നടൻ സലിം കുമാർ പങ്കെടുത്ത വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ആഘോഷപരിപാടിയെ ഇസ്ലാമിക് സ്റ്റേറ്റ് - അൽ ഖ്വായ്ദ ഭീകരരുടെ പരിപാടിയാണെന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് സലിം കുമാർ

ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെന്ന പ്രമുഖ ടിവി ചാനലില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ കോളേജ് മാനേജ്മെന്‍റും നടന്‍ സലിംകുമാറും രംഗത്ത്. അത് ഇസ്ലാമിക് സ്റ്റേറ്റ് - അൽ ഖ്വായ്ദ ഭീകരരുടെ പരിപാടിയാണെന്ന വാര്‍ത്ത തെറ്റാണെന്നും യഥാര്‍ത്ഥ സംഭവത്തെ വളച്ചൊടിച്ചാണ് വാര്‍ത്ത നല്‍കിയതെന്നും കോളേജ് മാനേജ്മെന്‍റ് പ്രതികരിച്ചു. താന്‍ കൂടി പങ്കെടുത്ത പരിപാടിയെ സ്വകാര്യ ടിവി ചാനൽ തീവ്രവാദ പ്രവര്‍ത്തനമായി ചിത്രീകരിച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ ആഘോഷമായി നടത്തിയ പരിപാടി മാത്രമാണിതെന്നും സലിംകുമാറും വ്യക്തമാക്കി.
വർക്കല ചവർക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാർത്ഥികള്‍ അൽ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയെന്നായിരുന്നു സ്വകാര്യ ചാനൽ, ആഘോഷത്തിന്‍റെ വീഡിയോ സഹിതം നല്‍കിയ വാര്‍ത്ത. അൽ ഖ്വായ്ദയുടെ പതാക ഉയർത്തുന്നുണ്ടെന്നും കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് - അൽ ഖ്വായ്ദ ഭീഷണിയുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും കോളേജിലെ പരിപാടിക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഘോഷത്തിന്‍റെ തീം ആയാണ് അവര്‍ ആ വസ്ത്രം ധരിച്ചതെന്നും സലീം കുമാര്‍ വ്യക്തമാക്കി. നേരത്തേ നിശ്ചയിച്ച രീതിയില്‍ കറുപ്പും വെളുപ്പും വസ്ത്രം ധരിച്ചാണ് വിദ്യാര്‍ത്ഥികളെത്തിയത്. തന്‍റെ ഒരു സിനിമയിലെ വേഷം അവര്‍ തീമായി ഉപയോഗിക്കുകയായിരുന്നു. തന്നോടും അവര്‍ അത് ആവശ്യപ്പെട്ടിരുന്നു. പാട്ടും നൃത്തവുമായി ആഘോഷിച്ചതല്ലാതേ ഒരു മുദ്രാവാക്യവും വിദ്യാര്‍ത്ഥികള്‍ മുഴക്കിയിട്ടില്ലെന്നും സലീം കുമാര്‍ വ്യക്തമാക്കി.
''കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല'' എന്നും സലീം കുമാര്‍ പറഞ്ഞു. പരിപാടിയില്‍ സലീം കുമാറും കറുപ്പ് വേഷം ധരിച്ചാണ് എത്തിയത്. കോളേജ് വാര്‍ഷികത്തിന്‍റെ ഭാഗമായായിരുന്നു ആഘോഷം. വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് താനും കറുപ്പ് വസ്ത്രം ധരിച്ചെത്തിയതെന്നും സലിം കുമാര്‍ വ്യക്തമാക്കി.
കുട്ടികളുടെ പരിപാടിയെ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. കോളേജില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. കോളേജിലെ ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പാണ് തീവ്രവാദ പ്രവര്‍ത്തനമെന്ന പേരിട്ട് പ്രചരിപ്പിക്കുന്നതെന്നും മാനേജ്മെന്‍റ് പറഞ്ഞു.
വർക്കല സിഎച്ച്എംഎം കോളേജ് ക്യാംപസിലെ ഭീകര സാന്നിധ്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയതായും. വിഷയത്തിൽ കേന്ദ്ര – സംസ്ഥാന ഇന്‍റലിജൻസുകളും അന്വേഷണവും ആരംഭിച്ചതായും സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം കോളേജിലെ ആഘോഷപരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. എഡിജിപി മനോജ് എബ്രഹാമിനായിരിക്കും അന്വേഷണ ചുമതലയെന്നും ഡിജിപി പറഞ്ഞു.
കോളേജിന് ഉള്ളിലേക്ക് കടന്നാൽ ശുചി മുറികളിൽ പോലും നിരോധിത സംഘടനകൾക്ക് അനുകൂലമായ വാക്കുകളും ബിൻ ലാദന്റെ ചിത്രവും പതിച്ചിട്ടുണ്ടെന്നും, സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടെങ്കിലും വിദ്യാർത്ഥികൾക്കെതിരെ കോളേജ് മാനേജ്‌മന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha
























