മതേതര മുഖമില്ല; 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പി.സി.ജോര്‍ജ്ജ്

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജനപക്ഷം നേതാവും എംഎല്‍എയുമായ പി.സി.ജോര്‍ജ്ജ്. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരത്തിലൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.
നിയമസഭയിലെ തന്റെ ഇരിപ്പിടം ബിജെപി എംഎല്‍എ ഒ.രാജഗോപാലിന് സമീപത്ത് വേണമെന്ന ആവശ്യവുമായി പി.സി.ജോര്‍ജ്ജ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ബിജെപി പ്രതിനിധിക്കൊപ്പം ഒരു ബ്ലോക്കായി ഇരുത്തണമെന്നതായിരുന്നു കത്തിലെ പ്രധാന ആവശ്യം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപിയുടെ നിലപാടിനൊപ്പം നിലകൊള്ളുമെന്ന് പി.സി.ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സഹകരണം സഭയില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു. സഭ സമ്മേളനത്തിന്റെ ആദ്യ ദിവസം ഇരു നേതാക്കളും കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്.
ഭക്തർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഏത് മതത്തിന്റെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചാലും ഒറ്റക്കെട്ടായി പോരാടും. ശബരിമല വിഷയത്തിൽ ബിജെപിയുടെ സമരത്തോടൊപ്പം യോജിച്ചു പ്രവർത്തിക്കും. യുഡിഎഫിന്റെ സമരം വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വച്ചുള്ള ആത്മാർഥതയില്ലാത്ത സമരമാണ്. വർഗീയത പ്രചരിപ്പിക്കുന്ന എൽഡിഎഫും യുഡിഎഫും ഉള്ളപ്പോൾ എന്തിനാണ് ബിജെപിയെ വർഗീയ ഫാഷിസ്റ്റുകളെന്നു വിളിക്കുന്നതെന്നുമായിരുന്നു പിസിയുടെ പ്രതികരണം.
ഒരു മുന്നണിയിലും അംഗമല്ലാതിരുന്ന പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം ഏതാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതപക്ഷവുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ശബരിമല വിഷയത്തെ തുടര്‍ന്ന് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ പിസി ജോര്‍ജ്ജ് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കൊപ്പവും ചേരാതെ പൂഞ്ഞാറില്‍നിന്ന് ഒറ്റയ്ക്ക് മത്സരിച്ചാണ് പി സി ജോര്‍ജ് നിയമസഭയിലെത്തിയത്. എന്നാല്‍ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച ജോര്‍ജ് ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന നിലപാടുകളാണ് സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ പി.സി.ജോര്‍ജ്ജ് ഡല്‍ഹിയില്‍ എത്തിയിരുന്നു. സോണിയാഗാന്ധിയുടെ വസതിയായ പത്ത് ജൻപഥ് വസതിയിലെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് സാധിച്ചിട്ടില്ല. ഇതിനിടെ ഏത് മുന്നണിയിലേക്ക് പോകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജോർജ് വ്യക്തമാക്കിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് സീറ്റ് കാര്യം ചർച്ച ചെയ്ത് ആർക്കൊപ്പം പോകണമെന്ന് തീരുമാനിക്കുമെന്ന് ജോർജ് വ്യക്തമാക്കി. രാഹുലിന്റെ നേതൃത്വം ജനം അംഗീകരിച്ചു തുടങ്ങിയെന്നും പി.സി.ജോർജ് അന്ന് കൂട്ടിച്ചേർത്തു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പോടെ ഏതെങ്കിലുമൊരു മുന്നണിയുടെ ഭാഗമാകുമെന്നും രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നും പി.സി.ജോർജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























