മുത്തലാഖ് ചര്‍ച്ചക്കിടെ മുങ്ങിയെന്ന വിമര്‍ശനത്തിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലിം ലീഗ്; വിവാദം പുകയുമ്പോള്‍ തലയൂരാനാവാതെ ലീഗ്...

ലോക്‌സഭയില്‍ നടന്ന മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ മലപ്പുറം എംപിയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെ ചൊല്ലി വിവാദം മുറുകുമ്പോള്‍ വിശദീകരണം തേടി മുസ്ലിംലീഗ്. മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പാണക്കാട് തങ്ങളാണ് വിശദീകരണം തേടിയത്. ഇന്നലെ സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ടി മുഹമ്മദ് ബഷീര്‍ പിന്‍തുണച്ചിരുന്നു.
ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ പ്രതികരിച്ചു.
ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയായിരുന്നു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബഹിഷ്‌കരിച്ചപ്പോള്‍ സി പി എമ്മും ആര്‍ എസ് പി യുടെ എന്‍ കെ പ്രേമചന്ദ്രനും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയാകട്ടെ വോട്ടെടുപ്പും ചര്‍ച്ചയും നടന്നപ്പോള്‍ പാര്‍ലിമെന്റില്‍ ഉണ്ടായിരുന്നതേയില്ല. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു.
മുത്തലാഖ് ബില്ല് വോട്ടിനിട്ട പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി, വ്യവസായ പ്രമുഖന്റെ മകന്റെ കല്യാണത്തിനു പോയത് വിവാദമാവുകയായിരുന്നു. ഈ വിഷയത്തില്‍ മറുപടി പറയാനാകാതെ ലീഗ് നേതാക്കള്‍ കുഴങ്ങിയപ്പോള്‍ മന്ത്രി കെ.ടി. ജലീലടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. കുഞ്ഞാലിക്കുട്ടി തന്നെ കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് പറഞ്ഞ് ഒഴിയുകയാണ് രാവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ചെയ്തത്. വൈകുന്നേരത്തോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം വരുന്നത്.
ചര്‍ച്ചക്കുശേഷം കോണ്‍ഗ്രസിനൊപ്പം വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനാണ് ആദ്യം തീരുമാനിച്ചതെന്നും പൊടുന്നനെ ചില പാര്‍ട്ടികള്‍ക്കൊപ്പം തീരുമാനം മാറ്റുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇ.ടി. മുഹമ്മദ് ബഷീറുമായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, സുപ്രധാന ചര്‍ച്ച നടക്കുന്ന സമയത്ത് ലീഗിന്റെ രണ്ട് എം.പിമാരും ലോക്‌സഭയില്‍ ഉണ്ടാവേണ്ടിയിരുന്നുവെന്ന അഭിപ്രായം അണികള്‍ക്കിടയില്‍ത്തന്നെയുണ്ട്. മുത്തലാഖ് വിഷയത്തിലെ വോട്ടെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പൊടുന്നനെ തീരുമാനിക്കേണ്ടതാണോയെന്നും ഇവര്‍ ചോദിക്കുന്നു.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ഇ.ടി വോട്ടെടുപ്പില്‍ പങ്കെടുക്കുകയായിരുന്നുവെന്ന സംശയവും ഉയര്‍ന്നുകഴിഞ്ഞു. ഇതിന്റെ സൂചന കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തില്‍ നിഴലിക്കുന്നു. വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനമെന്ന എം.കെ. മുനീറിന്റെ വാക്കുകളും ഇതിന് ബലംനല്‍കുന്നു. ഇത് നിഷേധിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ബഹിഷ്‌കരിക്കുക എന്ന തീരുമാനം പാര്‍ട്ടി എടുത്തതായി അറിയില്ലെന്ന് തുറന്നടിച്ചു. ഇത് അടുത്തദിവസങ്ങളില്‍ നേതൃതലത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നേക്കും.
അടുത്ത ബന്ധുവിന്റെ കല്യാണമുള്ളതിനാലാണ് കുഞ്ഞാലിക്കുട്ടി വിട്ടു നിന്നതെന്നാണ് ഇ.ടിയുടെ വിശദീകരണം. ഡല്‍ഹിയിലെ കാര്യങ്ങള്‍ തന്നോട് നോക്കാന്‍ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ബന്ധുവിന്റെ കല്യാണമുള്ളതിനാലാണ് വിട്ടുനിന്നതെന്ന കാര്യം കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണകുറിപ്പില്‍ ഉണ്ടായിരുന്നില്ല. മുസ്!ലിം സമുദായത്തോട് ലീഗ് കടുത്ത അപരാധം ചെയ്തുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി കെ.ടി. ജലീല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെ പാര്‍ലമന്റെിലേക്ക് അയക്കരുതെന്ന് ലീഗിനെ പരിഹസിക്കുകയും ചെയ്തു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നിരുന്ന കാര്യവും ജലീല്‍ ചൂണ്ടിക്കാട്ടി.
സി.പി.എമ്മും കോണ്‍ഗ്രസും വിഷയത്തില്‍ നിലപാട് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഐ.എന്‍.എല്‍, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. മുത്തലാഖ് ബില്ലിനെതിരെ നിയമപോരാട്ടം തുടരുമെന്നറിയിച്ച സമസ്തയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. നിര്‍ണായക ദിവസം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുടെ പാര്‍ലമന്റെിലെ അസാന്നിധ്യം തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ തിരിച്ചടികള്‍ക്ക് വഴിവെക്കുമോയെന്ന ആശങ്ക ലീഗ് നേതാക്കള്‍ക്കുണ്ട്.
കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നത് നേതാക്കളേയും അണികളേയും ഒരു പോലെ പ്രകോപിപ്പിട്ടുണ്ട്. ഒപ്പം നില്‍ക്കുന്ന നേതാക്കള്‍ പോലും കടുത്ത വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ത്തുന്നത്. മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിലൂടെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം സമുദായത്തെ വഞ്ചിച്ചെന്ന ആക്ഷേപവുമായി ഐഎന്‍എല്ലും ഇടതുപക്ഷവും രംഗത്തെത്തി. മുത്തലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയ ദിവസവും കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ എത്തിയിരുന്നില്ല.
നാട്ടിലെ തൊഴിലില്ലായ്മയും പട്ടിണിയും പ്രശ്‌നമില്ലാത്ത ലീഗ് എപ്പോഴും സമുദായവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആ ലീഗിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവാണ് സമുദായത്തെ ബാധിക്കുന്ന വിഷയത്തില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായിരിക്കുന്നതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹ പാര്‍ട്ടിക്ക് പോയ കുഞ്ഞാലിക്കുട്ടി മുസ്ലീം സമുദായത്തെ വഞ്ചിച്ചെന്ന് ഐഎന്‍എല്‍ ആരോപിച്ചു. ബിജെപിയുമായുള്ള ലീഗിന്റെ ഒത്തുകളിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എം കെ അബ്ദുള്‍ അസീസ് പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി വിട്ടുനിന്നിരുന്നു. അന്ന് വിമാനം വൈകിയെന്നായിരുന്നു ന്യായീകരണമായി പറഞ്ഞത്. അതേസമയം ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി തന്നെ കൂടുതല്‍ വിശദീകരണം നല്‍കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.
മുത്തലാഖ് ബില്‍ പാര്‍ലമന്റെില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പങ്കെടുക്കാതിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാണ് യൂത്ത് ലീഗ് മുറവിളി കൂട്ടേണ്ടതെന്ന് മന്ത്രി കെ.ടി. ജലീലും വ്യക്തമാക്കുന്നു . ലോക്‌സഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവരെയാണോ തെരഞ്ഞടുത്തതെന്ന് ജനങ്ങള്‍ ചിന്തിക്കണം. സമുദായം, ഇസ്‌ലാം വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന ലീഗിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും സമാന സംഭവമുണ്ടായി. ബി.ജെ.പിയുടെ ഗുഡ് ലിസ്റ്റില്‍ കയറി പറ്റാനുള്ള തന്ത്രമാണോയെന്ന് സംശയിക്കണം. അഡ്ജസ്റ്റ്മന്റെ് രാഷ്ട്രീയമാണ് നടന്നിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
അതേ സമയം മുത്തലാഖ് ലോക്സഭ പാസാക്കുന്ന സമയത്ത് പാര്‍ലമെന്‍റില്‍ പങ്കെടുക്കാതെ വിട്ടുനിന്ന കുഞ്ഞാലിക്കുട്ടി എംപിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ തന്‍റെ പ്രാധമിക കടമ പോലും നിര്‍വഹിക്കാതെ കുഞ്ഞാലിക്കുട്ടി കാണിച്ചത് ഗുരുതരമായ അലംഭാവമാണെന്നും. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിലേക്ക് ഐഎന്‍എല്‍ മാര്‍ച്ച് നടത്തി.
https://www.facebook.com/Malayalivartha


























