ഓരോ ഫയലിലും ജീവിതം കുളമാകുന്നു... പുതുവത്സരദിനത്തില്‍ കേരളത്തിന്റെ സമസ്ത മേഖലകളും സ്തംഭിക്കും; വനിതാമതിലില്‍ സ്ത്രീകളെ കൊണ്ടെത്തിക്കാന്‍ പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥരും കോപ്പുകൂട്ടുമ്പോള്‍ ഒരു കാര്യവും സര്‍ക്കാരോഫീസില്‍ നിന്നും പ്രതീക്ഷിക്കരുത്

ഓണാഘോഷം എന്ന വികാരം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അടര്‍ത്തി മാറ്റിയപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു വാക്കുണ്ട്. ഓരോ ഫയലിലും ഓരോ ജീവനുണ്ട്. അതിനാല്‍ ഓണാഘോഷം ഉച്ചയ്ക്ക് മതിയെന്ന്. പൂക്കളമിട്ടതിന് ഉദ്യോഗസ്ഥരെ ശാസിച്ച പിണറായി ഒരു ദിവസത്തെ നഷ്ടപ്പെടുന്ന മനുഷ്യാധ്വാനത്തിനു നേരേ അറിഞ്ഞ് കൊണ്ട് കണ്ണടയ്ക്കുകയാണ്. വനിതാമതില്‍ ദിവസമായ ജനുവരി ഒന്നിന് രാവിലെ മുതല്‍ ഉദ്യോഗസ്ഥരുടെ ഒരുക്കമാണ്. ആളെക്കൂട്ടുക ഇന്ന സ്ഥലങ്ങളില്‍ വണ്ടി ശരിയാക്കുക തുടങ്ങിയവ. ഉച്ചയാകുന്നതോടെ ആഘോഷ മൂഡില്‍ എല്ലാവരും വനിതാമതിലിനായി കളം വിടും. പിന്നെയവര്‍ ഓഫീസിലേയ്ക്കില്ല. വലിയ ബ്ലോക്കും ക്ഷീണവും കാരണം നേരെ വീട്ടിലേക്ക്. അങ്ങനെ ഒരു ദിവസം മൊത്തത്തില്‍ കുളം.
സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും വനിതാമതിലിനു നിര്‍മാണ സാമഗ്രികള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ്. പുതുവര്‍ഷദിനത്തില്‍ കേരളത്തെ കാത്തിരിക്കുന്നതു സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണ സ്തംഭനം. ഖജനാവില്‍നിന്നു നയാപൈസ ചെലവിടില്ലെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ വനിതാ മതിലിനു വേണ്ടി വിനിയോഗിക്കപ്പെടുന്ന മനുഷ്യാധ്വാനത്തിന്റെ മൂല്യത്തിനു നേരേ കണ്ണടയ്ക്കുന്നു.
കുടുംബശ്രീ അംഗങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും മതിലിന്റെ ഇഷ്ടികകളാകാന്‍ നിര്‍ബന്ധിക്കുന്നെന്ന ആക്ഷേപം മുമ്പേയുണ്ട്. തൊഴിലുറപ്പു ജോലികള്‍ മാറ്റിവച്ചിരിക്കുന്നു. ഹൈക്കോടതിയുടെ അഭിപ്രായം മറികടന്ന്, കുട്ടികളെ അണിനിരത്താന്‍ നീക്കം നടക്കുന്നു. മതിലിന്റെ ഭാഗമാകാന്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കു തിരുവനന്തപുരം ജില്ലാ കലക്ടര്‍ കത്തുനല്‍കി. എം.ജി. സര്‍വകലാശാലയ്ക്കു പിന്നാലെ, സാങ്കേതിക സര്‍വകലാശാലയും ജനുവരി ഒന്നിലെ പരീക്ഷകള്‍ മാറ്റി. ആരോഗ്യവകുപ്പിന്റെ ആംബുലന്‍സുകളും മെഡിക്കല്‍ സംഘവും മതിലിന്റെ ആരോഗ്യം കാക്കാന്‍ രംഗത്തുണ്ടാകും. പങ്കെടുക്കണമെന്നു നിര്‍ദേശിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കി.
മതിലിന്റെ ഭാഗമാകുന്നവര്‍ അന്നു മൂന്നിന് പാതയോരത്തു ഹാജരാകണം. മൂന്നേമുക്കാലിനു ട്രയല്‍. നാലു മുതല്‍ നാലേകാല്‍ വരെയാണു വനിതാമതില്‍. ഏറ്റവും കുറഞ്ഞത് അര ദിവസത്തെ മനുഷ്യാധ്വാനമാകും അന്നുമാത്രം വേണ്ടിവരിക. ഓണാഘോഷത്തിന്റെ ഭാഗമായി ജോലിസമയത്തു പൂക്കളമിട്ടതിന് ഉദ്യോഗസ്ഥരെ ശാസിച്ച പിണറായി വിജയന്‍ തന്നെയാണു മുഖ്യമന്ത്രിക്കസേരയില്‍. പ്രവൃത്തിസമയം നഷ്ടമാകില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.
ദേശീയ പണിമുടക്കായതിനാല്‍ ജനുവരി എട്ട്, ഒമ്പത് തീയതികളിലെ പരീക്ഷകള്‍ മാറ്റിയതിനൊപ്പമാണ് സാങ്കേതിക സര്‍വകലാശാല ഒന്നിനു നടത്താനിരുന്ന എട്ടു പരീക്ഷകള്‍ മാറ്റിവച്ചത്. നേരത്തേ വനിതാമതിലിനു തീയതി കുറിച്ചതിനു പിന്നാലെ, എം.ജി. സര്‍വകലാശാല അന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചതു വിവാദമായിരുന്നു. സാങ്കേതിക സര്‍വകലാശാല ദേശീയ പണിമുടക്ക് കാരണമായി പറയുമ്പോള്‍ പ്രത്യേകിച്ച് കാരണം പറയാതെയായിരുന്നു എം.ജിയിലെ പരീക്ഷാമാറ്റം.
മന്ത്രിമാര്‍ തങ്ങള്‍ക്കു മതില്‍നിര്‍മാണച്ചുമതല നിശ്ചയിച്ചുകിട്ടിയ ജില്ലകളില്‍ ഏകോപനത്തിരക്കിലാണ്. ബുധനാഴ്ചകളില്‍ പതിവുള്ള മന്ത്രിസഭായോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നില്ല. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ കുറേ നാളുകളായി മതിലിനു പിന്നാലെയാണ്. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു മതില്‍ ചുമതല കിട്ടിയതോടെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം താളംതെറ്റി. സെക്രട്ടേറിയറ്റ് മുതല്‍ സേവനങ്ങള്‍ മുടങ്ങിയ അവസ്ഥയിലാണു ജനങ്ങള്‍.
പ്രളയദുരിതബാധിതരും ഇക്കൂട്ടത്തിലുണ്ട്. മതില്‍നിര്‍മാണത്തിന്റെ അവലോകനയോഗങ്ങള്‍ വാര്‍ഡ് തലത്തില്‍ മുറയ്ക്കു നടക്കുന്നു. ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണസമയവും മതില്‍ പ്രചാരണത്തിലാണ്.
പരമാവധി അംഗങ്ങളെ എത്തിക്കണമെന്നു കുടുംബശ്രീ ഭാരവാഹികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ആളെക്കൂട്ടുന്നതെന്ന പരാതി അടങ്ങിയിട്ടില്ല. ഇടയ്ക്കുവച്ചു നിര്‍ത്താന്‍ കഴിയാത്തതിനാല്‍ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായുള്ള പണികള്‍ ഇനി മതിലുപണി കഴിഞ്ഞേ നല്‍കൂ.
വനിതാ മതിലില്‍ കുട്ടികള്‍ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരേ രൂക്ഷ വിമര്‍ശനവുമായാണ് ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയത്. ഹൈക്കോടതി ഉത്തരവ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു.
വനിതാ മതിലില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലിംഗ വിവേചനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുട്ടികളെ കൂടി പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും 18വയസ്സിനു താഴെയുള്ളവരെ വനിതാമതിലില്‍ പങ്കെടപ്പിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷന്റെ നീക്കം. ഇങ്ങനെ കുട്ടികളെക്കൂടി പങ്കെടുപ്പിച്ചാല്‍ അതിനും സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരും.
https://www.facebook.com/Malayalivartha
























