്ചു. വനിതാ മതിലിൽ പാർട്ടി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി എടുക്കുന്ന ഏത് തീരുമാനവുമായും സഹകരിക്കും. എൽഡിഎഫും കേരളാ കോൺഗ്രസും ഇനി രണ്ടല്ല. അതുകൊണ്ട് വനിതാമതിലിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തന്നെ മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇനിയും അതുപോലെ തന്നെ ഉണ്ടാകും. ഇപ്പോള്‍ മന്ത്രി സ്ഥാനമല്ല വേണ്ടത്. അതൊക്കെ അപ്രസക്തമാണ്. എല്‍ഡിഎഫ് അംഗീകരിച്ചെന്ന സന്തോഷമാണ്. ഞങ്ങള്‍ എല്‍ഡിഎഫില്‍ തന്നെയായിരുന്നു. പുറത്തല്ല, അകത്ത് തന്നെയായിരുന്നു. കമ്മിറ്റികളൊക്കെ ഒരുമിച്ച് കൂടുക, പരിപാടികള്‍ ഒരുമിച്ച് ആസൂത്രണം ചെയ്യുക, സംഘടിപ്പിക്കുക ഇതാണ് നേരത്തെ ചെയ്തിരുന്നത്. അത് ഇനിയും തുടരും. വനിതാ മതില്‍ വിജയിപ്പിക്കാനായി എല്ലാ ജില്ലകളിലും നിര്‍ദേശം കൊടുത്ത് കഴിഞ്ഞു. വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.
എന്‍എസ്എസുമായി ബന്ധത്തില് കുഴപ്പം വരേണ്ട കാര്യമൊന്നും ഇല്ലെന്നും നാലരക്കൊല്ലമായി എല്‍ഡിഎഫുമായി സഹകരിക്കുമ്പോഴും ഉപതെരഞ്ഞെടുപ്പില്‍ സഹകരിച്ചപ്പോഴും ഉളള ബന്ധമൊക്കെ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അയ്യപ്പജ്യോതി നടത്തുന്നത് തങ്ങളല്ല. അത് ആര്‍ക്കും നടത്താവുന്നതാണ്. തന്റെ വീട്ടില്‍ എന്നും അയ്യപ്പജ്യോതി തെളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എൽഡിഎഫ് പ്രവേശനത്തിന് ശേഷം എൻഎസ്എസ് നേതാവ് കൂടിയായ ആർ.ബാലകൃഷ്ണപിളള തന്‍റെ സമുദായ നേതൃത്വത്തിന് കടകവിരുദ്ധമായ രാഷ്ട്രീയ തീരുമാനമാണ് എടുത്തിരിക്കുന്നത്. വിശ്വാസികൾ ആണെങ്കിൽ ആർ.ബാലകൃഷ്ണപിള്ളയും കെ.ബി.ഗണേഷ് കുമാറും വനിതാ മതിലിൽ പങ്കെടുക്കില്ല എന്നായിരുന്നു ജി.സുകുമാരൻ നായർ നേരത്തേ പ്രതികരിച്ചത്. ഇരുവരും പങ്കെടുത്താൽ അപ്പോൾ നോക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫിന്‍റെ വിപുലീകരണം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിശദീകരിച്ചു.
മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇപ്പോഴത്തെ ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും യോജിപ്പുണ്ടായിരുന്നു. വനിതാ മതിലിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അതേസമയം മുന്നണിയില്‍ തിരിച്ചുവന്നതില്‍ സന്തോഷമുണ്ടെന്ന് ലോക് താന്ത്രിക ജനതാദള്‍ അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. ആശയപരമായി യോജിച്ച് പോകാന്‍ പറ്റിയ മുന്നണിയിലേക്കാണ് തിരിച്ചുവരുന്നതെന്നും സീറ്റിന് വേണ്ടിയോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ ആയിരുന്നില്ല എല്‍ഡിഎഫുമായുണ്ടായിരുന്ന ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























