വിശ്രമം വിധിച്ച് പാര്‍ട്ടി... വിഎസ് അച്യുതാനന്ദന് ഒന്നും ചെയ്യാനാകുന്നില്ല; ബാലകൃഷ്ണപിള്ളയുടേയും മകന്റേയും വരവിന് തടയിടാന്‍ വിഎസിന് പഴയപോല ശക്തിയില്ല; വിഎസിന്റെ പ്രസ്താവനയെ പുച്ഛിച്ച് തള്ളാന്‍ പാര്‍ട്ടി; പ്രചാരണത്തിനിറങ്ങയില്ലെങ്കില്‍ വിശ്രമം ആകാമെന്ന് പാര്‍ട്ടി

ഒരു വലിയ നേതാവിന്റെ പതനം ഇങ്ങനേയോ? കേരളത്തിലെ പാര്‍ട്ടി അനുഭാവികള്‍ക്ക് എന്നും ആവേശമായ മുഖമാണ് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ പലപ്പോഴും പേരുദോഷം കേട്ടെങ്കിലും പാര്‍ട്ടിക്ക് തന്നെ തിരുത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ബാലകൃഷ്ണ പിള്ളയുടേയും മകന്റേയും കാര്യത്തില്‍ വിഎസിന് പിഴയ്ക്കുന്നു. തന്റെ അഭിപ്രായം തുറന്നു പറഞ്ഞെങ്കിലും ആരും മൈന്‍ഡ് ചെയ്തില്ല. കൂടുതല്‍ പറഞ്ഞാല്‍ മൂലയ്ക്കിരുത്താമെന്നാണ് പാര്‍ട്ടിയുടെ രഹസ്യ നീക്കം. അതിനാല്‍ തന്നെ ഈ വയസാം കാലത്ത് ഇത് വിഎസിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
അതേസമയം അഴിമതിക്കേസില്‍ സുപ്രീം കോടതിവരെ നിയമയുദ്ധം നടത്തി താന്‍ അഴിക്കുള്ളിലാക്കിയ ആര്‍. ബാലകൃഷ്ണപിള്ളയും വര്‍ഗീയകക്ഷിയെന്ന സന്ദേഹം മൂലം സി.പി.എം. കാല്‍ നൂറ്റാണ്ടായി പുറത്തുനിര്‍ത്തിയിരുന്ന ഐ.എന്‍.എലുമടങ്ങുന്ന ഇടതുമുന്നണിയുമായി നിസഹകരണത്തിന് ഒരുങ്ങുകയാണ് വി.എസ്. അച്യുതാനന്ദന്‍.
ഇനി മുന്നണിയുടെ പരിപാടികള്‍ക്കില്ലെന്ന സന്ദേശം അദ്ദേഹം സി.പി.എം. കേന്ദ്ര നേതൃത്വത്തിനു കൈമാറി. പിള്ളയുമായും ഐ.എന്‍.എലുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തന്റെ ആശയാടിത്തറ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരിട്ടറിയിച്ചതായാണു സൂചന. ഇതിനെ വിഭാഗീയതയുടെ തിരിച്ചുവരവായി വ്യാഖ്യാനിക്കേണ്ടതില്ല. അതേസമയം, പാര്‍ട്ടിക്കു തിക്തഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടി
വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
ആരംഭത്തില്‍, പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ തെല്ലും മടിക്കാതിരുന്ന വി.എസ്, ഭരണപക്ഷത്തെ പ്രതിപക്ഷനേതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. പൂര്‍ണമായും വെട്ടിനിരത്തപ്പെടുകയും പിന്നീട് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷപദം ലഭിക്കുകയും ചെയ്തതോടെ പത്തിമടക്കിയെന്ന പരിഹാസവും നേരിട്ടതിനു ശേഷമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോട് അദ്ദേഹം വിയോജിപ്പ് വ്യക്തമാക്കിയത്. വിഭാഗീയതയുടെ കാലത്തു തനിക്കു താങ്ങായിരുന്ന യെച്ചൂരി എല്‍.ഡി.എഫ്. വിപുലീകരണ തീരുമാനത്തിന് ഒപ്പംനിന്നതും വി.എസിനെ പിന്തിരിപ്പിച്ചില്ല.
ഇതോടെ, പൊതുതെരഞ്ഞെടുപ്പു വേദികളില്‍ വി.എസിന്റെ സാന്നിധ്യമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഇക്കാര്യം ചില കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. പ്രചാരണത്തിന്റെ മുന്‍നിരയിലേക്കു വരാന്‍ വി.എസ്. കൂട്ടാക്കുന്നില്ലെങ്കില്‍ 'പ്രായാധിക്യം മൂലം വിട്ടുനില്‍ക്കുന്നു' എന്ന നിലപാടാകും സംസ്ഥാന നേതൃത്വം പരസ്യമായി സ്വീകരിക്കുക.
അഴിമതിക്കാരെ വിലങ്ങുവച്ച് അഴിക്കുള്ളിലിടുമെന്ന പ്രഖ്യാപനം വി.എസ്. പാലിച്ചതു പിള്ള ശിക്ഷിക്കപ്പെട്ട നിയമയുദ്ധം നടത്തിയായിരുന്നു. ഐ.എന്‍.എലിനോട് അദ്ദേഹത്തിനുള്ള കടുത്ത വിയോജിപ്പും പാര്‍ട്ടിക്ക് അറിയാത്തതല്ല. എം.പി. വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദളിനും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കോണ്‍ഗ്രസിനുമൊപ്പം ഇവരും എല്‍.ഡി.എഫിന്റെ ഘടകകക്ഷിയായതു വി.എസ്. അറിഞ്ഞത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ മാത്രമാണ്. എതിര്‍പ്പ് തുറന്നടിക്കാന്‍ വൈകിയില്ല. ഐ.എന്‍.എലിന്റെ സാന്നിധ്യം എല്‍.ഡി.എഫിന്റെ മതേതര മുന്നണി പ്രതിഛായ നഷ്ടപ്പെടുത്തുമെന്ന വാദത്തിനൊപ്പമാണു വി.എസിന്റെ നിലപാട്. ദീര്‍ഘകാലം സഹപ്രവര്‍ത്തകയായിരുന്ന കെ.ആര്‍. ഗൗരിയമ്മയുടെ ജെ.എസ്.എസിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന തന്റെ താല്‍പര്യം അവഗണിക്കപ്പെട്ടതും വി.എസിനെ ചൊടിപ്പിച്ചു.
പാര്‍ട്ടി വിപുലീകരണവുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ആര്‍ ബാലകൃഷ്ണപിള്ളയും രംഗത്തെത്തിയിരുന്നു.താന്‍ സവര്‍ണരുടേയും അവര്‍ണരുടേയും ആളല്ലെന്നും ജനങ്ങളുടെ ആളാണെന്നും വിഎസിന്റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും ബാലകൃഷ്ണ പിള്ള പ്രതികരിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ എല്‍ഡിഎഫിനൊപ്പമുണ്ടെന്നും ഇപ്പോഴത്തേത് സാങ്കേതിക നടപടിക്രമം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ ബാലകൃഷ്ണപിള്ളയെ ഉള്‍പ്പെടുത്തി ഇടത് മുന്നണി വിപുലീകരിക്കാനുള്ള തീരുമാനത്തിനെതിരെ വി എസ് ശക്തമായാണ് രംഗത്തെത്തിയത്. സ്ത്രീ വിരുദ്ധതയും സവര്‍ണ്ണ മേധാവിത്വവും പറയുന്നവരുടെ ഇടത്താവളമല്ല ഇടത് മുന്നണി. വര്‍ഗ്ഗീയ കക്ഷികള്‍ക്കും, കാലഹരണപ്പെട്ട അനാചാരങ്ങള്‍ പറയുന്നവര്‍ക്കും ഉള്ള സ്ഥലമല്ല പാര്‍ട്ടിയെന്നും വിഎസ് പറഞ്ഞു.
കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ ശബരിമലക്ക് പോകില്ലെന്ന് പറയുന്നവര്‍ മുന്നണിക്ക് ബാധ്യതയാണ്.ശബരിമല വിഷയത്തില്‍ സുപ്രീംകോടതി പറഞ്ഞത് ഇടത് മുന്നണിയുടെ നിലപാടാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
ഐ എന്‍ എല്‍ കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ നാലു പാര്‍ട്ടികളെ ചേര്‍ത്ത് എല്‍ ഡി എഫ് വിപുലീകരിക്കാന്‍ രണ്ട് ദിവസം മുന്‍പാണ് ഇടത് മുന്നണി അനുമതി നല്‍കിയത്. എന്തായാലും വിഎസിനെ മൂലയ്ക്കിരുത്താനുള്ള ശ്രമം എത്രകണ്ട് വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.
"
https://www.facebook.com/Malayalivartha


























