വി.എസിനെ ഒതുക്കാന്‍ തീവ്രശ്രമം? അഴിമതിക്കാരേയും സ്ത്രീവുരുദ്ധരേയും ഒപ്പം കൂട്ടിയതിന് ചോദ്യം ചെയ്ത വിഎസ് അച്യുതാനന്ദനെ പരിഹസിച്ച് കാനം രാജേന്ദ്രനും; വനിതാ മതിലിനെ വിമര്‍ശിച്ച വിഎസിനെതിരെ കാനം രംഗത്ത്

ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിനെ ആഞ്ഞടിച്ച വിഎസ് അച്യുതാനന്ദനെ ഒതുക്കാന്‍ തീവ്ര ശ്രമം. വനിതാ മതിലിനെ വിമര്‍ശിച്ച വിഎസ് അച്യുതാനന്ദനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് രംഗത്തെത്തിയത്. സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയാണ് വനിതാ മതില്‍ തീരുമാനിച്ചത്. വി.എസ് ഇപ്പോഴും സിപിഐഎംകാരനെന്നാണ് വിശ്വാസമെന്നും കാനം പറഞ്ഞു. വിഎസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം പറഞ്ഞു.
ഇടത് മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ പാര്‍ട്ടികളെ മുന്നണിയിലെടുക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കിയാണ് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ കൂടിയായ വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തിയത്. വര്‍ഗീയകക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണിയെന്നാണ് വി.എസിന്റെ പ്രതികരണം. സവര്‍ണ മേധാവിത്വവും സ്ത്രീ വിരുദ്ധതയുമുള്ളവര്‍ മുന്നണിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും വി.എസ് പറഞ്ഞിരുന്നു.
കാലഹരണപ്പെട്ട ആചാരണങ്ങളും സവര്‍ണ മേധാവിത്വവും സ്ത്രീ വിരുദ്ധതയും വര്‍ഗീയതയും വച്ച് പുലര്‍ത്തുന്നവരുടെ ഇടത്താവളമല്ല ഇടത് മുന്നണിയെന്ന് വി.എസ് തുറന്നടിച്ചു. ഇന്ത്യന്‍ ഭരണഘടന വ്യക്തമായി വിശകലനം ചെയ്ത് ശേഷം തയ്യാറാക്കിയ ശബരിമല വിധിയെ എതിര്‍ക്കുന്നവരുണ്ട്. കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന പ്രസ്താവനം നടത്തിയവര്‍ മുന്നണിക്ക് ബാധ്യതയാകുമെന്നും ബാലകൃഷ്ണപിള്ളയുടെ പേരെടുത്ത് പറയാതെ വി.എസ് വിമര്‍ശിച്ചു.
ഈ പരസ്യ പ്രസ്ഥാവനയിലൂടെ തന്റെ മുന്‍കാല രാഷ്ട്രീയ നിലപാട് ആവര്‍ത്തിക്കുന്നതിനൊപ്പം ഇടതുമുന്നണിയിലും സിപിഐഎമ്മിലും പുതിയ ചര്‍ച്ചക്ക് വഴി തുറക്കാന്‍ ശ്രമിക്കുകയുമാണ് വി എസ് ചെയ്തിരിക്കുന്നത്. ഐഎന്‍എല്‍ വര്‍ഗീയ കക്ഷിയാണന്നും അവരുമായി ബന്ധം പാടില്ലന്നും നിലപാട് എടുത്താണ് വിഎസിന്റെ നേതൃത്വത്തില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സിപിഐഎം പാലക്കാട് സമ്മേളനത്തില്‍ വി ബി ചെറിയാന്‍ മുതല്‍ വിശ്വനാഥ മേനോന്‍ വരെയുള്ളവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് വെട്ടിനിരത്തുകയും എംഎം ലോറന്‍സ് ഉള്‍പ്പെടെയുള്ള സിഐടിയു വിഭാഗത്തെ ഒതുക്കുകയും ചെയ്തത്. സിപിഐഎമ്മിന് സംഘടനാപരമായി ഏറെ തകര്‍ച്ചയുണ്ടാക്കിയ ഒന്നായിരുന്നു ഐഎന്‍എല്‍ ബന്ധം കേന്ദ്രീകരിച്ച് രൂപം കൊണ്ട വിഭാഗീയത. ആ ഐഎന്‍എല്‍ ഇപ്പോള്‍ എല്‍ ഡി എഫിലെ ഘടകകക്ഷിയായി. ഇതാണ് വി എസ് ഇപ്പോള്‍ വര്‍ഗീയ കക്ഷികള്‍ക്കുള്ള താവളമല്ല ഇടതുമുന്നണി എന്ന് വിമര്‍ശിക്കുന്നതിന്റെ കാരണം.
അതുപോലെ തന്നെയാണ് ബാലകൃഷ്ണപിള്ളയുടെ പേര് പറയാതെ സവര്‍ണ്ണശക്തികള്‍ക്കുള്ള താവളമല്ല ഇടതുമുന്നണി എന്ന് പറയുന്നതും.കുടുംബത്തില്‍ പിറന്ന സ്ത്രീകളാരും സുപ്രീം കോടതി വിധിയുടെ പേരില്‍ ശബരിമലക്ക് പോകില്ല എന്ന് പറഞ്ഞത് ബാലകൃഷ്ണപിള്ളയാണ്. അതാണ് സവര്‍ണ മേധാവിത്വവും സ്ത്രീവിരുദ്ധതയും ഉള്ളവര്‍ക്കുള്ള താവളമല്ല എന്ന് വി എസ് പറഞ്ഞതിന് പിന്നില്‍. പിള്ളക്കെതിരായ അഴിമതിക്കേസുകള്‍ നടത്തിയതും പിള്ളയെ ജയിലില്‍ അടപ്പിച്ചതും വി എസായിരുന്നു. ഇതും പിള്ളക്കെതിരായ വി എസിന്റെ എതിര്‍പ്പിന്ന് പിന്നിലുണ്ട്.
ഇവരെ എല്ലാം ചേര്‍ത്ത് നവോത്ഥാനം ഉണ്ടാക്കുന്നതിനെയും വിഎസ് വിമര്‍ശിക്കുന്നുണ്ട്. ഇവരെ എല്ലാം പങ്കാളികളാക്കുന്ന നവോത്ഥാന മതിലിന്റെ അര്‍ത്ഥം തന്നെ വി എസ് ചോദ്യം ചെയ്തത് വലിയ വെല്ലുവിളിയാണ് മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ത്തിയിരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തുന്നതിനേക്കാള്‍ ശക്തമാണ് സിപിഐഎമ്മിനെ സംബന്ധിച്ച് വി എസ് ഉയര്‍ത്തുന്ന നിലപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍.
എല്‍ഡിഎഫ് വിപുലീകരണത്തില്‍ വിഎസ് അച്യുതാനന്ദന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. വിഎസിന്റെ വിമര്‍ശനം ചര്‍ച്ച ചെയ്യേണ്ടത് സംസ്ഥാനതലത്തിലാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. എല്‍ഡിഎഫ് വികസനം സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
ഒരിടവേളയ്ക്ക് ശേഷം വിഎസ് ആക്രമണവുമായി രംഗത്തെത്തിയത് സിപിഎമ്മിനെ വലയ്ക്കുന്നുണ്ട്. ആരംഭത്തില്‍, പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ തെല്ലും മടിക്കാതിരുന്ന വി.എസ്, ഭരണപക്ഷത്തെ പ്രതിപക്ഷനേതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. പൂര്‍ണമായും വെട്ടിനിരത്തപ്പെടുകയും പിന്നീട് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷപദം ലഭിക്കുകയും ചെയ്തതോടെ പത്തിമടക്കിയെന്ന പരിഹാസവും നേരിട്ടതിനു ശേഷമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോട് അദ്ദേഹം വിയോജിപ്പ് വ്യക്തമാക്കിയത്. വിഭാഗീയതയുടെ കാലത്തു തനിക്കു താങ്ങായിരുന്ന യെച്ചൂരി എല്‍.ഡി.എഫ്. വിപുലീകരണ തീരുമാനത്തിന് ഒപ്പം നിന്നതും വി.എസിനെ പിന്തിരിപ്പിച്ചില്ല.
ഇതോടെ വിഎസിനെ മൂലയ്ക്കിരുത്താനുള്ള ശ്രമം പാര്‍ട്ടി തുടങ്ങി. പൊതുതെരഞ്ഞെടുപ്പു വേദികളില്‍ വി.എസിന്റെ സാന്നിധ്യമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഇക്കാര്യം ചില കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. പ്രചാരണത്തിന്റെ മുന്‍നിരയിലേക്കു വരാന്‍ വി.എസ്. കൂട്ടാക്കുന്നില്ലെങ്കില്‍ പ്രായാധിക്യം മൂലം വിട്ടുനില്‍ക്കുന്നു എന്ന നിലപാടാകും സംസ്ഥാന നേതൃത്വം പരസ്യമായി സ്വീകരിക്കുക. ഇത് വിഎസിനെ പോലൊരു നേതാവിന് സഹിക്കാനാകില്ല.
"
https://www.facebook.com/Malayalivartha
























