തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമലയില്‍നിന്ന് പോലീസ് മടക്കിയയച്ച കനകദുർഗയെ ദുരൂഹസാഹചര്യത്തില്‍ കാണാനില്ല

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതിന് പിന്നാലെ തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മലയിറങ്ങേണ്ടി വന്ന കനകദുര്‍ഗയെ കാണാനില്ലെന്ന് പരാതി. ശബരിമലയില്‍ നിന്നും പൊലീസ് തിരികെ അയച്ച മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗയാണ് ദുരൂഹസാഹചര്യത്തിൽ കാണാതായിരിക്കുന്നത്.
കനക ദുര്‍ഗയെ അന്വേഷിച്ചെത്തുന്ന വീട്ടുകാരുടെ ഫോണ്‍ കോളുകള്‍ക്ക് കോട്ടയം എസ്പി മറുപടി നല്‍കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സന്നിധാനത്തിന് 1.25 കിലോമീറ്റര്‍ അകലെ വരെ കനക ദുര്‍ഗയ്ക്കും ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതി ബിന്ദുവിനും എത്താനായിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ പൊലീസിന് ഇവരെ തിരിച്ചിറക്കേണ്ടി വന്നു. ഈ മാസം 24നായിരുന്നു ഇവര്‍ ശബരിമലയില്‍ എത്തിയത്.
മലയിറങ്ങുന്നതിന് ഇടയില്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതോടെ ഡോളിയില്‍ പമ്പയില്‍ എത്തിച്ചതിന് ശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് കനകദുര്‍ഗയുടെ സഹോദരന്‍ ഭരതന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയെ ഫോണില്‍ വിളിച്ചെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ അനുമതി നിഷേധിച്ചുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
കനകദുര്‍ഗയെ പൊലീസ് കാവലില്‍ മലപ്പുറത്ത് എത്തിക്കാമെന്നും കോട്ടയം എസ്പി ഉറപ്പ് നല്‍കിയതായും സഹോദരന്‍ പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കനകദുര്‍ഗയുടെ സഹോദരിയും കോട്ടയം എസ്പിയെ വിളിച്ചു. കനക ദുര്‍ഗയെ കോഴിക്കോട്, കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ ഒരിടത്ത് എത്തിച്ചിട്ടുണ്ടെന്നും, കൂടുതല്‍ വിവരം ലഭിക്കാന്‍ കണ്ണൂര്‍ എസ്പിയെ വിളിക്കാനുമായിരുന്നു കോട്ടയം എസ്പിയുടെ മറുപടി.
എന്നാല്‍ ഇതുവരെ കനക ദുര്‍ഗയെ സംബന്ധിച്ച വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതായതില്‍ ദുരൂഹതയുണ്ടെന്നും, കണ്ടെത്തിത്തരണം എന്നും പറഞ്ഞ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം 21നായിരുന്നു കനക ദുര്‍ഗ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നായിരുന്നു അവര്‍ വീട്ടില്‍ പറഞ്ഞത്. ഇതിന് പിന്നാലെ കനകദുർഗ്ഗയെയും, ഇവർക്കൊപ്പം മലകയറിയ മറ്റൊരു മാളികപ്പുറമായ ബിന്ദുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇരുവരും നിരാഹാര സമരവും തുടങ്ങിയിരുന്നു.
ഇവർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്. അത് കള്ളമാണെന്നും തനിക്ക് ശാരീരികപ്രശ്നങ്ങളുണ്ട് എന്നത് പൊലീസിന്റെ ആരോപണമായിരുന്നെന്നും കനകദുർഗ പറഞ്ഞിരുന്നു. പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് മല ഇറക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നത്.
ഗസ്റ്റ് റൂമിലേക്കെന്ന് പറഞ്ഞാണ് പൊലീസ് തങ്ങളെ ബലമായി മല ഇറക്കിയതെന്നും ഇരുവരും ആരോപിച്ചിരുന്നു. തങ്ങൾ ശബരിമല പ്രവേശനം നടത്താതിരിക്കാൻ പൊലീസ് അന്യായമായി ആശുപത്രിയിൽ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു കനകദുർഗ്ഗ നിരാഹാരം തുടങ്ങിയത്. തുടർന്ന് ശബരിമലയില്‍ ദര്‍ശനം നടത്താനാകാതെ പിന്‍വാങ്ങിയ യുവതികളെ സന്നിധാനത്ത് എത്തിക്കാമെന്ന പോലീസിന്റെ ഉറപ്പിന്മേൽ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിവന്ന ബിന്ദുവിന്റെയും, കനക ദുർഗയുടെയും നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.
കോട്ടയം എസ്പിയുമായി ബിന്ദു നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇവര്‍ സമരം അവസാനിപ്പിച്ചത്. ശബരിമലയില്‍ നിന്ന് ഇവരെ നിര്‍ബന്ധിച്ച് പിന്‍തിരിപ്പിക്കുകയായിരുന്നെന്നും ശബരിമലയിലേക്ക് വീണ്ടും പോകണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും യുവതികള്‍ വ്യക്തമാക്കിയിരുന്നു.
പൊലീസ് ഇവരെ തിരികെ എത്തിച്ച ശേഷവും തങ്ങള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് വീണ്ടും അവസരമൊരുക്കണമെന്ന് യുവതികള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ മൂലം അത് സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. മണ്ഡലകാലത്തിനു ശേഷം ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ അവസരമൊരുക്കാമെന്നും പൊലീസ് അറിയിച്ചിരുന്നു. കോട്ടയം ഡിവൈഎസ്‌പിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉടന്‍ ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ നിന്ന് യുവതികള്‍ പിന്മാറിയെന്നായിരുന്നു പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പൊലീസിന്റെ ഈ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഇരുവരും നിരാഹാര സമരം തുടങ്ങിയത്.
https://www.facebook.com/Malayalivartha

























