വനിതാ മതിലിൽ ടെക്കികളും കൂടിയേ തീരു ! ; വിവാദ ആരോപണങ്ങൾക്കിടയിലും ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് ഡിസ്ട്രിക്ട് കളക്ടറുടെ കത്ത്

കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങൾ നിലനിർത്തുന്നതിനും നവോത്ഥാന മൂല്യ സംരക്ഷണത്തിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ സംഘടിപ്പിക്കാനൊരുകുന്ന വനിതാ മതിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സിപിഎം എസ്എൻഡിപി, കെപിഎംഎസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ പിന്തുണയോടെ ഒരു വശത്ത് വനിതകളുടെ പ്രതിരോധ മതിൽ തീർക്കുമ്പോൾ മറുവശത്ത് പരിപാടിയുടെ ലക്ഷ്യം ചോദ്യം ചെയ്ത് പ്രതിപക്ഷവും എൻഎസ്എസ്സും വിമർശന മതിൽ ഉയർത്തിത്തുടങ്ങി.
ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തിലെ രാഷ്ട്രീയ - സാമൂഹ്യ മണ്ഡലങ്ങളിൽ അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളുയർന്നു. ഈ പശ്ചാത്തലത്തിലാണ് സാമുദായിക സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് വനിതാ മതിൽ തീർക്കാൻ സർക്കാർ തീരുമാനിച്ചത്.സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്താൻ എല്ലാ മേഖലകളിലും സർക്കാർ പല രീതിയിലായി കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഇപ്പോളിതാ വനിതാ മതിലിൽ ടെക്കികളെയും പങ്കെടുപ്പിക്കാൻ നിർദേശവുമായി കളക്ടർ രംഗത്തെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച കത്ത് തിരുവനന്തപുരം കളക്ടർ ടെക്നോപാര്‍ക്ക് സിഇഒയ്ക്ക് നൽകി. സർക്കാർ സംവിധാനങ്ങൾ വനിതാ മതിലിനായി ഉപയോഗിക്കുന്നവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കിടെയാണ് ഇത്തരത്തിലൊരു നടപടിയെന്നത് ശ്രെദ്ധേയമാണ്.
അതേസമയം മുൻപ് സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ഇതും വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് എന്ന ആരോപണം ശക്തമാണ്. ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. മാറ്റിവെച്ച പരീക്ഷകൾ ജനുവരി 14ന് നടത്തുമെന്നാണ് അറിയിപ്പ്.
വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് ആംബുലന്‍സ് സൗകര്യമൊരുക്കണമെന്ന കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഉത്തരവും വിവാദത്തിലായിരുന്നു. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന സംഘാടക സമിതി യോഗത്തിന്റെ ഏഴാം നമ്പര്‍ തീരുമാനമായാണ് ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തെ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ വനിതാമതിലിന് ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്നും കെജിഎംഒഎ വിശദമാക്കുന്നു.
കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുകയാണ് വനിതാ മതിലിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് തുടക്കം മുതലേ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഈ ആശയം മുന്നോട്ട് വച്ചത് കേരള പുലയ മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പുന്നല ശ്രീകുമാറാണ്. വനിതാ മതിൽ എന്താണെന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു
“കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ, സ്ത്രീകൾ തോളോട് തോൾ ചേർന്ന് അണിനിരക്കുന്നതാണ് വനിതാ മതിൽ. സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നീളുന്നതാണ് ഈ മതിൽ. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നതാണ് വനിതാ മതിലിന്റെ ഒരു നിലപാട്. ഇതിന് പുറമെ ഉത്തരേന്ത്യക്ക് സമാനമായി വർദ്ധിച്ച് വരുന്ന ആൾക്കൂട്ട കൊലപാതകം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുളള വെല്ലുവിളികൾ, സദാചാര പൊലീസിംഗ്, ദുരഭിമാന കൊല തുടങ്ങി ലിംഗസമത്വത്തിന് എതിരായ, പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത എല്ലാ മാറ്റങ്ങൾക്കും എതിരായാണ് ഈ മതിൽ നിർമ്മിക്കുന്നത്." മതിൽ നവോത്ഥാന ചരിത്രത്തിന്റെ പ്രചാരണത്തിന്റെ തുടക്കം മാത്രമാണെന്നും ഇനിയും ഈ പ്രവർത്തനം സജീവമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറയുകയുണ്ടായി.
പുതുവർഷ ദിനത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. കാസർഗോഡ് നഗരത്തിലെ താലൂക്ക് ഓഫീസിന് സമീപത്ത് മല്ലികാർജ്ജുന ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് മതിൽ ആരംഭിക്കുന്നത്. മന്ത്രി കെകെ ശൈലജ ടീച്ചർ ആദ്യത്തെ കണ്ണിയാകും. തിരുവനന്തപുരം വെളളയമ്പലത്ത് അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിലാണ് അവസാനിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്കും മൂന്നരയ്ക്കും ഇടയിലാണ് മതിൽ നിർമ്മാണത്തിനായി സ്ത്രീകൾ റോഡരികിൽ അണിനിരക്കുക. മൂന്നരയോടെ മതിലിന്റെ ട്രയൽ നടക്കും. നാല് മണിക്കാണ് യഥാർത്ഥത്തിൽ മതിൽ നിർമ്മിക്കുന്നത്. പിന്നീട് 15 മിനിറ്റ് നേരം സ്ത്രീകൾ കേരളത്തിലാകെ തോളോട് തോൾ ചേർന്ന് അണിനിരക്കും. കൃത്യം 4.15 ന് പ്രതിജ്ഞയോടെയാണ് വനിതാ മതിൽ പൂർത്തിയാവുക. പിന്നീട് എല്ലായിടത്തും പൊതുയോഗങ്ങൾ നടക്കും. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
വനിതാ മതിൽ നിർമ്മിക്കാൻ നിശ്ചയിച്ച യോഗത്തിലേക്ക് സർക്കാർ 190 സാമുദായിക സംഘടനകളെ ക്ഷണിച്ചു. അതിൽ 174 സംഘടനകൾ പങ്കെടുത്തു. എസ്എൻഡിപിയും കെപിഎംഎസും യോഗത്തിൽ പങ്കെടുക്കുകയും മതിൽ നിർമ്മാണത്തെ അനുകൂലിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത അഖില കേരള ധീവര സഭ, വിഎസ്‌ഡിപി, കേരള ബ്രാഹ്മണ സഭ എന്നിവർ മതിലിൽ പങ്കെടുക്കില്ലെന്ന് പിന്നീട് നിലപാടെടുത്തു. എൻഎസ്എസ് വിട്ടുനിന്നു. ആറ് ലക്ഷം സ്ത്രീകളെ മതിലിൽ അണിനിരത്തുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനും. അഞ്ച് ലക്ഷം സ്ത്രീകളെ അണിനിരത്തുമെന്ന് കെപിഎംസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും വ്യക്തമാക്കി. കോൺഗ്രസും ബിജെപിയും പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. മറ്റ് സംഘടനകൾ 11 ലക്ഷം പേരെയാണ് അണിനിരത്തുമെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























