കളിച്ച് കളിച്ച് കളി കാര്യമാകുമോ? ശബരിമല ഇന്ന് നട തുറക്കാനിരിക്കെ നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടി; പന്തളം കൊട്ടാരത്തില്‍ നിന്നും കൊണ്ടുപോകുന്ന തിരുവാഭരണം തിരിച്ച് നല്‍കാതിരിക്കുമോ എന്ന ഭയത്തില്‍ പന്തളം കൊട്ടാരം; ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തിയെങ്കിലും കടുത്ത ആശങ്കയില്‍ രാജകുടുംബം

മറ്റൊരു സമാധാന പൂര്‍ണമായ മകരവിളക്ക് ഉത്സവകാലം പ്രതീക്ഷിക്കുന്ന ഭക്തരില്‍ പലരും ആശങ്കയിലാണ്. ഈ ആശങ്കയ്ക്ക് കനം കൂട്ടി ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി 5 വരെ നീട്ടി. ജില്ലാ പൊലീസ് മേധാവിയും എക്‌സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കലക്ടര്‍ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചത്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ഇന്ന് വൈകിട്ടാണ് നട തുറക്കുന്നത്. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും. ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ ഘോഷയാത്രയും അന്നേദിവസം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.
14 നാണ് മകരവിളക്കും മകരജ്യോതി ദര്‍ശനവും. മകരവിളക്ക് തീര്‍ഥാടനകാലത്ത് സുരക്ഷ ഒരുക്കുന്നതിനുള്ള പൊലീസ് സംഘത്തെയും തീരുമാനിച്ചു. സന്നിധാനത്ത് കൊല്ലം കമ്മീഷണര്‍ പി കെ മധു, നെടുമങ്ങാട് എ എസ് പി സുജിത്ത് ദാസ്, പമ്പയില്‍ തിരുവനന്തപുരം ഡിസിപി ആര്‍ ആദിത്യ , െ്രെകംബ്രാഞ്ച് എസ് പി ബി കെ പ്രകാശ് എന്നിവരും നിലയ്ക്കലില്‍ കാസര്‍ഗോഡ് എസ് പി ഡോ ശ്രീനിവാസ്, വി ജി വിനോദ്കുമാര്‍ എന്നിവരുമാണ് കണ്‍ട്രോളര്‍മാര്‍.
അതേസമയം, ശബരിമല തീര്‍ത്ഥാടനം തുടങ്ങിയ വേളയില്‍ യുവതീപ്രവേശനത്തിന്റെ പേരില്‍ പന്തളം രാജകൊട്ടാരവരും ദേവസ്വം ബോര്‍ഡും തമ്മില്‍ കടുത്ത ഭിന്നതയിലായിരുന്നു. ഈ ഭിന്നത മൂര്‍ച്ഛിച്ച് ശരിക്കും വഷളാകുകയും ചെയ്തു. ഇതിനിടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട ആശങ്കകളും ഉയര്‍ന്നത്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താന്‍ കൊണ്ടുവരുന്ന തിരുവാഭരണം മടക്കി കിട്ടുമോ എന്ന ആശങ്ക പന്തളം കൊട്ടാരം ഉന്നയിച്ചു. ഇതിന് കാരണം സര്‍ക്കാറും ദേവസ്വം ബോര്‍ഡുമായുള്ള മോശം ബന്ധമായിരുന്നു. ശബരിമല ക്ഷേത്രത്തിന് മേല്‍ അവകാശ തര്‍ക്കം അടക്കം ഉണ്ടായ സാഹചര്യത്തിലായിരുന്നു ആശങ്ക. ഇതോടെ ദേവസ്വം പ്രതിനിധികള്‍ കൊട്ടാരത്തിലെത്തി ചര്‍ച്ച നടത്തി വിഷയം പരിഹരിച്ചു.
തിരുവാഭരണങ്ങള്‍ തിരിച്ചേല്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡില്‍ നിന്നും കൊട്ടാരം ഉറപ്പു വാങ്ങുകയായിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തിരുവാഭരണം തിരിച്ചുനല്‍കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രമിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നതിനാലാണ് പന്തളം കൊട്ടാരം ആശങ്ക ദേവസ്വം ബോര്‍സിനെ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അധ്യക്ഷന്‍ പി.ആര്‍.രാമന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍, കമ്മിഷണര്‍ എന്‍.വാസു, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നാരായണന്‍ എന്നിവര്‍ കൊട്ടാരത്തില്‍ എത്തി കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാരവര്‍മ, സെക്രട്ടറി നാരായണവര്‍മ എന്നിവരുമായി ചര്‍ച്ച നടത്തി. തിരുവാഭരണങ്ങള്‍ അതുപോലെ തിരിച്ചേല്‍പ്പിക്കുമെന്നു രേഖാമൂലം ഉറപ്പു നല്‍കണമെന്നു ശശികുമാരവര്‍മ ആവശ്യപ്പെട്ടു.
തിരുവാഭരണത്തിന്റെ പട്ടിക തയാറാക്കിയാണ് സ്‌പെഷല്‍ ഓഫിസര്‍ ഏറ്റുവാങ്ങുന്നതെന്നും അതുപോലെ തിരിച്ചു നല്‍കുമെന്നും ദേവസ്വം കമ്മിഷണര്‍ ഉറപ്പു നല്‍കി. രേഖാമൂലം വേണമെന്ന് അവശ്യപ്പെട്ടപ്പോള്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും നല്‍കി. തിരുവാഭരണ ഘോഷയാത്രയ്ക്ക് വിപുലമായ സുരക്ഷ ഒരുക്കുമെന്നു ജില്ലാ പൊലീസ് മേധാവിയും ഉറപ്പുനല്‍കി. പുറത്ത് ആരെയും അറിയിക്കാതെ രഹസ്യമായാണ് ദേവസ്വം ബോര്‍ഡ് ചര്‍ച്ചക്ക് എത്തിയത്. മാധ്യമങ്ങള്‍ വിവരങ്ങള്‍ അറിയാതെ രഹസ്യമാക്കണമെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. അതിനാല്‍ കൊട്ടാരത്തില്‍ നിന്നും സൂചനകള്‍ നല്‍കിയില്ല. ശനിയാഴ്ച വൈകിട്ട് ചര്‍ച്ചകള്‍ക്ക് ഇവര്‍ എത്തിയ ശേഷമാണ് വിശ്വാസികള്‍ അറിയുന്നത്.
തിരുവാഭരണം തിരികെ ലഭിക്കുമെന്ന കാര്യത്തല്‍ ആശങ്ക വേണ്ടെന്നും പൂര്‍ണ സുരക്ഷയോടെ തിരിച്ചെത്തിക്കുമെന്നും ദേവസ്വം കമ്മിഷണര്‍ എന്‍.വാസു നല്കിയ ഉറപ്പ്. ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.ആര്‍.രാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേവസ്വം ബോര്‍ഡ്, കൊട്ടാരം നിര്‍വാഹകസംഘം, ക്ഷേത്ര ഉപദേശക സമിതി എന്നിവയുടെ യോഗത്തിലാണ് കൊട്ടാരത്തിന്റെ ആശങ്ക ചര്‍ച്ചയായത്.
മണ്ഡല ഉത്സവത്തിനു സന്നിധാനത്തെത്തിയ നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര വര്‍മ കൊട്ടാരത്തിന്റെ ആശങ്ക ജസ്റ്റിസ് പി.ആര്‍. രാമനെ അറിയിച്ചിരുന്നു. തിരുവാഭരണങ്ങള്‍ ഘോഷയാത്രയ്ക്കു വേണ്ടി ദേവസ്വം ബോര്‍ഡിനെ ഏല്‍പിച്ചാല്‍ തിരികെ ലഭിക്കില്ലെന്നും തിരുവാഭരണ ഘോഷയാത്രയെ വഴിയില്‍ തടയുമെന്നുമുള്ള പ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന സാഹചര്യത്തിലാണിത്.
തനിക്കുവേണ്ടി പന്തളം വലിയകോയിക്കല്‍ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറാണ് തിരുവാഭരണം കൊട്ടാരത്തില്‍നിന്ന് ഏറ്റുവാങ്ങുന്നതെങ്കിലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും തിരുവാഭരണം തന്നതു പോലെത്തെന്നെ ഇവിടെ തിരിച്ചെത്തിക്കുമെന്നും ദേവസ്വം കമ്മിഷണര്‍ എന്‍.വാസു ഉറപ്പു നല്‍കി. ഇക്കാര്യം കൊട്ടാരത്തിന്റെ ആവശ്യപ്രകാരം യോഗത്തിന്റെ മിനിട്‌സില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പൊലീസിന്റെ സുരക്ഷ തിരുവാഭരണ ഘോഷയാത്രയ്ക്കു മാത്രമാണ് ഇതുവരെ നല്‍കിയിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഘോഷയാത്രയെ നയിക്കുന്ന രാജപ്രതിനിധിക്കു കൂടി സുരക്ഷ ഉറപ്പുവരുത്തണമെന്നു കൊട്ടാരം ആവശ്യപ്പെട്ടു. അതും യോഗം അംഗീകരിച്ചു.
മകരവിളക്ക് ആഘോഷത്തിനായി ശബരിമല നട ഞായറാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. പ്രത്യേക പൂജകളൊന്നും ഞായറാഴ്ചയില്ല. 6.20ന് ദീപാരാധനയ്ക്കുശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നടയടയ്ക്കും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് നട തുറക്കും. 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകം. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നീട്ടുന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ഞായറാഴ്ച തീരുമാനമുണ്ടാകുമെന്ന് കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. മകരവിളക്ക് ആഘോഷം കഴിഞ്ഞ് നടയടയ്ക്കുന്ന ജനുവരി 20 വരെ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ജനുവരി 11നാണ് എരുമേലി പേട്ടതുള്ളല്‍. മകരവിളക്ക് ആഘോഷത്തിന് ഭഗവാന് ചാര്‍ത്താനുള്ള തിരുവാഭരണം പന്തളത്തുനിന്ന് 12ന് പുറപ്പെടും.
അതേസമയം, ശബരിമല സന്ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊയിലാണ്ടി സ്വദേശിനി ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്ന് ബിന്ദു പറഞ്ഞു. സുരക്ഷ നല്‍കാമെന്ന നേരത്തെയുള്ള ഉറപ്പില്‍ നിന്ന് പൊലീസ് പിന്മാറിയെന്നും ബിന്ദു പറഞ്ഞു. സുരക്ഷ ഒരുക്കുമെന്ന സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദുവിനെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോരേണ്ടി വന്നിരുന്നു.
സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്ന് ബിന്ദു തുടര്‍ന്ന് ആരോപിച്ചിരുന്നു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് അന്ന് ഇവര്‍ മടങ്ങിപ്പോകാന്‍ സന്നദ്ധത അറിയിച്ചതെന്നും ബിന്ദു പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഏറെ നാടകീയമായ സംഭവങ്ങള്‍ക്കാണ് ഇത്തവണ മണ്ഡലകാലം സാക്ഷിയായത്.
https://www.facebook.com/Malayalivartha


























